Thursday, November 21, 2013

അടിയന്തിരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും

ഇതെല്ലാമാണെങ്കിലും അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതിയതിന്റെ ക്രെഡിറ്റുമായി രംഗത്തുവരുന്നത്‌ സിപിഎംകാരാണ്‌. ജൂണ്‍ 25 ന്‌ ടിവി ചാനലുകള്‍ മുന്‍കാല എസ്‌എഫ്‌ഐക്കാരെ തേടി പായുന്നു. അടിയന്തരാവസ്ഥയുടെ ആദ്യദിനത്തില്‍ ജയിലില്‍ കുറച്ചുനാള്‍ കഴിയേണ്ടി വന്നവര്‍ തങ്ങളുടെ വൈയക്തിക അനുഭവം പറയുന്നു. പാവം പ്രേക്ഷകര്‍ ഇത്‌ പാര്‍ട്ടിയുടെ ബാലന്‍സ്‌ ഷീറ്റായി കാണുന്നു. അടിയന്തരാവസ്ഥയില്‍ മര്‍ദ്ദനത്തിനിരയായവരെ രണ്ടാം സ്വാതന്ത്ര്യസമര സേനാനികളായി കണക്കാക്കണമെന്ന്‌ വി.എസ്‌.അച്യുതാനന്ദന്‍ പ്രതിപക്ഷത്തായിരിയ്ക്കുമ്പോള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണത്തില്‍ വന്നപ്പോള്‍ അതിനുവേണ്ടി ഒന്നും ചെയ്യാതിരുന്നതിന്റെ ഗുട്ടന്‍സ്‌ അതുതന്നെ. അങ്ങനെ ഒരു തീരുമാനമുണ്ടായാല്‍ തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക്‌ കാര്യമായി ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ്‌ അദ്ദേഹത്തിനും മറ്റു സിപിഎം നേതാക്കള്‍ക്കും ഉണ്ടായിട്ടുണ്ടാകണം. അങ്ങനെ വന്നാല്‍ ആര്‍എസ്‌എസ്കാര്‍ക്ക്‌ അര്‍ഹതയുണ്ടാവുകയും ചെയ്യും! ‘സ്വയം സ്വീകൃത’ മായ യത്നത്തിന്‌ പ്രതിഫലം വാങ്ങാന്‍ ഒറ്റ ആര്‍എസ്‌എസുകാരനും ക്യൂ നില്‍ക്കില്ല എന്നത്‌ വേറെ കാര്യം. കാരണം അവര്‍ ‘പതത്വേഷകായോ നമസ്തേ നമസ്തേ’ എന്ന്‌ ദൈനംദിനം ചൊല്ലി ശീലിച്ചവരാണ്‌.

ശ്രീ ടി . സതീശൻ ജന്മഭൂമിയിൽ എഴുതിയ ലേഖനം .. വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യുക

അടിയന്തിരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും

Friday, November 15, 2013

വിചാരധാരയും ആഭ്യന്തര ഭീഷണികളും

നമ്മുടെ രാഷ്ട്രം നേരിടുന്ന ആഭ്യന്തരഭീഷണി (അകത്തുനിന്നു തന്നെയുള്ള തുരങ്കം വയ്ക്കലു) കളേക്കുറിച്ചു പറയുന്നതിനിടയിൽ ഗോൾവൾക്കർ വളരെ ശ്രദ്ധേയമായ ഒരു കാര്യം ചൂണ്ടിക്കാട്ടുന്നു. അതു ശരിയാണെന്ന്‌ ഒറ്റവായനയിൽത്തന്നെ ആർക്കും ബോദ്ധ്യമാകും.

രാഷ്ട്രവിഭജനം നടന്നപ്പോൾ പാകിസ്ഥാനിലേക്കു ചേർക്കപ്പെട്ട പഞ്ചാബ്‌- സിന്ധ്‌ - പ്രദേശങ്ങളിലെ ജനങ്ങൾ സത്യത്തിൽ അതിനു മുമ്പത്തെ തെരഞ്ഞെടുപ്പുകളിൽ വിഭജനവാദമുന്നയിച്ച മുസ്ലീം ലീഗിനെ തിരസ്കരിച്ചവരാണ്‌. അവസാനകാലത്തു മാത്രമാണ്‌ ലീഗിനവിടെ ശബ്ദമുണ്ടായത്‌. എന്നാൽ, ആദ്യം മുതൽ തന്നെ ലീഗിന്റെ വിഭജനാവശ്യത്തിനു ശക്തമായ പിന്തുണ ലഭിച്ചിരുന്ന - തെരഞ്ഞെടുപ്പു വിജയങ്ങൾ നേടിക്കൊടുത്ത ചില പ്രദേശങ്ങൾ - ഉത്തർപ്രദേശ്‌- ബീഹാർ - ബംഗാൾ - മേഖലകളിലുള്ള ചില പ്രദേശങ്ങൾ - വിഭജനാനന്തരം ഇന്ത്യയിൽത്തന്നെ തുടരുകയാണ്‌! അപ്പോൾ, ആ പ്രദേശങ്ങളിലുള്ള ചില മുസ്ലീങ്ങൾ - പാകിസ്ഥാനു വേണ്ടി അതുവരെ ശക്തമായി വാദിച്ചിരുന്നവർ - ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തിട്ടില്ലെന്നു തീർച്ചയുമുള്ള നിലയ്ക്ക്‌ - അത്തരക്കാർക്ക്‌ ഒന്നടങ്കം സ്വാന്തന്ത്ര്യാനന്തരം ഒരു സുപ്രഭാതത്തിൽ പൊടുന്നനെയുള്ള മനപരിവർത്തനം വന്നു എന്നു കരുതിക്കൂടാ എന്നും ചിലരെങ്കിലും ഇപ്പോളും ഇവിടെ നിന്നുകൊണ്ടുതന്നെ പാകിസ്ഥാൻ അനുകൂലമനോഭാവവുമായി കഴിയുന്നുണ്ടാവണമെന്നും നാം അതേപ്പറ്റി ബോധവാന്മാരും ജാഗരൂകരും ആയിരിക്കണം എന്നുമാണവിടെ സൂചിപ്പിക്കുന്നത്‌.

