Wednesday, August 17, 2011

ഗാന്ധിവധം - ജസ്റ്റിസ് കെ റ്റി തോമസ് പറഞ്ഞത്


അങ്ങേയറ്റം ഭക്ത്യാദരങ്ങളോടെ നടത്തപ്പെടുന്ന ഗുരുപൂജാ ഉത്സവത്തില്‍ അദ്ധ്യക്ഷത വഹിക്കാന്‍ എന്നെ ക്ഷണിച്ചത് യഥാര്‍ത്ഥ ആദരവും ബഹുമതിയുമായി കണക്കാക്കുന്നു. ഞാന്‍ ഒരു ക്രിസ്ത്യാനിയാണെന്ന് എന്റെ പേരില്‍ നിന്ന് നിങ്ങള്‍ക്കറിയാം. ഞാന്‍ അതില്‍ ജനിക്കുകയും ആ മതം ആചരിക്കുക യും ചെയ്തു. ഞാന്‍ പള്ളിയില്‍ പോ വുന്ന ഒരു കൃസ്ത്യാനിയാണ്. പക്ഷേ, രാഷ്ട്രീയ സ്വയംസേവകസംഘത്തെ ക്കുറിച്ച് നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു എന്നത് എന്റെ മെച്ചമാണ്. 

1979ല്‍ കോഴിക്കോട്ട് അഡീഷണല്‍ ജില്ലാ ജഡ്ജിയായി നിയമിതനായ കാലത്താണ് ഈ രാജ്യത്തെ അച്ചടക്കമുള്ള ഈ സംഘടനയോട് ആദരവുണ്ടായത്. ശ്രീ എ.ആര്‍. ശ്രീനിവാസന്‍ ആയിരുന്നു അന്ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജ്. അദ്ദേഹത്തിന്റെ സത്യസന്ധത നൂറുശതമാനമായിരുന്നു, ആത്മാര്‍ത്ഥത സുതാര്യമായിരുന്നു, പാണ്ഡിത്യം സമാനതകളില്ലാത്തതായിരുന്നു, രാജ്യത്തോടുള്ള പ്രതിബദ്ധത ചോദ്യംചെയ്യാനാവാത്തതായിരുന്നു എന്നത് അദ്ദേഹത്തെ അറിയുന്ന ആരും സമ്മതിക്കു ന്ന കാര്യമാണ്. സര്‍വ്വോപരി, ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയ അച്ചടക്കവും പ്രശംസനീയമാണ്. അദ്ദേ ഹം വിരമിച്ചപ്പോള്‍ ഞാന്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജി സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ ഉടന്‍തന്നെ, ശ്രീ. എ.ആര്‍. ശ്രീനിവാസന്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തിലെ അംഗമായി മാറി. ഞങ്ങള്‍ നിരവധി കാര്യങ്ങള്‍ ആശയവിനിമയം ചെയ്യാറുണ്ടായിരുന്നു. രാഷ്ട്രീയ സ്വയംസേവകസംഘത്തെക്കുറിച്ചു പുറത്തുള്ള തല്‍പര വ്യക്തികള്‍ പ്രചരിപ്പിച്ച കരിവാരിത്തേക്കുന്ന പല പ്രചാരണങ്ങളും ദൂരീകരിക്കുന്നതിന് ആ സന്ദര്‍ഭം എനിയ്ക്ക് അവസരം നല്‍കി. അത്തരം തെറ്റിദ്ധാരണകള്‍ എന്റെ മനസ്സില്‍നിന്ന് ഇല്ലാതാക്കാന്‍ കഴിഞ്ഞു. ഞാന്‍ ഈ സംഘടനയുടെ യഥാര്‍ത്ഥ ആരാധകനായിത്തീര്‍ന്നു. 

