ഇന്ത്യന്‍ അധിനിവേശത്തിനു വേണ്ടിയും അതിനു ശേഷവും സ്വീകരിച്ച കിരാത നടപടികളുടെ അനന്തര ഫലങ്ങള്‍ ഗുരുതരമായിരുന്നു. ഹിന്ദു - മുസ്ലിം സമൂഹങ്ങള്‍ക്കിടയിലുണ്ടായ അകല്‍ച്ച അതിലൊന്നു മാത്രം. ഒരു നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതം ഈ അകല്‍ച്ച ഇല്ലാതാക്കാനെന്നതു പോയിട്ടു കുറയ്ക്കാന്‍ പോലും അപര്യാപ്തമായിരുന്നു. ക്ഷേത്രങ്ങളുടെ നശിപ്പിക്കല്‍, നിര്‍ബന്ധിത മത പരിവര്‍ത്തനം, വസ്തുവകകള്‍ നശിപ്പിക്കല്‍, അരും കൊലകള്‍ , സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടി വന്ന കണക്കില്ലാത്ത പീഢനങ്ങള്‍ തുടങ്ങിയ മുറിവുകളുടെ ഓര്‍മകള്‍ പച്ചയായി തന്നെ നില്‍ക്കുമ്പോള്‍ അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല തന്നെ . ഇവയൊക്കെ മുസ്ലിങ്ങള്‍ക്കു അഭിമാനകരവും ഹിന്ദുക്കള്‍ക്ക് അപമാനകരവും ആയിരിക്കുമ്പോള്‍ പ്രത്യേകിച്ചും .(അംബേദ്കര്‍ , പാകിസ്താന്‍ ഓര്‍ ദി പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ )
ഇന്ത്യാ വിഭജനത്തിനു വഴി തെളിച്ച കാരണങ്ങളെ പറ്റി വ്യക്തമായി അപഗ്രഥിച്ചെഴുതിയ പുസ്തകമാണ് ശ്രീ ബാബാ സാഹെബ് അംബേദ്കറിന്റെ “പാകിസ്താന്‍ ഓര്‍ ദി പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ “ എന്നത് അതിലെ ഓരോ പേജുകളിലൂടെ കടന്നു പോകുമ്പോഴും നമുക്ക് മനസ്സിലാകും. വിഭജനത്തിന്റെ സമയത്ത് നിലനിന്നിരുന്ന (ഒരു പക്ഷേ ഇന്നും തുടര്‍ന്നു പോരുന്ന) മതങ്ങള്‍ തമ്മിലുള്ള വിടവിന്റെ കാരണം കേവലം ഒരു നൂറ്റാണ്ടിനിടയ്ക്കുണ്ടായതല്ല (ചിലര്‍ വാദിക്കുന്നത് പോലെ 1925 നു ശേഷമല്ല )എന്ന് അദ്ദേഹം വ്യക്തമായി പറയുന്നു. മതാന്ധരായ അധിനിവേശ ശക്തികള്‍ ചെയ്തു കൂട്ടിയ കിരാത നടപടികള്‍ തന്നെയാണ് തലമുറകള്‍ കൈമറിഞ്ഞ് ഒടുവില്‍ വിഭജനത്തിനും അതിനോടനുബന്ധിച്ചുണ്ടായ രക്ത ചൊരിച്ചിലുകള്‍ക്കും കാരണമായതെന്ന് പുസ്തകത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
മുഹമ്മദ് ബിന്‍ കാസിമില്‍ തുടങ്ങി ഗസ്നിയിലൂടെയും ഗോറിയിലൂടെയും ഗതിവേഗം കൈവരിച്ച് ഭാരതത്തിലെ ഒരു സമൂഹത്തെ വംശഹത്യ നടത്തിയ അധിനിവേശ മതാന്ധതയെ പറ്റി തുടര്‍ന്നുള്ള പേജുകളില്‍ വിവരിക്കുന്നതിങ്ങനെ...