മുഴുവൻ ഭാഗവും ചേർത്തുവച്ചു വായിച്ചാൽ, എത്ര പച്ചപ്പരമാർത്ഥമായ കാര്യമാണത്‌? കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന യുക്തി മാത്രമല്ലേ അതിനു പിന്നിലുള്ളൂ. ഒരൊറ്റ സുപ്രഭാതത്തിൽ ദശലക്ഷക്കണക്കിനു പാക്കിസ്ഥാൻ വാദികളെല്ലാം കറതീർന്ന ദേശസ്നേഹികളും ഇന്ത്യാവാദികളുമായി പരിണമിച്ചു എന്നു പറഞ്ഞാൽ അതിനെ വിഡ്ഢിത്തത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്‌? അപ്പോൾ, പതിറ്റാണ്ടുകൾക്കു മുമ്പെഴുതിയ ഒരു പുസ്തകത്തിൽ, കടുത്ത പാകിസ്ഥാൻവാദികളായിരുന്ന അനേകം ആളുകൾ ഇപ്പോളും നമുക്കിടയിൽത്തന്നെയുണ്ടെന്നും അവർക്ക്‌ ഇപ്പോളും കൂറ്‌ അവിടേയ്ക്കായിരിക്കാൻ സാദ്ധ്യതയുണ്ടെന്നും അതേപ്പറ്റി സകലദേശസ്നേഹികളും ജാഗ്രതപാലിക്കണമെന്നും ആരെങ്കിലും പറഞ്ഞുവച്ചാൽ അതു 'ഫാസിസ'മാണോ അതോ കേവലം "ഫാക്റ്റ്സ്‌" ആണോ ? അതോ ഇനി അതാണോ ഈ പറയുന്ന  സോ കോൾഡ്‌ 'ഉൻമൂലന'സിദ്ധാന്തം? വാക്കുകൾക്ക്‌ അർത്ഥം മാറിയെങ്കിൽ ക്ഷമിക്കുക - ഞാനറിഞ്ഞിരുന്നില്ല.

പാക്കിസ്ഥാൻ അനുവദിച്ചു തന്നില്ലെങ്കിൽ കൊന്നുകളയുക തന്നെ ചെയ്യുമെന്നു സൂചിപ്പിച്ചുകൊണ്ട്‌ മുസ്ലീം ലീഗ്‌ പ്രവർത്തകർ "ഡയറക്ട്‌ ആക്ഷൻ" നടത്തിയപ്പോൾ, ഒരൊറ്റ ദിവസം തന്നെ ആയിരക്കണക്കിനു (പല ആയിരങ്ങൾ എന്നു തന്നെ) ഹിന്ദുക്കളാണ്‌ കൽക്കത്ത എന്ന ഒരൊറ്റ നഗരത്തിൽ മാത്രം കൊല്ലപ്പെട്ടത്‌.

1946 ഇലെ കൊൽക്കത്ത കലാപം
പിന്നീട്‌ ഒരു വർഷത്തിനു ശേഷം - വിഭജനാനന്തരം - കൽക്കത്ത എവിടെയായിരുന്നു? ഇന്ത്യയിലോ അതോ കിഴക്കൻ പാകിസ്ഥാനിലോ? ഇന്ത്യ എന്നാണുത്തരമെങ്കിൽ, കൽക്കത്തയിലെ അന്നത്തെ പാക്‌ അനുകൂല കലാപകാരികൾ ഒന്നടങ്കം ആഗസ്ത്‌ 15-ന്‌ അതിർത്തി കടന്നിരുന്നോ അതോ അർദ്ധരാത്രിയിൽ മാനസാന്തരപ്പെട്ട്‌ ഇവിടെത്തന്നെ മര്യാദക്കാരായി കൂടിയോ? ഏതാണു നാം വിശ്വസിക്കേണ്ടത്‌? അല്ല  - എന്തിനാണു നാം വടക്കോട്ടു പോകുന്നത്‌?  "പത്തണയ്ക്കു കത്തിവാങ്ങി കുത്തിനേടും പാകിസ്ഥാൻ" എന്ന പ്രയോഗം മലയാളത്തിൽത്തന്നെയുള്ളതായിരുന്നല്ലോ . ഒരുകാലത്ത്‌ കേരളത്തിലെ തെരുവുകളിൽ അത്‌ അലറി വിളിച്ചു നടന്നവർ ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തെന്നാണോ  വാദിക്കുന്നത്‌? അതോ അവരെല്ലാം കൃത്യം 1947 ആഗസ്റ്റ് പതിനഞ്ചിനു മനസ്താപപ്പെട്ട്‌ ഇന്ത്യൻ യൂണിയനിൽ അത്ഭുതകരമായി ലയിച്ചോ? - ഇവിടെ വിഷമം വിചാരിച്ചിട്ടു കാര്യമൊന്നുമില്ല. യാഥാർത്ഥ്യങ്ങളെ നാം യാഥാർത്ഥ്യങ്ങളായിത്തന്നെ അംഗീകരിക്കണം. ഒറ്റ സുപ്രഭാതത്തിലെ കൂട്ടമാനസാന്തരത്തിന്റെ കഥ വിശ്വസിച്ച്‌ കണ്ണുമടച്ചിരുന്നുകൂടാ എന്നു, ദേശവിരുദ്ധപ്രവർത്തനങ്ങൾ ഉള്ളിൽ നിന്നു തന്നെ ഇനിയും മുളപൊട്ടിക്കൂടായ്കയില്ല എന്നും, ജാഗരൂകരായിരിക്കണമെന്നും ഒരാൾ പറയുന്നെങ്കിൽ എതിർപ്പുണ്ടാകുന്നതിന്റെ ന്യായമെന്താണു ?