വസ്തുനിഷ്ഠമായാണ് ഞാന്‍ കാര്യങ്ങള്‍ പരിഗണിയ്ക്കുന്നത്. മുന്‍വിധി മനുഷ്യന്റെ ഒരു ദൌര്‍ബ്ബല്യമാണ്. വസ്തുനിഷ്ഠമല്ലാതെ മനുഷ്യന്‍ ഒരു കാര്യം സ്വീകരിക്കാറില്ല. ആര്‍.എസ്.എസ്. ആണ് മഹാത്മാഗാന്ധിയുടെ വധത്തിന് ഉത്തരവാദികള്‍ എന്ന നേരത്തെയുള്ള കരിവാരിത്തേയ്ക്കുന്ന പ്രചാരണം വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ നീതിക്കു നിരക്കാത്തതും ക്രൂരവുമാണെന്നു കാണാം. ഞാന്‍ അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി. കൊലപാതകി ഒരുകാലത്ത് യദൃച്ഛയാ സംഘടനയിലെ അംഗമായിരുന്നു എന്നത് രാഷ്ട്രപിതാവിന്റെ വധത്തിന് അച്ചടക്കമുള്ള സംഘടനയെ ഉത്തരവാദിയാക്കുന്നില്ല. അങ്ങിനെയായിരുന്നെങ്കില്‍, ഇന്ത്യയിലെ മുഴുവന്‍ സിക്ക് സമുദായവും ഇന്ദിരാഗാന്ധിയുടെ കൊലയ്ക്ക് ഉത്തരവാദിയാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ? ഒരു റോമന്‍ ന്യായാധിപന്റെ ഉത്തരവനുസരിച്ച് റോമന്‍ സൈനികരാണ് യേശുക്രിസ്തുവിനെ കുരിശിലേറ്റിയത് എന്ന കാരണത്താല്‍ മാത്രം അന്നത്തെ മുഴുവന്‍ റോമക്കാരും ചേര്‍ന്നാണ് യേശുക്രിസ്തുവിനെ കൊന്നതെന്ന് പറയാനാവുമോ?ഇത്തരം വിഷയങ്ങളെ സമീപിക്കുമ്പോള്‍ വസ്തുനിഷ്ഠത നിശ്ചയമായും ഉണ്ടാവണം. അതിനാല്‍, മഹാത്മാഗാന്ധി വധക്കേസില്‍ വിധിപറഞ്ഞ ജസ്റ്റിസ് ഖോസ്ലെയുടെ വിധിന്യായം ഞാന്‍ എടുത്തു വായിക്കുകയും പഞ്ചാബ് ഹൈക്കോടതിയിലെ പ ണ്ഡിതനായ ആ ജഡ്ജി, രാഷ്ട്രീയ സ്വയംസേവകസംഘത്തിന് മഹാത്മാഗാന്ധിവധവുമായി ബന്ധപ്പെടുത്തുന്ന യാതൊന്നുമില്ല എന്നതിനാല്‍ പരിപൂര്‍ണ്ണമായി കുറ്റവിമുക്തമാക്കിയതായി കണ്ടെത്തുകയും ചെയ്തു. ഈ അപവാദപ്രചാരണം ഈ രാജ്യത്ത് തീര്‍ച്ചയായും അവസാനിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ആരുടെ ഭാഗത്തുനിന്നായാലും അത് അന്യായമായിരിക്കും.ഈ സമീപനത്തോടെ, ഈ സംഘടനയെ അകലെ നിന്ന് നോക്കിക്കണ്ടിട്ടുണ്ട്. 

ഇന്നത്തെ നമ്മുടെ ബഹുമാന്യ മുഖ്യാതിഥിയുടെ മുന്‍ഗാമിയോടൊത്ത് ഒരിയ്ക്കല്‍ ഞാന്‍ യാത്രചെയ്യാന്‍ ഇടയായി. തീവണ്ടിയാത്രയില്‍ ചെന്നൈയില്‍ നിന്ന് എന്റെ വീടുള്ള നഗരം വരെ ശ്രീ. സുദര്‍ശന്‍ജിയും ഞാനും ഒപ്പമുണ്ടായി. ആ സമയത്ത് പല വിഷയങ്ങളും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പാണ്ഡിത്യം എത്ര ഉല്‍കൃഷ്ടമാണെന്നും എത്ര ലളിതജീവിതമാണദ്ദേഹം നയിക്കുന്നതെന്നും അറിയുമ്പോള്‍ അത്ഭുതമുളവാകും. ഈ സം ഘടനയിലെ അംഗങ്ങളുടെ സവിശേഷമുദ്രയാണിതെന്ന് ഞാന്‍ മനസ്സിലാക്കി. ലളിതജീവിതവും ഉന്നതചിന്തയും. അതിനുശേഷം ഓരോ ക്രി സ്തുമസിനും ബൈബിള്‍വചനങ്ങളും ഗീതാസൂക്തങ്ങളും ആലേഖനം ചെ യ്ത ക്രിസ്തുമസ് കാര്‍ഡുകള്‍ പതിവായി അദ്ദേഹം എനിയ്ക്ക് അയച്ചുതരുന്ന കാര്യം നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പതിവായി അദ്ദേഹത്തിനും കാര്‍ഡ് അയക്കാറുണ്ട്.എന്നെ സംബന്ധിച്ചിടത്തോളം, ഈ സംഘടനയെക്കുറിച്ച് കൂടുതല്‍ കൂടുതലായി പഠിക്കാന്‍ അത് അവസരം നല്‍കി. ഈ സംഘടനയെക്കുറിച്ച് എന്റെ ജീവിതത്തില്‍ നന്നായി പരീക്ഷിക്കാനുള്ള സന്ദര്‍ഭമുണ്ടായത് (ഏറിയപങ്കും) ഇന്ദിരാഗാന്ധി ഭരണഘടന റദ്ദാക്കി മുഴുവന്‍ രാജ്യത്തേയും തന്റെ ഏ കാധിപത്യത്തിന്റെ ചമ്മട്ടിക്കു മുമ്പില്‍ സ്തംഭിപ്പിച്ച അടിയന്തരാവസ്ഥാ വേളയിലായിരുന്നു. അക്കാലത്ത് നിര്‍ഭയമായി ഒളിവില്‍ പ്രവര്‍ത്തിച്ച ഒരേയൊരു രാഷ്ട്രീയേതര സംഘടന രാഷ്ട്രീയ സ്വയംസേവകസംഘമായിരുന്നു. തല്‍ഫലമായി ഏകാധിപതിയുടെ കരാളഹസ്തത്തില്‍ നിന്നും ഭാരതമെന്ന ഈ രാജ്യത്തെ വിമോചി പ്പിക്കാന്‍ കഴിഞ്ഞു. നമ്മുടെ നേതാക്കന്മാര്‍ ഈ രാജ്യത്തിനായി നേടിത്തന്ന, ഈ രാജ്യത്തിന്റെ മൌലികാവകാശങ്ങളെ വീണ്ടെടുക്കുന്നതിന് നിരവധി പേരുടെ ജീവിതങ്ങളും ജീവിതസുഖങ്ങളും ഹോമിച്ച ഈ സംഘടനയോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. 