മുഹമ്മദ് ഗസ്നിയുടെ ചരിത്രകാരന്‍ അല്‍ ഉത്ബി ഗസ്നിയുടെ പടയോട്ടത്തെ പറ്റി ഇങ്ങനെ പ്രസ്താവിച്ചു.“അദ്ദേഹം വിഗ്രഹങ്ങളുള്ള ക്ഷേത്രങ്ങള്‍ പൊളിച്ച് അവിടെ ഇസ്ലാം സ്ഥാപിച്ചു. നഗരങ്ങളെ കീഴടക്കി , വിഗ്രഹാരാധകരെ ഉന്മൂലനം ചെയ്ത് സ്വസമൂഹത്തെ സന്തോഷിപ്പിച്ചു.തിരിച്ച് സ്വന്തം നാട്ടിലെത്തി ഇസ്ലാമിനു വേണ്ടി താന്‍ ചെയ്ത കാര്യങ്ങള്‍ ഉദ്ഘോഷിക്കുകയും അതോടൊപ്പം ഓരോ വര്‍ഷവും താന്‍ ഹിന്ദു സ്ഥാനത്തോട് വിശുദ്ധയുദ്ധം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു.
ഗസ്നിയുടെ പാത പിന്തുടര്‍ന്ന മുഹമ്മദ് ഗോറിയുടെ പടയോട്ടം ഹസ്സന്‍ നിസ്സമിയെന്ന ചരിത്രകാരന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു.” ബഹുദൈവാരാധനയുടെയും ബിംബാരാധനയുടെയും മുള്ളുകളില്‍ നിന്ന് ഹിന്ദുസ്ഥാനത്തെ അദ്ദേഹം മോചിപ്പിച്ചു .അദ്ദേഹത്തിന്റെ പോരാട്ടവീര്യം ക്ഷേത്രങ്ങളെ ഒന്നൊഴിയാതെ മണ്ണോടു മണ്ണു ചേര്‍ത്തു.
മംഗോള്‍ വംശജനായ തിമൂര്‍ ആക്രമണം നടത്തിയതിന്റെ കാരണം ,അവിശ്വാസികളെ സത്യവിശ്വാസത്തില്‍ ചേര്‍ത്ത് ക്ഷേത്രങ്ങള്‍ തകര്‍ത്ത് , വിഗ്രഹങ്ങളെ പറിച്ചെറിഞ്ഞ് ഹിന്ദു സ്ഥാനത്തെ അവിശ്വാസത്തില്‍ നിന്നും, ബഹുദൈവാരാധകരില്‍ നിന്നും സ്വതന്ത്രമാക്കുക എന്നതായിരുന്നു പോലും .
മുഹമ്മദ് ഭക്ത്യാര്‍ ഖില്‍ജിയുടെ നളന്ദ ആക്രമണങ്ങളും തല മുന്‍ഡനം ചെയ്ത ബ്രാഹ്മണരെ (ബുദ്ധിസ്റ്റ്സ്) കൊന്നൊടുക്കി നളന്ദ സരവകലാശാല തീവെച്ചു നശിപ്പിച്ചതും ചരിത്രകാരന്മാരെ ഉദ്ധരിച്ചു കൊണ്ട് അംബേദ്കര്‍ വിവരിക്കുന്നുണ്ട്. സോമനാഥ ക്ഷേത്രം ആക്രമിച്ചതിനു ശേഷം അവിടെയുള്ള വിഗ്രഹത്തെ നാലു കഷണങ്ങളാക്കി ഒരു ഭാഗം ഗസ്നിയിലെ മസ്ജിദിലും മറ്റു രണ്ടു ഭാഗങ്ങള്‍ മെക്കയിലേക്കും മെദീനയിലേക്കും അയച്ചെന്നും ഒരു ഭാഗം രാജകൊട്ടാരത്തിന്റെ പ്രവേശന കവാടത്തില്‍ ചവിട്ടു പടിയായി ഉപയോഗിച്ചെന്നും ചരിത്രകാരന്‍ മിന്‍ ഹാജ് - സിറാജ് രേഖപ്പെടുത്തിയിട്ടുണ്ടത്രെ .