ഒന്നാമതായി – ആരെയെങ്കിലും “ടാർജെറ്റു” ചെയ്തുകൊണ്ടോ മറ്റോ എഴുതിയതല്ല ആ പുസ്തകവും അതിലെ അദ്ധ്യായങ്ങളും. വലിയൊരു പുസ്തകത്തിന്റെ ഭാഗമായി – നമ്മുടെ രാഷ്ട്രവുമായി ബന്ധപ്പെട്ട അനവധി ചിന്തകളവതരിപ്പിച്ചിരിക്കുന്ന കൂട്ടത്തിൽ - വിരലിലെണ്ണാവുന്ന താളുകളിലായി കടന്നു വരുന്ന ചെറിയൊരു ഭാഗം മാത്രമാണ് ‘ആഭ്യന്തരഭീഷണികൾ‘ എന്ന അദ്ധ്യായം. കമ്മ്യൂണിസ്റ്റുകൾക്കും ഇസ്ലാമിസ്റ്റുകൾക്കും മറ്റു നുണപ്രചാരകർക്കുമെല്ലാം താല്പര്യമുള്ള ഭാഗം അതു മാത്രമായതു കൊണ്ട് – അതു മാത്രം പൊക്കിപ്പിടിക്കപ്പെടുകയാണ്. അതും – വെട്ടിമുറിച്ച് അർത്ഥവ്യതിയാനം വരുത്തിക്കൊണ്ട് - വികലവ്യാഖ്യാനങ്ങളുടെ അകമ്പടിയോടെ!

നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തരസുരക്ഷയ്ക്കും ഭീഷണിയുയർത്തിക്കൊണ്ടു പ്രവർത്തിക്കുന്നവരേക്കുറിച്ചുള്ള പരാമർശങ്ങൾ ആ അദ്ധ്യായത്തിലുണ്ട്. അതുകൊണ്ട്? അന്യരാഷ്ട്രങ്ങളോടുള്ള കൂറു മനസ്സിലുണ്ടാകുക മാത്രമല്ല – അതു സ്വരാഷ്ട്രത്തെ അപായപ്പെടുത്തുന്ന വിധത്തിൽ ആപത്കരമാകുക കൂടി ചെയ്യാമെന്നതേപ്പറ്റി ഉദാഹരണസഹിതം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട്? മുസ്ലീങ്ങളിൽ ചിലർ അക്കൂട്ടത്തിൽ‌പ്പെടുമെന്ന സൂചനയുമുണ്ട്. അതുകൊണ്ട്?

രാജ്യത്തെ വെട്ടിമുറിക്കണമെന്നു വർഷങ്ങളോളം വാദിക്കുകയും അതിനായി ആയുധമെടുത്തു പോരാടുകയും അത്തരം ആശയങ്ങൾ പേറിയ രാഷ്ട്രീയകക്ഷിയെ ജയിപ്പിക്കുകയും ചെയ്തവരിൽ മിക്കവാറും പേർ വിഭജനത്തിനു ശേഷവും ഇവിടെത്തന്നെ തുടർന്നപ്പോൾ - ഒറ്റരാത്രികൊണ്ട് അവരുടെ വിഘടനവാദത്തിന് അറുതി വന്നിട്ടുണ്ടാകുമെന്ന് എങ്ങനെ കരുതാനാകും എന്ന ചിന്തയാണവിടെ കൊടുത്തിരിക്കുന്നത്. നാം അത്തരക്കാരേക്കുറിച്ചു ജാഗരൂകരായിരിക്കണമെന്നതാണവിടത്തെ യുക്തി. അതു വളരെ കൃത്യമായ നിരീക്ഷണമല്ലെന്നുണ്ടോ? എതിരഭിപ്രായമുണ്ടെങ്കിൽ പറയുക. ഒരാൾ അങ്ങനെ പറഞ്ഞാൽ ഉടൻ തന്നെ അത് ഇവിടെ വസിക്കുന്ന സകലമുസ്ലീങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനമാണെന്നു കരുതുന്നെങ്കിൽ - അതിനർത്ഥം ഇവിടുത്തെ മുസ്ലീങ്ങളെല്ലാം വിഘടനവാദികളാണെന്നു ചിത്രീകരിക്കുന്നുവെന്നാണ്. ഞാനതിനോടെന്തായാലും യോജിക്കുന്നില്ല. ഗോൾവൾക്കറും അത്തരമൊരു ചിന്തയല്ല പങ്കുവയ്ക്കുന്നത്. ഭാരതീയരായ മുസ്ലീങ്ങളേപ്പറ്റി നല്ലതുപറയുന്ന അനവധി വരികൾ വിചാരധാരയിൽത്തന്നെ വായിക്കുമ്പോളെങ്കിലും  അക്കാര്യത്തിൽ സ്പഷ്ടത വരേണ്ടതായിരുന്നു. പക്ഷേ അതെങ്ങനെ – മറിച്ചുനോക്കുന്നത് മെനക്കേടാണെന്നതാണല്ലോ അവസ്ഥ! 