വോട്ടുബാങ്കുകള്‍ക്കുവേണ്ടി രാഷ്ട്രത്തിന്റെ സുരക്ഷ പലനിലയ്ക്കും വിട്ടുവീഴ്ച ചെയ്തു കാണുന്നതില്‍ ഞാന്‍ അസ്വസ്ഥനാണ്. ഭരണഘടനയുടെ 19-ാം വകുപ്പ് ഇന്ത്യന്‍ ജനതയ്ക്ക് സ്വാ തന്ത്യ്രങ്ങളുടെ ഒരു പട്ടികതന്നെയാണ് നല്‍കിയിരിക്കുന്നത്. അത്തരം ഓരോ സ്വാതന്ത്യ്രവും ഒരു കാര്യത്തോട് പരിമിതപ്പെടുത്തിയിരിക്കുന്നു. അത് ഈ രാജ്യത്തിന്റെ സുരക്ഷയാണ്. നമുക്ക് രാജ്യത്ത് ജീവിക്കണം എന്നതിനാല്‍ പ്രഥമപരിഗണന രാജ്യത്തിന്റെ സുര ക്ഷക്കായിരിക്കണം നല്‍കപ്പെടേണ്ടത് എന്ന കാര്യത്തില്‍ ഭരണഘടനാനിര്‍മ്മാതാക്കള്‍ക്ക് അങ്ങേയറ്റം നിര്‍ബന്ധമുണ്ടായിരുന്നു. ഭരണകൂട സംബന്ധമായും രാജനൈതികമായും ഉള്ള പല ഔദ്യോഗിക പ്രവര്‍ത്തനങ്ങളുമായി ഇടപെടേണ്ടി വന്നപ്പോള്‍ അവിടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വോട്ടുബാങ്കിനേക്കാള്‍ കുറഞ്ഞ പ്രാധാന്യമാണ് നല്‍കപ്പെടുന്നതെന്നറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അസ്വസ്ഥനായി. രാജ്യം ഏകകണ്ഠമായും ഏകരൂപകമായും ഉറച്ച ശബ്ദത്തോടെ പതറാതെ അത്തരമൊരു നയം പിന്തുടരുന്നത് നാം വെച്ചുപൊറുപ്പിക്കില്ല എന്ന് പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. 

രാഷ്ട്രീയ സ്വയംസേവകസംഘം ന്യൂനപക്ഷത്തിനെതിരാണ് എന്നത് അടിസ്ഥാനരഹിതമായ ഒരു പ്രചാരവേലയാണ്. അതിരിയ്ക്കട്ടെ, എന്താണ് ന്യൂനപക്ഷം എന്നാല്‍? ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്, രാഷ്ട്രീയ സ്വയംസേവകസംഘത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ഏതു മതത്തില്‍ പെ ട്ട ആളായാലും ശരി നിങ്ങ ള്‍ പൂര്‍ണ്ണ രാജ്യസ്നേഹി ആകുകയെന്നതാണ്.നിങ്ങളുടെ വിശ്വാസം വിഷയമല്ല. നിങ്ങള്‍ പിന്തുടരുന്ന മതവിശ്വാസം ഏതായിരുന്നാലും നിങ്ങള്‍ക്ക് ഏതെങ്കിലും വിദേശക്കൂറുകള്‍ പാടില്ല. എന്റെ മതമാണ് നിന്റെ മതത്തേക്കാള്‍ മികച്ചത് എന്നും അതിനാല്‍ നിന്റെ മതം ഉപേക്ഷിച്ച് എന്റെ മതത്തില്‍ ചേരുക എന്ന് പറയാനും ആര്‍ക്കും അവകാശമില്ലെന്ന് ഞാനറിയുന്നു. തന്റെ മതത്തിന്റെ മൌലികകാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും അറിയുന്ന ഒരാള്‍ക്കും അങ്ങനെ പറയാന്‍ കഴിയില്ല. സ്വന്തം മതത്തെക്കുറിച്ചുള്ള ഒരാളുടെ അടിസ്ഥാന കാഴ്ചപ്പാട് ഇതരമതം തന്റേതുപോലെ അതിപ്രധാനമാണെന്ന് മാത്രമല്ല മതബാഹുല്യം ചിലപ്പോള്‍ - എല്ലാ മതങ്ങള്‍ക്കും ചില ദൌര്‍ബല്യങ്ങള്‍ ഉള്ള സ്ഥിതിക്ക് - മനുഷ്യരാശിക്ക് ഈശ്വര ന്റെ വരദാനമാണെന്നും ആയിരിക്കണം. 