മുഹമ്മദ് ബിന്‍ കാസിമാകട്ടെ അതിലും നീചമായ ബുദ്ധിയാണ് പ്രയോഗിച്ചത് . മുള്‍ട്ടാനിലെ ക്ഷേത്രം അവിടെ ലഭിക്കുന്ന അസാമാന്യമായ വരുമാനം കാരണം നശിപ്പിച്ചില്ല പകരം ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കഴുത്തിനു ചുറ്റും പശുവിന്റെ കുടല്‍മാല നിക്ഷേപിച്ച് അദ്ദേഹം കൃതാര്‍ത്ഥനായി !!
കുത്തബ്ദീന്‍ ഐബക് , അലാവുദ്ദീന്‍ ഖില്‍ജി തുടങ്ങിയ ആക്രമണകാരികളും ഒട്ടും വ്യത്യസ്തരായിരുന്നില്ല .ആയിരക്കണക്കിനു ക്ഷേത്രങ്ങള്‍ കുത്തബ്ദീന്‍ ഐബക്ക് തകര്‍ത്തതായി പറയപ്പെടുന്നു . അലാവുദ്ദീന്‍ ഖില്‍ജിയും ഇതേ പാത പിന്തുടര്‍ന്നുവെന്ന് അമീര്‍ കുസ്രു സാക്ഷ്യപ്പെടുത്തുന്നു. വടക്കന്‍ ഭാരതത്തില്‍ തന്റെ മുന്‍ ഗാമികള്‍ ചെയ്തതെന്തെല്ലാമോ അതെല്ലാം അലാവുദ്ദീന്‍ തെക്കന്‍ ഭാരതത്തില്‍ നടത്തിയത്രെ .
പ്രണയിനിക്കു വേണ്ടി താജ്മഹല്‍ കെട്ടിപ്പൊക്കിയ ഷാജഹാന്‍ ചക്രവര്‍ത്തി നടത്തിയ ക്ഷേത്ര ധ്വംസനങ്ങള്‍ “ ഷാജഹാന്‍ നാമ “ യില്‍ ഇങ്ങനെ വിവരിക്കുന്നതായി പുസ്തകത്തില്‍ പറയുന്നു.
“അക്ബറുടെ ഭരണകാലത്ത് ബനാറസില്‍ ഹിന്ദുക്കള്‍ ക്ഷേത്രങ്ങള്‍ പുതുക്കി പണിഞ്ഞു തുടങ്ങിയിരുന്നെങ്കിലും മുഴുമിക്കാനായില്ല . അവിശ്വാസികള്‍ ഇപ്പോള്‍ അത് പൂര്‍ത്തീകരിക്കാന്‍ വേണ്ടി ശ്രമിക്കുന്നുണ്ടെന്ന് ബാദ്ഷാ അറിഞ്ഞു.. വിശ്വാസ സംരക്ഷകനായ അദ്ദേഹം ഉടന്‍ തന്നെ അവയെല്ലാം തകര്‍ക്കാന്‍ ആജ്ഞ നല്‍കി . അന്നു തന്നെ അവിശ്വാസികളുടെ കേന്ദ്രമായ ബനാറസിലെ 76 ക്ഷേത്രങ്ങള്‍ പൊളിച്ചടുക്കി.“
അലാവുദ്ദീന്റെ ഭരണകാലത്താകട്ടെ അവിശ്വാസികളുടെ മേല്‍ ഭീമമായ നികുതി (ജസിയ)ചുമത്തി.അക്ബറുടെ ഭരണകാലത്തൊഴികെ മറ്റെല്ലാ ഇസ്ലാമിക ഭരണകാലത്തും അതു തുടര്‍ന്നു പോരുകയും ചെയ്തു . ഇസ്ലാമിക ഭരണാധികാരികളുടെ തന്ത്രങ്ങളുടെ നടപ്പാക്കലായിരുന്നു ജസിയ കൊണ്ടുദ്ദേശിച്ചതെന്ന് അംബേദ്കര്‍ പറയുന്നു. ഇസ്ലാമിക ഭരണത്തില്‍ അവിശ്വാസികളുടെ അവസ്ഥ എന്തായിരിക്കണമെന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ ചോദ്യത്തിനു ഖാസി ഇങ്ങനെ മറുപടി നല്‍കിയത്രെ