ഇനി, കമ്മ്യൂണിസ്റ്റുകളേക്കുറിച്ചു പറഞ്ഞിരിക്കുന്ന ഭാഗം. അവിടെ പറഞ്ഞിരിക്കുന്നതും സത്യമല്ലെന്നുണ്ടോ? അവർക്കു ചൈനാപ്രേമമുണ്ടായിരിക്കാം. ആകട്ടെ. അതു പക്ഷേ – നമ്മുടെ രാഷ്ട്രതാല്പര്യങ്ങളെ ബലികഴിക്കുന്ന തരത്തിലാവുന്നത് തികച്ചും ആപത്ക്കരമല്ലേ? എത്രയോ ഉദാഹരണങ്ങൾ നമ്മൾ ഇപ്പോളും കണ്ടുകൊണ്ടിരിക്കുന്നു. ഏറ്റവും കടുത്ത നിലപാട് – നമ്മെ ആക്രമിച്ച ചൈനയെ പരസ്യമായി പിന്തുണണയ്ക്കുകയും ആക്രമണം ആഘോഷിക്കുകയും നമ്മുടെ ജവാന്മാർക്കു വൈദ്യസഹായമെത്തുന്നതു തടയുകയും വരെ ചെയ്ത പാരമ്പര്യമല്ലേ ചില കമ്മ്യൂണിസ്റ്റുകൾക്കുള്ളത്? യുദ്ധകാലത്തെ കഥകൾ മുഴുവൻ ആവർത്തിക്കുന്നില്ല. അത്തരത്തിൽ, നമ്മുടെ രാഷ്ട്രതാല്പര്യങ്ങളേയും സുരക്ഷയേയും അപായപ്പെടുത്തുന്നത്ര അളവിൽ അന്യരാജ്യങ്ങളോടു കൂറു പുലർത്തുന്നവർ നമുക്കിടയിൽത്തന്നെയുണ്ടെങ്കിൽ അവരേപ്പറ്റി നാം ജാഗരൂകരായിരിക്കേണ്ടതു തന്നെയല്ലേ? ഗോൾവൾക്കർ അതു പറഞ്ഞുവെന്നു വച്ച് ഉടൻ തന്നെ അതു കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കാനുള്ള ആഹ്വാനമാണെന്നു ശഠിക്കുന്നത് എത്രമാത്രം യുക്തിരഹിതവും ലജ്ജാകരവുമാണ്!

ഇന്ത്യക്കെതിരെ ചൈനയുടെ രഹസ്യ യുദ്ധം കവർ സ്റ്റോറിയായി വന്ന ഔട്ട് ലുക്ക് മാഗസിന്റെ കവർ ഫോട്ടോ - ലേഖനം ഇവിടെ വായിക്കാം ..
ഇനി, ക്രിസ്ത്യാനികളേപ്പറ്റി എന്തു പറഞ്ഞുവെന്നാണു കരുതുന്നത്? ചില മിഷണറി പ്രവർത്തകർ അവരുടെ ആസൂത്രിതമായ മതപരിവർത്തനശ്രമങ്ങളുടെ ഭാഗമായി - ഇവിടുത്തെ ജനങ്ങളെ ഒരു രാഷ്ട്രജനതയായി ഒന്നിപ്പിച്ചു നിർത്തുന്ന സാംസ്കാരികഘടകങ്ങൾ അറുത്തുമാറ്റുന്ന പ്രവണതയുണ്ട് എന്നതു സത്യം തന്നെയല്ലേ? വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്രയധികം വിഘടനവാസന വളർന്നത് മതപരിവർത്തനം വ്യാപിച്ചതിനു ശേഷമാണെന്ന നിരീക്ഷണം ശരിയല്ലെന്നുണ്ടോ? ഭാരതീയസംസ്കൃതിയുടെ ഭാഗം തന്നെയായ നാഗന്മാരുടെ പ്രദേശമായ നാഗാലാൻഡിലേക്കു നാമിപ്പോൾ ചെല്ലുമ്പോൾ സ്വാഗതമോതുന്നത് “ഇന്ത്യൻ പട്ടികൾക്കു പ്രവേശനമില്ല” എന്ന ബോർഡാണെങ്കിൽ - ആ മാറ്റമെങ്ങനെയുണ്ടായി എന്ന ചിന്ത വിദേശഫണ്ടുപയോഗിച്ചു നടത്തുന്ന വ്യാപകമായ മതപരിവർത്തനത്തിൽ ചെന്നെത്തില്ല എന്നുണ്ടോ? അതൊക്കെ സത്യത്തിൽ തുറന്നു ചർച്ച ചെയ്യപ്പേടേണ്ട വിഷയങ്ങളാണ്. ഉൻ‌മൂലനാഹ്വാനമാണ് എന്നൊക്കെയുള്ള പൊള്ളയായ വാദങ്ങളും പച്ചക്കളങ്ങളും ഉന്നയിക്കുന്നവർ ശരിക്കും ചർച്ചകളിൽ നിന്നു കടന്നു കളയാനുള്ള വഴിതേടുകയാണു ചെയ്യുന്നത്.