ഒരു മതത്തിന്റെ ദൌര്‍ബല്യങ്ങള്‍ നികത്താന്‍ മറ്റൊരു മതത്തിന് ചില ആനുകൂല്യങ്ങള്‍ നല്‍കുന്നു. ബഹുസംസ്കാരം രൂപപ്പെടുത്തിയ രാജ്യമാണി ത്; ഇവിടെ വിശ്വാസം അപ്രധാനമാണ്; പകരം നിങ്ങളുടെ കൂറും കടപ്പാടും ദേശഭക്തിയുമാണ് പ്രധാനം.ന്യൂനപക്ഷത്തെ സംബന്ധിച്ച് എനിക്കുള്ളത് വ്യത്യസ്തമായ കാഴ്ചപ്പാടാണ്. ഈ കാഴ്ചപ്പാട് ഞാന്‍ പല വേദികളിലും തുറന്നു പറഞ്ഞതിന്റെ പേരില്‍ പുഷ്പവൃഷ്ടിക്കു പകരം കല്ലേറാണ് എനിക്കേല്‍ക്കേണ്ടി വന്നത്. ആരാണ് ഈ രാജ്യത്ത് ന്യൂനപക്ഷം? പരാധീനതകള്‍ ഉള്ള ആളുകള്‍ മാത്രമാണ് അക്കൂട്ടത്തില്‍ പെടുന്നത്. ഭരണഘടനയുടെ 29-ാം വകുപ്പനുസരിച്ച് ഭാരതത്തിലെ ഏതൊരുവിഭാഗവും ന്യൂനപക്ഷമാകാം. അതിനടിസ്ഥാനം സംസ്കാരം, ലിപി, ഭാഷ തുടങ്ങിയവയാണ്. എണ്ണത്തില്‍ കുറവായതിനാല്‍ എന്തെങ്കിലും തരത്തിലുള്ള ന്യൂനത അനുഭവിക്കുന്ന ഏതു വിഭാഗവും ന്യൂനപക്ഷമാണ്. 30-ാം വകുപ്പ് അംഗീകരിച്ചിട്ടുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ന്യൂനപക്ഷം ഒരു നിശ്ചിത ഉദ്ദേശ്യത്തോടെയുള്ളതാണ്. മൃഗീയഭൂരിപക്ഷത്തിന്റെ കടുത്ത നിയന്ത്രണമില്ലാതെ അവര്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനാണത്. 29-ാം വകുപ്പ് വായിക്കുന്ന ഒരാള്‍ക്ക് ന്യൂനപക്ഷമെന്നത് മതത്തിന്റെയോ വിശ്വാസത്തിന്റേയോ അടിസ്ഥാനത്തിലല്ല എന്ന് ഒരു ഭരണഘടനാ വിദ്യാര്‍ത്ഥി എന്ന നിലയ്ക്ക് എനിയ്ക്ക് പറയാന്‍ കഴിയും. 30-ാം വകുപ്പിലെത്തുമ്പോഴാകട്ടെ മതം എന്നുദ്ദേശിക്കുന്നത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യത്തില്‍ മാത്രമാണ്.


ടി.എം.എ.പൈ കേസില്‍ വാദം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സുപ്രീംകോടതിയുടെ പതിനൊന്നംഗ ബഞ്ചില്‍ ഒരംഗമായിരുന്നു ഞാന്‍ ആദ്യം. 30-ാം വകുപ്പില്‍ പറയുന്ന വിദ്യാഭ്യാസം മതേതരവിദ്യാഭ്യാസം മാത്രമാണ്; തൊഴിലധിഷ്ഠിത വിദ്യാഭ്യാസമല്ല എന്നാണ് അന്ന് ഭൂരിപക്ഷം ജഡ്ജിമാരിലും രൂപപ്പെട്ടുവന്ന വീക്ഷണം. ഇക്കാര്യം ഞങ്ങള്‍ മഹാനായ അഭിഭാഷകന്‍ ഫാലി. എസ്. നരിമാന്റെ മുമ്പില്‍ വെച്ചപ്പോള്‍ അദ്ദേഹം കുപിതനായി. വളരെ മുമ്പുതന്നെ അടഞ്ഞുപോയ ഒരു വിഷയമാണിതെന്നും മതേതരവിദ്യാഭ്യാസമുണ്ടാകുന്നതിന് എത്രയോ മുമ്പുതന്നെ വിദ്യാഭ്യാസമെന്നത് എല്ലാം ഉള്‍ക്കൊള്ളുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ ഞങ്ങളുടെ ബഞ്ചിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാനോ വിധി പറയാനോ സാധിച്ചില്ല. നിരവധി വര്‍ഷങ്ങള്‍ക്കുശേഷം, അതായത് ഞാന്‍ വിരമിച്ചശേഷം ഒരു പതിനൊന്നംഗ ബഞ്ച് രൂ പീകരിക്കുകയും അവിടെയും നരിമാന്‍ തന്റെ വാദം ഉന്നയിക്കുകയും ഒടുവില്‍ 30-ാം വകുപ്പനുസരിച്ച് വിദ്യാഭ്യാസമെന്നാല്‍ എല്ലാതലത്തിലും പെട്ടതാണെന്ന് അംഗീകരിക്കുന്ന വിധി ഉണ്ടാകുകയും ചെയ്തു. 