നികുതിപിരിക്കുന്നവര്‍ വെള്ളി ചോദിച്ചാല്‍ അങ്ങേയറ്റം ബഹുമാനത്തോടെ അവര്‍ സ്വര്‍ണ്ണം കൊടുക്കേണ്ടവരാണ്.അവരുടെ വായിലേക്ക് ഈ ഉദ്യോഗസ്ഥര്‍ ചെളിയെറിഞ്ഞാല്‍ യാതൊരു വിമുഖതയുമില്ലാതെ അവര്‍ അത് സ്വീകരിക്കേണ്ടതാണ്.ഇസ്ലാമിനെ പ്രകീര്‍ത്തിക്കുക അവരുടെ കടമയാണ്. ഹിന്ദുക്കളെ അടിച്ചമര്‍ത്തേണ്ടത് എന്തു കൊണ്ടെന്നാല്‍ അവര്‍ പ്രവാചകന്റെ ശത്രുക്കളാണ്.അതു കൊണ്ട് അദ്ദേഹത്തിന്റെ (പ്രവാചകന്റെ) ആജ്ഞയ്ക്ക് വിധേയരായി അവരെ കൊള്ളയടിക്കേണ്ടതും വധിക്കേണ്ടതും നമ്മുടെ മതപരമായ കര്‍ത്തവ്യമാണ്. ഒന്നുകില്‍ അവരെ സത്യ വിശ്വാസികളാക്കുക , അല്ലെങ്കില്‍ കൊല്ലുകയും അവരുടെ ധനത്തെ ഇല്ലാതാക്കുകയും ചെയ്യുക . ജസിയ അല്ലെങ്കില്‍ അവര്‍ക്കു മുന്നില്‍ രണ്ടുവഴികള്‍ മാത്രം ഒന്നുകില്‍ ഇസ്ലാം അല്ലെങ്കില്‍ മരണം
ഈ അക്രമണകാരികളെല്ലാം, വിശുദ്ധയുദ്ധത്തില്‍ പിടിച്ചെടുത്ത സ്ത്രീകളെ പങ്കിട്ടെടുക്കുകയും പുരുഷന്മാരെ അടിമകളാക്കി വില്‍ക്കുകയും ചെയ്തിരുന്നു. ഇസ്ലാം സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഫലം മരണമായിരുന്നു.ഇന്ത്യയിലെ സാംസ്കാരിക സാമൂഹ്യ മേഖലകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിച്ചവയായിരുന്നു അവിശ്വാസികളെ തകര്‍ക്കാന്‍ വേണ്ടി ഇസ്ലാമിക അധിനിവേശ ആക്രമികള്‍ നടത്തിയ പടയോട്ടങ്ങളെന്ന് ബാബാ സാഹേബ് അംബേദ്കര്‍ പുസ്തകത്തില്‍ വിശദമാക്കുന്നു.ഈ പ്രത്യാഘാതങ്ങളാണ് രണ്ട് സമൂഹങ്ങളെ അകറ്റിയതും അതു വഴി ഇന്ത്യയുടെ വിഭജനത്തിന് പ്രേരണയായതും .