ഒരു ഭാരതീയൻ - അയാളുടെ മതമോ രാഷ്ട്രീയമോ ഒക്കെ എന്തുമാവട്ടെ – ഇവിടെ കഴിഞ്ഞുകൊണ്ട് വൈദേശികകേന്ദ്രങ്ങളോടു കൂറുപുലർത്തുകയും നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തരസുരക്ഷയ്ക്കും പരിക്കേൽ‌പ്പിക്കുകയും ചെയ്യുന്നുവെങ്കിൽ ആ മനസ്ഥിതി രാഷ്ട്രത്തിനും, ജനതയ്ക്കും തീർച്ചയായും ഒരു ഭീഷണി തന്നെയാണ്. അത്തരക്കാർ തിരുത്തപ്പെടണം. അത്തരം ആളുകളല്ല - ആശയങ്ങൾ - ഉൻ‌മൂലനം ചെയ്യപ്പെടണം. ഇതൊന്നും ഒരു ഗോൾവൾക്കർ പറഞ്ഞു തന്നിട്ടുവേണ്ട നമുക്കു മനസ്സിലാക്കാൻ.

‘ഭീഷണി‘യുടെ സാരാംശം വളരെ ലളിതമാണ്. ഒരു ചൈനാക്കാരൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതു നമുക്കൊരു External Threat ആണ്. എന്നാൽ, ആ വരുന്ന ആക്രമണകാരിയോട് ഒരു ഇന്ത്യാക്കാരൻ ഐക്യദാർഡ്യം പ്രഖ്യാപിച്ച് നമുക്കെതിരെ തന്നെ യുദ്ധം ചെയ്യാൻ തീരുമാനിച്ചാൽ അതൊരു Internal Threat  ആണ്. അകത്തുനിന്നായതിനാൽ ആഭ്യന്തരം. അതുപോലെ തന്നെ, ഒരു പാകിസ്ഥാൻകാരൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതു നമുക്കൊരു External Threat ആണ്. എന്നാൽ, ആ വരുന്ന ആക്രമണകാരിയോട് ഒരു ഇന്ത്യാക്കാരൻ ഐക്യദാർഡ്യം പ്രഖ്യാപിച്ച് നമുക്കെതിരെ  തന്നെ യുദ്ധം ചെയ്യാൻ തീരുമാനിച്ചാൽ അതൊരുInternal Threat  ആണ്. അത്രേയുള്ളൂ കാര്യം. നമ്മോടു സൌഹൃദത്തിലല്ലാത്ത ഏതെങ്കിലുമൊരു വിദേശകേന്ദ്രത്തോടു നമ്മളിലാർക്കെങ്കിലും കൂറുണ്ടായിരിക്കുകയും – ആ കൂറ് നമ്മുടെ രാഷ്ട്രത്തിനു തന്നെ ഹാനികരമായ വിധത്തിൽ ആപത്കരമാകുകയും ചെയ്താൽ - ആ പ്രവണത തീർച്ചയായും ഒരു ആഭ്യന്തരഭീഷണിയാണ്. അത്തരം പ്രവണതകൾക്കെതിരെ രാഷ്ട്രമൊന്നടങ്കം ജാഗരൂകമായിരിക്കുകയും അവ ചെറുത്തുതോൽ‌പ്പിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ഇനി, “ഉന്മൂലനം“ എന്ന പദം ഉപയോഗിച്ചേ മതിയാവൂ എന്നുണ്ടെങ്കിൽ - ശരിയാണ് - അത്തരം ആത്മഹത്യാപ്രവണതകൾ ഉന്മൂലനം ചെയ്യപ്പെടണം.

വിചാരധാരയിലെ ഒരു അദ്ധ്യായത്തിന്റെ പേര് വലിച്ചുനീട്ടി വ്യാഖ്യാനം ചെയ്ത് കഷ്ടപ്പെട്ട് ചമയ്ക്കാവുന്ന ഒരു ഭ്രാന്തൻകല്പനമാത്രമാണ് ഇനിയും ഉപേക്ഷിക്കാൻ തയ്യാറല്ലാത്ത ഈ “ഉൻ‌മൂലനാഹ്വാനം“. മുസ്ലീ‍ങ്ങളേയും കമ്മ്യൂണിസ്റ്റുകളേയും “ഉന്മൂലനം” ചെയ്യണം എന്നൊന്നും ഗോൾവൾക്കർ പറഞ്ഞിട്ടില്ലെന്നു തീർച്ചയാണ്. ഇനിയൊരു പത്തുവർഷക്കാലത്തേയ്യ്ക്ക് ദേശാഭിമാനി, മാധ്യമം, തേജസ് മുതലായ പത്രങ്ങൾ എല്ലാ ദിവസവും തുടർച്ചയായി മുൻ‌പേജിൽത്തന്നെ ഇങ്ങനെയൊരു ആരോപണം ആവർത്തിച്ചു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നാലും  ശരി – തലയ്ക്കടിച്ച ആ നുണ സത്യമായി മാറില്ല.