മറ്റൊരു ഉദ്ദേശ്യത്തിനാണ് ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചത്. വിദ്യാഭ്യാസത്തിന് സമഗ്രമായ അര്‍ഥമെന്ന ഈ ആശയത്തിന്റെ വക്താവായ മഹാനായ അഭിഭാഷകന്‍ ഒരു ആത്മകഥയെഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം കുറ്റ സമ്മതം നടത്തുന്നത് ഇങ്ങനെയാണ്: "വിദ്യാഭ്യാസം സംബന്ധിച്ച് അത്തരമൊരു നിലപാട് സ്വീകരിച്ചതില്‍ ഞാന്‍ ഇന്ന് വളരെയേറെ ഖേദിക്കുന്നു . ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, സുപ്രീംകോടതി സ്വീകരിച്ച ഈ നിലപാട് മാര്‍ ഗ്ഗദര്‍ശകമായ ഒന്നായി ഈ രാജ്യത്ത് സ്വീകരിക്കപ്പെട്ടതാണ് നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസരംഗത്തുണ്ടായ എല്ലാ വന്‍വിപത്തുകള്‍ക്കും കാരണം. ചില ആദരണീയ വേദികളില്‍ ഇതു ഉന്നയിക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു. 30-ാം വകുപ്പു സംബന്ധിച്ചുള്ള വാദത്തിന്റെ മാര്‍ഗ്ഗദര്‍ശകനായിരുന്ന ആ പ്രമുഖ അഭിഭാഷകന്റെ ഇപ്പോഴത്തെ അഭിപ്രായത്തില്‍ പോലും ഈ വകുപ്പു മതേതരവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാത്രം പരിമിതപ്പെട്ടതാണ്. ആ രംഗത്തു മാത്രമാണ് മതത്തിനു ന്യൂനപക്ഷത്തെക്കുറിച്ച് എന്തെങ്കിലും പറയാനുള്ളത്. മറിച്ചാവട്ടെ, ഭാരതത്തെ പോലുള്ള ഒരു വലിയ രാജ്യത്ത്, ന്യൂനപക്ഷത്തിന് വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കാര്യവും പറയാനില്ല. ആര്‍ക്കും വിശ്വാസം മാറാം. തമിഴ്നാട്ടില്‍ ഒരു പളനിയപ്പ ഗൌണ്ടര്‍ മെഡിക്കല്‍ കോളേജ് ആരംഭിച്ചപ്പോള്‍ ഇതാണ് സംഭവിച്ചത്. പുതിയ ചില നിയമനിര്‍മ്മാണം നടന്നപ്പോള്‍ തനിക്കു ഗുണമുണ്ടാകുമെന്ന് കണ്ടപ്പോള്‍ അദ്ദേ ഹം മതംമാറി ദൈവസഹായമാവുകയും ഇപ്പോഴും മെഡിക്കല്‍ കോളേജ് കൊണ്ടുനടക്കുകയും ചെയ്യുന്നു. ഇതുപോലെ ആര്‍ക്കും മതം മാറാം. 

വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ നിയമം ഉണ്ടാക്കുന്നത്. ഒരു മതേതരരാഷ്ട്രത്തില്‍ നമ്മുടേതുപോലുള്ള ഒരു മതേതര റിപ്പബ്ളിക്കില്‍ മതമായിരിക്കരുത് നിങ്ങളുടെ വ്യക്തിത്വം; മറിച്ച് ഭാരതീയനെന്നതായിരിക്കണം.രാഷ്ട്രപതിയായിരിക്കെ സക്കീര്‍ഹുസൈന്‍ ചുരുക്കിപ്പറഞ്ഞതിതാണ്. അദ്ദേഹത്തെ പത്രപ്രവര്‍ത്തകനായ ടി.വി.ആര്‍. ഷേണാ യി അഭിനന്ദിച്ചു. സക്കീര്‍ ഹുസൈന്‍ മഹാനായ പണ്ഡിതനാണ്. അദ്ദേഹം വൈസ്ചാന്‍സലറുമാണ്. അദ്ദേഹത്തെ സമീപിച്ചുകൊണ്ട് ടി.വി.ആര്‍. ഷേണായി പറഞ്ഞു: 'രാഷ്ട്രപതിജി, ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നു. കാരണം ഇതു ഭാരതത്തിലെ മതേതരത്വത്തിന്റെ വിജയമാണ്. ഏതു വഴിയ്ക്കാണു അതു മതേതരത്വത്തിന്റെ വിജയമാകുന്നതെന്ന് സക്കീര്‍ഹുസൈന്‍ ചോദിച്ചു. മുസ്ളീം ഭാരതത്തിന്റെ രാഷ്ട്രപതിയാകുന്നത് മതേതരത്വത്തിന്റെ മഹത്തായ വിജയമാണെന്ന് ഷേണായി പറഞ്ഞു. സക്കീര്‍ഹുസൈന്‍ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. 'എന്താണ് രാ ഷ്ട്രപതിജി അങ്ങ് എന്നെ നോക്കി ചിരിക്കുന്നത്? എന്ന് ഷേണായി ചോദിച്ചു. 'ഷേണായ് മതേതരത്വത്തെക്കുറിച്ചുള്ള നിങ്ങളു ടെ സങ്കല്‍പത്തെക്കുറിച്ചോര്‍ത്ത് ചിരിച്ചതാണ് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത വാ ക്യം അടിവരയിടേണ്ടതാണ്. "നിങ്ങള്‍ ക്ക് എന്റെ മതമേതാണെന്ന് അറിഞ്ഞു കൂടാത്ത ദിവസം വരുമ്പോഴേ ഭാരതത്തില്‍ മതേതരത്വം ഫലപ്രാപ്തിയിലെത്തൂ “