ചുരുക്കിപ്പറഞ്ഞാൽ - സംഘപ്രസ്ഥാനങ്ങൾക്കെതിരെ പ്രചരിപ്പിക്കപ്പെടുകയും, സംഘം സമ്പൂർണ്ണമായി അവഗണിക്കുന്നതിനാൽ കുറെയൊക്കെ വിശ്വസിക്കപ്പെടുകയും ചെയ്യുന്ന ഒട്ടനവധി ആരോപണങ്ങളിൽ ഒന്നു മാത്രമാണ് ഈപ്പറയുന്ന ഉൻ‌മൂലനാഹ്വാനം. മുസ്ലീങ്ങൾ, കമ്മ്യൂണിസ്റ്റുകൾ, ക്രിസ്ത്യാനികൾ എന്നിവർ ഉൻ‌മൂലനം ചെയ്യപ്പെടണം എന്ന സൂചനയോ - അതു ചെയ്യാനുള്ള ആഹ്വാനമോ ഒന്നും ഗോൾവൾക്കറുടെയോ ഹെഡ്‌ഗേവാറിന്റെയോ ഒന്നും പുസ്തകങ്ങളിൽ എവിടെയുമില്ല. അത്തരം പരാമർശങ്ങളൊന്നും സംഘത്തേപ്പറ്റി യഥാർത്ഥജ്ഞാനമുള്ളോരാൾ ഒരിക്കലും സംഘഗ്രന്ഥങ്ങളിൽ പ്രതീക്ഷിക്കുകയുമില്ല. അങ്ങനെയൊക്കെയുണ്ടെന്നു കരുതുന്നതും വാദിക്കുന്നതും അങ്ങേയറ്റം പരിഹാസ്യമാണ്.

( രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ആയിരുന്ന ഗുരുജി (മാധവ സദാശിവ ഗോൾവൽക്കർ ) യുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട വിചാരധാര സ്വാതന്ത്ര്യാനന്തര കാലത്തെ കലുഷിതമായ അന്തരീക്ഷത്തിൽ പലപ്പോഴായി എഴുതപ്പെട്ട ചിന്തകളുടേയും ലേഖനങ്ങളുടേയും സമാഹാരമാണ് . അതിലെ ആഭ്യന്തര ഭീഷണികൾ എന്ന ഭാഗത്തെപ്പറ്റി സൈബർ ലോകത്തും പുറത്തും വളരെയധികം ചർച്ചകൾ നടന്നിട്ടുണ്ട് . ഇപ്പോഴും നടന്നു വരുന്നുമുണ്ട് . സംഘവിരുദ്ധരുടെ ഇഷ്ടാദ്ധ്യായങ്ങളിലൊന്നായ ആഭ്യന്തര ഭീഷണികളെ വിശകലനം ചെയ്തു കൊണ്ട് ശ്രീ കാണാപ്പുറം നകുലൻ എന്ന ബ്ലോഗർ  എഴുതിയ കമ്മന്റുകളുടെ ഒരു ക്രോഡീകരണമാണ് ഈ ലേഖനം .)



Saturday, November 2, 2013

വന്ദേമാതരത്തിന്റെ കഥ



“വന്ദേ മാതരത്തെപ്പറ്റി അടുത്തിടെ ചില തർക്കങ്ങൾ ഉരുത്തിരിഞ്ഞു വരികയുണ്ടായല്ലോ . ഈ അവസരത്തിൽ വന്ദേ മാതരത്തിന്റെ പ്രാധാന്യത്തെപ്പറ്റി കോൺഗ്രസ്സ് പ്രവർത്തക സമിതി ഇവിടെ വിശദീകരിക്കുകയാണ് .ഈ ഗീതം ശ്രീ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദ മഠം എന്ന നോവലിൽ ആണല്ലോ ആദ്യമായി കാണപ്പെട്ടത് . എന്നാൽ അദ്ദേഹത്തിന്റെ ആത്മകഥയനുസരിച്ച് നോവലിനും വളരെ മുൻപേ വന്ദേ മാതര ഗീതം എഴുതിക്കഴിഞ്ഞിരുന്നു . യഥാർത്ഥത്തിൽ വന്ദേ മാതരത്തിനോട് ആനന്ദ മഠം കൂട്ടിച്ചേർക്കുകയാണുണ്ടായത് .അതുകൊണ്ട് ഗീതത്തെയും നോവലിനെയും വ്യത്യസ്തമായി കാണുന്നതാണുചിതം “


1937 ഒക്റ്റോബർ 26 നു ശ്രീ ജവഹർ ലാൽ നെഹൃവിന്റെ അദ്ധ്യക്ഷതയിൽ കൽക്കട്ടയിൽ നടന്ന കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി യോഗം പാസ്സാക്കിയ ഒരു പ്രമേയത്തിന്റെ തുടക്കമാണ് മുകളിൽ ഉദ്ധരിച്ചത് . ദ്വിരാഷ്ടവാദം കൊടികുത്തി വാണിരുന്ന 1930 കളിൽ, ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ പോരാടി മരണം വരിച്ച ധീരന്മാരുടെ ചുണ്ടുകളിൽ ജ്വലിച്ചു നിന്നിരുന്ന വന്ദേമാതര ഗീതത്തോട് മുസ്ലിം ലീഗിനും കോൺഗ്രസ്സിലെ ചിലർക്കും ഉണ്ടായിരുന്ന എതിർപ്പിനോടനുബന്ധിച്ചാണ് ഇങ്ങനെയൊരു പ്രമേയം പാസ്സാക്കേണ്ടി വന്നത് .

പ്രമേയം തുടരുന്നു..