സുഹൃത്തുക്കളേ, എനിക്കു പറയാനുള്ളതിതാണ്: ഈ രാജ്യത്ത് മതേതരത്വത്തിന് മതവുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ക്ക് എന്റെ മതമേതെന്നറിയില്ല എന്നതുപോലെ ഞാന്‍ നിങ്ങളുടെ മതത്തെക്കുറിച്ചും ചിന്തിക്കുന്നില്ല. അതു നിങ്ങളുടെ മതമാണ്. ആ വിശ്വാസം നിങ്ങള്‍ എങ്ങനെ ആര്‍ജ്ജിച്ചുവെന്നതോ വികസിപ്പിച്ചുവെന്നതോ ഉള്ളത് നിങ്ങളുടെ സ്വകാര്യം. ചെന്നൈയില്‍ നിന്നും കോട്ടയത്തേയ്ക്ക് സുദര്‍ശന്‍ ജിയോടൊപ്പം യാത്ര ചെയ്തപ്പോഴാണ് ഞാന്‍ ഇക്കാര്യം പഠിച്ചത്. അദ്ദേഹം എന്നോടു പറഞ്ഞു: "സാര്‍, താങ്കള്‍ ഒരു ഉദാരമതിയായ ക്രിസ്ത്യാനിയാണ് ; "എങ്ങനെയാണ് ഞാന്‍ ഉദാരമതിയായ ക്രിസ്ത്യാനിയാണെന്നു മനസ്സിലായത്? എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. "അതുവേറെ വി ഷയം. ഞങ്ങള്‍ നിഷ്ക്കര്‍ഷിക്കുന്നത് ഒരു കാര്യം മാത്രമാണ്, നിങ്ങളുടെ വിശ്വാസം എന്തായാലും ശരി നിങ്ങളുടെ പ്രഥമ കടപ്പാട് ഈ രാഷ്ട്രത്തോടായിരിക്കണം; ഈ രാജ്യത്തോടായിരിക്കണം. ഇക്കാര്യത്തില്‍ എനിക്കദ്ദേഹത്തോട് ആദരവ് തോന്നി. ഞാന്‍ ഈ സംഘടനയെ വളരെയേറെ ആദരിക്കുന്നു.

എവിടെയും നിങ്ങള്‍ പ്രകടിപ്പിക്കുന്ന അച്ചടക്കം - ഇവിടെയും ധ്വജത്തിനു പുഷ്പമര്‍പ്പിക്കുന്ന രീതിയും മറ്റും- കാണുമ്പോള്‍ അതാണ് നിങ്ങളുടെ പ്രവര്‍ത്തനത്തിനും പ്രകടനത്തിനുമുള്ള പ്രേരണയെന്ന മതിപ്പാണ് എന്നിലുണ്ടാകുന്നത്. അച്ചടക്കം ഒരു രാഷ്ട്രത്തിന് അത്യാവശ്യമാണ്. ഒരു രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്കുള്ള അടിത്തറ അച്ചടക്കമാണ്. വളരുന്ന ഏതു രാജ്യത്തും ആ രാജ്യത്തെ പൌരന്മാരില്‍ അച്ചടക്കം അടിയുറച്ചു നില്‍ക്കുന്നതായി കാണാം. ഇക്കാര്യത്തില്‍ രാഷ്ട്രീയസ്വയംസേവകസംഘം എനിക്കും മാതൃകയാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്കു വളരെ നന്ദി. 

(കടപ്പാട് - കേസരി വാരിക )

Friday, August 12, 2011

കാസര്‍ഗോഡ് സംഭവം - ലീഗോ അതോ ?

2006 ലെ തെരഞ്ഞെടുപ്പിനു മുന്‍പായിരുന്നെന്നു തോന്നുന്നു . അന്ന്  ജോലിയുമായി ബന്ധപ്പെട്ട് കണ്ണൂരിലാണ് താമസിച്ചിരുന്നത് . ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കണ്ണൂരില്‍ വരുന്നതിനോടനുബന്ധിച്ച്  വന്‍ പ്രചരണങ്ങളൊക്കെയുണ്ടായിരുന്നു . പുലിക്കുട്ടി വരുന്നു എന്നൊക്കെയായിരുന്നു പോസ്റ്ററുകളില്‍ കണ്ടിരുന്നത് . കുഞ്ഞാലിക്കുട്ടി വന്ന ദിവസം കണ്ണൂരില്‍ വന്‍ അക്രമങ്ങള്‍ നടന്നു . അന്ന് കേട്ട ഒരു വാര്‍ത്തയനുസരിച്ച്  അതിനു കളമൊരുക്കിയത് ലീഗ് റാലിയില്‍ നുഴഞ്ഞു കയറിയ (  അതില്‍ തന്നെ ഉണ്ടായിരുന്ന ) മറ്റു ചിലരായിരുന്നുവെന്നാണ് .

ദേശാഭിമാനി ഓഫ്ഫീസിന്റെയടുത്ത് റാലി എത്തിയപ്പോള്‍ ഒരു വാഹനം റോഡില്‍ ബ്രേക്ക്ഡൌണായെന്ന രീതിയില്‍  കിടക്കുകയും അങ്ങനെ റാലി അല്പനേരം ബ്ലോക്കാകുകയും ചെയ്തു .( തളിപ്പറമ്പില്‍ മുസ്ലിം ലീഗ് സി പി എം സംഘട്ടനം നടക്കുന്ന സമയമാണ് ). സി പി എം തളിപ്പറമ്പിലെ പള്ളി ആക്രമിച്ചെന്നൊരു റൂമര്‍ അവിടെ പരക്കുന്നു . അതില്‍ പ്രകോപിതരായി  ലീഗ് റാലിയിലുള്ളവര്‍ ദേശാഭിമാനി ഓഫീസ് ആക്രമിക്കുന്നു . ചുരുക്കത്തില്‍ ലീഗും സി പി എമ്മും തമ്മിലുള്ള തെരുവ് യുദ്ധത്തിലേക്ക് ഈ സംഭവം വഴിമാറുന്നു .

അല്പസമയം കഴിഞ്ഞപ്പോള്‍ ഞാന്‍ താമസിക്കുന്ന വീടിനു പുറത്ത് റോഡില്‍ നിരവധി സി പി എം പ്രവര്‍ത്തകര്‍ ഒരുമിച്ചു . അത്യാവശ്യം സധന സാമഗ്രികളും കയ്യിലുണ്ട് . ആ റോഡ് വഴിയാണ് ലീഗ് പരിപാടിയില്‍ പങ്കെടുത്ത നിരവധി വാഹനങ്ങള്‍ക്ക് തിരിച്ചു പോകേണ്ടത് .  അത് വഴിപോയ ഒറ്റ ബസ്സിനേയും അവര്‍ കല്ലെറിയാതെ വിട്ടില്ല ( രാത്രി ഏറെ വൈകിയാണ് സംഭവം - ലൈന്‍ ബസ്സുകളൊന്നും നിരത്തിലില്ല ) .

കാസര്‍ഗോഡ് സംഭവവും ഈയൊരു കാഴ്ചപ്പാടില്‍ വേണം കാണാന്‍ . അവിടെയും ഏകദേശം ഇതുപോലെതന്നെയായിരുന്നു കാര്യങ്ങള്‍ നടന്നത് . ലീഗിന്റെ ഉന്നത നേതാക്കള്‍ വന്ന ഒരു റാലിയില്‍ നിന്നും അങ്ങനെയൊരു പ്രതികരണം സാധാരണ ഉണ്ടാകാന്‍ സാധ്യതയില്ല . അന്നത്തെ പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സംഘം ആള്‍ക്കാരാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് കാണുന്നത് . ഇപ്പോള്‍ പുറത്തുവന്ന മൊഴികളിലും അങ്ങനെയൊരു പരാമര്‍ശമുണ്ടെന്നു തോന്നുന്നു .

 പോപ്പുലര്‍ ഫ്രന്‍ഡിന്റെ പഴയ രൂപമാ‍യ എന്‍ ഡി എഫ്  പ്രവര്‍ത്തകര്‍ ഡി വൈ എഫ് ഐയിലും പ്രവര്‍ത്തിച്ചിരുന്നു . പകല്‍ ഡി വൈ എഫ് ഐ - രാത്രിയില്‍ എന്‍ ഡി എഫ് . പല പാര്‍ട്ടിക്കമ്മറ്റികളിലും ഈ വിഷയം ചര്‍ച്ചയായിട്ടുള്ളതുമാണ് . എങ്കിലും പൊതുശത്രുവിനെ നേരിടാനുള്ള വ്യഗ്രതയില്‍ ( അതോടൊപ്പം മുസ്ലിം ലീഗെന്ന രാഷ്ട്രീയ എതിരാളികളെ തളര്‍ത്താന്‍ ) അറിഞ്ഞും അറിയാതെയും പാലു കൊടുക്കുന്ന പരിപാടിയായിരുന്നു സി പി എമ്മും ചെയ്തിരുന്നത് . പിന്നീട് കണ്ണൂരില്‍ നടന്ന ഫസല്‍ കൊലക്കേസുമായി ബന്ധപ്പെട്ടാണ് എന്‍ ഡി എഫുമായി സി പി എം തെറ്റുന്നത് . (അതിന്റെ അര്‍ത്ഥം അതുവരെ അവര്‍ തമ്മില്‍ സംഘട്ടനമൊന്നും നടന്നില്ലെന്നല്ല - അങ്ങനെ നോക്കിയാല്‍ സി പി എം കാര്‍ കൂടെ നില്‍ക്കുന്ന സി പി ഐക്കാരെയും തല്ലാറുണ്ട് ) തുടര്‍ന്നിങ്ങോട്ട് സി പി എമ്മിലുള്ള എന്‍ ഡി എഫിന്റെ പകല്‍ രാത്രി ബന്ധങ്ങള്‍ക്ക് കുറവു വന്നു .

സി പി എമ്മില്‍ അതിന്റെ പ്രത്യേക സ്വഭാവം കൊണ്ട് തങ്ങളുദ്ദേശിക്കുന്ന രീതിയില്‍ നുഴഞ്ഞു കയറാനോ സ്വന്തം അജന്‍ഡകള്‍ കൂടി  നടപ്പിലാക്കാനോ പോപ്പുലര്‍ ഫ്രന്‍ഡിനു കഴിഞ്ഞില്ല . കൊടുങ്ങല്ലൂരിലും കണ്ണൂരിലുമൊക്കെ ചില സംഘട്ടനങ്ങളിലും പിന്നെ പോലീസ് കേസ് സംബന്ധമായ സഹായങ്ങള്‍ക്കും ഉപകരിക്കപ്പെട്ടെന്നല്ലാതെ ഒരു ദീര്‍ഘകാല നേട്ടം അതുകൊണ്ടുണ്ടാവില്ലെന്ന് അവര്‍ മനസ്സിലാക്കി .അല്ലെങ്കില്‍ അത്രയൊക്കെയെ അവരും പ്രതീക്ഷിച്ചുള്ളൂ എന്നു വേണമെങ്കില്‍ കരുതാം . മറ്റു സംഘടനകളെ കൂടെ നിര്‍ത്തി സ്വന്തം കാര്യം നേടുകയും അതോടൊപ്പം ആ സംഘടനകളെ തളര്‍ത്തുകയും ചെയ്യുന്ന സി പി എം നയം തങ്ങള്‍ക്കു ദോഷമുണ്ടാക്കാനേ സാധ്യതയുള്ളൂവെന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ തിരിച്ചറിഞ്ഞതുമാകാം കാരണം .എന്തായാലും ‘വര്‍ഗീയ ഫാസിസ്റ്കളെ‘ എതിര്‍ക്കാന്‍ പഴയതുപോലെയുള്ള ഒരു സഹകരണം ഇവര്‍ തമ്മിലില്ല എന്നു മാത്രമല്ല പലയിടത്തും തമ്മില്‍ സംഘട്ടനങ്ങളും പതിവായി ( വേലിയേലിരുന്ന പാമ്പിനെ .. എന്നു തുടങ്ങുന്ന ചൊല്ല് ഇവിടെ അര്‍ത്ഥവത്താണ് )