“ 1896 ഇൽ രബീന്ദ്രനാഥ ടാഗോർ ഈണം പകർന്ന ഈ ഗീതം ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറളി പിടിപ്പിക്കുന്നതായിരുന്നു. ഈ ഗീതത്തെയും അതു പകർന്നു നൽകിയ ദേശാഭിമാന ബോധത്തെയും തികച്ചും ക്രൂരമായി അടിച്ചമർത്താനായിരുന്നു അവർ ശ്രമിച്ചിരുന്നത് .1906 ഇൽ ബംഗാൾ വിഭജനത്തിനെതിരെ ശ്രീ അബ്ദുൾ റസൂലിന്റെ അദ്ധ്യക്ഷതയിൽ നടന്ന , വന്ദേമാതരം അലയടിച്ചുയർന്ന പ്രൊവിൻഷ്യൽ കോൺഫറൻസിനെതിരെ അതിക്രൂരമായ ലാത്തിച്ചാർജ്ജായിരുന്നു ബ്രിട്ടീഷുകാർ അഴിച്ചു വിട്ടത് . ഈ സംഭവത്തിനു ശേഷം കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി എണ്ണിയാലൊടുങ്ങാത്ത സ്വാതന്ത്ര്യ സമരഭടന്മാരുടെ ഹൃദയത്തിനു നവോന്മേഷം പകരാൻ വന്ദേമാതരത്തിനായി . അതു മാ‍ത്രമല്ല ചുണ്ടിൽ വന്ദേമാതരവുമായി മരണം വരിക്കാൻ പോലും സ്ത്രീകളുൾപ്പെടെയുള്ളവർ തയ്യാറായി . ബ്രിട്ടീഷുകാർക്കെതിരെയുള്ള ദേശീയ ചെറുത്തു നിൽ‌പ്പിന്റെ ജ്വലിക്കുന്ന അടയാളമായും ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി ദാഹിക്കുന്ന ,നമ്മുടെ ജനങ്ങളുടെ സമരാശംസയായും അതു മാറി “


തുടർന്ന് , ഗീതത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾ നിലനിർത്താനും, മറ്റു മതസ്ഥരുടെ മതപരമായ കാര്യങ്ങൾ കൂടി പരിഗണിച്ച് ബാക്കിയുള്ളവ ഒഴിവാക്കാനും തീരുമാനിക്കുന്നതായി പ്രമേയം പറയുന്നുണ്ട് . രണ്ടായാലും വന്ദേമാതരം എന്ന വാക്കും അതുൾപ്പെട്ട ഗീതവും ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മറക്കാനാകാത്ത ഏടാണെന്നതിൽ സംശയമില്ല .


ആനന്ദമഠം എന്ന നോവലിനെപ്പറ്റി പറയുമ്പോൾ സന്ന്യാസി കലാ‍പസമയത്ത് ( 1700 കളുടെ ഉത്തരഭാഗം ) ബംഗാളിലുണ്ടായിരുന്ന സാഹചര്യം കൂടി പഠന വിധേയമാക്കേണ്ടതാണ് .നവാബിന്റെ ഭരണത്തിൽ ജനങ്ങൾ കഷ്ടതയനുഭവിക്കുന്ന സമയമാണത് . താർത്താറിയും , മുഗളനും , മംഗോളിയനും , അഫ്ഗാനിയും മറ്റെല്ലാ വ്യത്യാസങ്ങളും മറന്ന് ഒന്നിച്ചിരുന്ന ബഹുദൈവാരധകരെ ഹിംസ ചെയ്യൽ എന്ന തത്ത്വം ദേശവ്യാപകമായി നടപ്പിലാക്കപ്പെടുന്ന സാഹചര്യത്തിൽ സന്താനങ്ങൾ മുസ്ലിങ്ങൾക്കെതിരെ തിരിഞ്ഞതിൽ എന്താണദ്ഭുതം ??. അല്ലെങ്കിൽത്തന്നെ മുഹമ്മദ് ബിൻ കാസിമിലൂടെ തുടക്കമിട്ട അധിനിവേശ ചരിത്രത്തിൽ 1857 എന്ന വീരേതിഹാസം പോലെ ചുരുക്കം ചില ഏടുകളിലല്ലാതെ ചുരുക്കം ചില സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയും ഹിന്ദുക്കളും മുസ്ലിങ്ങളും ദീർഘനാൾ അനുരഞ്ജനത്തിൽ കഴിഞ്ഞതായി കാണുന്നില്ല . ബ്രിട്ടീഷ് നയങ്ങൾ ആ സ്പർദ്ധയെ പരിപോഷിപ്പിക്കുന്നതുമായിരുന്നു.


സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഹൈന്ദവ ബിംബങ്ങൾ ഉപയോഗിക്കപ്പെട്ടു എന്നത് നിഷേധിക്കാനാകാത്ത സത്യമാണ് . ഒരു ജനതയുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സംസ്കാരം അവർ പോരടിക്കുമ്പോൾ ഉണർന്നു വരുന്നതിൽ എന്തദ്ഭുതമാണുള്ളത് .? .!വന്ദേമാതരം ഭാരതത്തിന്റെ ദേശീയ ഗീതമാണ് . ദേശീയ ഗാനം പോലെ പ്രാധാന്യമേറിയത് . ഒട്ടനവധി ധീര ദേശാഭിമാനികളുടെ ജീവശ്വാസമായിരുന്ന , വയലേലകളിൽ പോലും പ്രതിദ്ധ്വനിക്കപ്പെട്ട് , ബംഗാൾ വിഭജനത്തെ തടഞ്ഞ ശക്തിയുടെ പ്രതീകമാണത് ..
                                           
                                  Mother, I salute thee!