മുസ്ലിം ലീഗെന്ന താരതമ്യേന മൌലികവാദം കുറവുള്ള പ്രസ്ഥാനം നിലനില്‍ക്കുന്നിടത്തോളംകാലം സ്വന്തം അജന്‍ഡയ്ക്കനുസരിച്ച് , കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ തങ്ങള്‍ക്ക്  ഉദ്ദേശിക്കുന്ന രീതിയില്‍ വളരാനോ , രാജ നൈതിക രംഗത്ത് ശക്തമായ പ്രാതിനിധ്യം  നേടിയെടുക്കാനോ  കഴിയുകയില്ലെന്ന് മനസ്സിലാക്കിയ പോപ്പുലര്‍ ഫ്രന്‍ഡ് , കളം മാറ്റിച്ചവിട്ടി മുസ്ലിം ലീഗുമായി സഹകരിച്ച് മുന്നേറുകയെന്നൊരു നയമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്  . കേരളത്തിലെ മുസ്ലിം ജന വിഭാഗത്തിന്റെ നല്ലൊരു ശതമാനം ലീഗിലാണെന്നതു കൊണ്ട് തങ്ങള്‍ക്കുള്ള വെള്ളവും വളവും അവിടെ നിന്നു വലിച്ചെടുക്കാമെന്നുള്ള സാമാന്യമായ , സ്വാഭാവികമായ തന്ത്രം മാത്രമാണത്  . നരിക്കാട്ടേരി സ്ഫോഡനത്തിലും ആ ബന്ധം പുറത്തു വന്നിരുന്നു . ഇതിനെ എതിര്‍ക്കുന്നതുകൊണ്ടാണ്  ലീഗിലെ കെ എം ഷാജിയെപ്പോലുള്ളവര്‍ക്കെതിരെ  സംഘപരിവാര ബന്ധമാരോപിക്കുന്നത്  . ഇരവിപുരത്ത് കെ എം ഷാജി സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ വീടു വീടാന്തരം കയറി  ഇതെ ബന്ധമാരോപിച്ച്  ഷാജിക്കെതിരെ പ്രചരണം നടത്തിയിരുന്നു അന്ന് എന്‍ ഡി എഫ് .

റിപ്പോര്‍ട്ടര്‍ ചാനലിലെ സംവാദത്തില്‍  “ മുസ്ലിം ലീഗിനു ഇങ്ങനെ കലാപമുണ്ടാക്കി നേട്ടങ്ങളൊന്നും ലഭിക്കാന്‍ പോകുന്നില്ല“ എന്ന ഓ അബ്ദുള്ളയുടെ വാദത്തോട് യോജിക്കാതിരിക്കാനാകില്ല .  നേട്ടമുണ്ടാകുന്നത് , ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് താന്‍  പലപ്പോഴും പിന്താങ്ങിയിട്ടുള്ള മറ്റൊരു പ്രസ്ഥാനത്തിനാണെന്ന്  അറിയാത്തവരല്ലല്ലോ ഓ അബ്ദുള്ളയെപ്പോലെയുള്ളവര്‍.

പി എസ്: വര്‍ഷങ്ങള്‍ക്കു മുന്‍പ് മാതൃഭൂമിയില്‍ ഓ അബ്ദുള്ള ലേഖനങ്ങളെഴുതിയിരുന്നു . ആ ലേഖനങ്ങളാകട്ടെ അതിന്റെ കാഴ്ചപ്പാട് കൊണ്ട് വ്യത്യസ്തങ്ങളായിരുന്നു (അന്ന് ഒളിച്ചു കടത്തല്‍ പ്രത്യയ ശാസ്ത്രത്തിന്റെ വക്താവായിരുന്നതു കൊണ്ടാണോയെന്നറിയില്ല ) ,   എന്നാല്‍ കാശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ഒരു ദൂരദര്‍ശന്‍ ചര്‍ച്ചയില്‍ ഇദ്ദേഹത്തിന്റെ വാദങ്ങള്‍ കണ്ട് അദ്ഭുതപ്പെട്ടു പോയി ,. കാശ്മീരില്‍ പണ്ഡീറ്റുകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ഇങ്ങനെയൊരു പ്രശ്നം ഉണ്ടാക്കാന്‍ വേണ്ടി ബി ജെ പിക്കാര്‍ പണ്ഡിറ്റുകളെ അവര്‍ കാശ്മീരില്‍ ചെയ്തിരുന്ന അതേ ജോലി കൊടുത്ത് ഡല്‍ഹിയില്‍ കൊണ്ട് താമസിപ്പിക്കുകയായിരുന്നെന്നുമാണ്  അന്നദ്ദേഹം പറഞ്ഞത് . അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ തേജസ്സില്‍ വന്നു തുടങ്ങിയ സമയമായിരുന്നു  . സ്വാധീനിക്കപ്പെട്ട പ്രത്യയശാസ്ത്രത്തിനനുസരിച്ച് എഴുത്തിലും മാറ്റം വരാം . സ്വാഭാവികം .