(1907 ഓഗസ്റ്റ് 22 ന് ജര്‍മ്മനിയിലെ സ്റ്റുഡ്ഗര്‍ട്ടില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സില്‍, ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി പ്രമേയമവതരിപ്പിച്ച് , സവര്‍ക്കര്‍ രൂപകല്പന ചെയ്ത് , മാഡം ബിക്കാജി കാമയാൽ ഉയർത്തപ്പെട്ട പതാകയാണ് ചിത്രത്തിൽ )

Tuesday, October 1, 2013

മതി ഇനി ഈ രാജവാഴ്ച ഞങ്ങൾക്കു വേണ്ട !!!!

അടിയന്തിരാവസ്ഥക്കാലത്ത് പി പരമേശ്വരൻ തൃശൂർ സെണ്ട്രൽ ജയിലിൽ ആയിരുന്നപ്പോൾ എഴുതി 1976 മെയിൽ കുരുക്ഷേത്ര 12-ം ലക്കത്തിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനമാണിത് . മൂന്നു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പ്രസക്തമായ ലേഖനം . പേരുകൾ മാത്രം മാറ്റിയാൽ മതി .

സോണിയാഗാന്ധി പറഞ്ഞാൽ തറ തൂക്കാനും തയ്യാറാണ് എന്നു ഛത്തീസ് ഗഡ് പി സി സി അദ്ധ്യക്ഷൻ പറഞ്ഞതിനും  പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ രാഹുൽ സ്തുതികൾക്കുമുള്ള അന്തകാല ഉദാഹരണങ്ങൾ  ലേഖനത്തിൽ ലഭ്യമാണ് . :)

-------------------------------------------------------------------------------
മതി ഇനി ഈ രാജവാഴ്ച ഞങ്ങൾക്കു വേണ്ട !!!!  


മോത്തിലാൽ നെഹ്രു, ജവഹർ ലാൽ നെഹ്രൂ, ഇന്ദിരാഗാന്ധി - ഇന്നിപ്പോൾ സഞ്ജയ് ഗാന്ധി  വർത്തമാന ഭാരതത്തിന്റെ മേൽ വംശ പാരമ്പര്യത്തിന്റെ , നിഴൽ നീളുകയാണ് .!!

1928 ഇൽ ആരംഭിച്ചതാണിത് . ഐതിഹാസികമായ ബർദ്ദോളി സത്യാഗ്രഹം വിജയിപ്പിച്ച വല്ലഭായി പട്ടേലിന്റെ പേർ വീരചരിത്രം രചിച്ചിരുന്ന കാലം .. അക്കൊല്ലത്തെ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനം അദ്ധ്യക്ഷ പദവി നൽകി അദ്ദേഹത്തെ ആദരിക്കുമെന്ന് രാഷ്ട്രം പ്രതീക്ഷിച്ചു. എന്നാൽ ആ കിരീടം അർപ്പിക്കാൻ ഗാന്ധിജി തെരഞ്ഞെടുത്തത് മോത്തിലാൽ നെഹ്രുവിനെയായിരുന്നു .
സർദ്ദാറിനോട് കാട്ടിയ ആതെറ്റ് ലാഹോർ കോൺഗ്രസ്സിൽ വച്ചു പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചു . ഭൂരിപക്ഷം സംസ്ഥാന ഘടകങ്ങളും അദ്ദേഹത്തിന്റെ പേരാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് .. എന്നാൽ മോത്തിലാൽ നെഹൃ ഗാന്ധിജിക്കെഴുതി. “ യുവത്വത്തേയും ഊർജ്ജസ്വലതയേയും പ്രതിനിധീകരിക്കുന്നത് ജവഹർലാലാണ് .”എന്ന് . ഗാന്ധിജി അതിനു വഴങ്ങി. ലാഹോർ സമ്മേളനത്തിന്റെ അദ്ധ്യക്ഷ പദം നെഹ്രുവിനു നൽകപ്പെട്ടു .

സേവനത്തിനുപരി വംശപാരമ്പര്യത്തെ മാനിക്കലായിരുന്നു അവിടെ ചെയ്തത്. മോത്തിലാലിനു ശേഷം ജവഹർ ലാലിനെ വാഴിക്കുക വഴി , നെഹൃ കുടുംബവും രാഷ്ട്രവും തമ്മിൽ ഒരേകീഭാവം കൈവരാൻ അറിഞ്ഞോ അറിയാതെയോ ഗാന്ധിജി സഹായിച്ചു.സ്വതന്ത്ര ഭാരതത്തിൽ ഒന്നാമത്തെ പ്രധാനമന്ത്രിയാകാൻ പണ്ഡിറ്റ് നെഹൃവിനേയും , പിന്നീട് അല്പകാലത്തിനു ശേഷം അദ്ദേഹത്തെ പിന്തുടരാൻ ഇന്ദിരാഗാന്ധിയേയും ഈ ഏകീഭാവ കല്പന സഹായിച്ചു.

ഇന്ദിരാഗാന്ധി തന്റെ അനന്തരാവകാശിയാകണമെന്നഭിലഷിക്കാൻ നെഹൃവിനു തന്റെ സോഷ്യലിസ്റ്റ് ചിന്താ‍ഗതി തടസ്സമായിരുന്നില്ല. നെഹൃവിനു ശേഷം ആർ ? എന്ന ചോദ്യം ഉഅയർന്നു വന്നപ്പോൾ  ഹിന്ദുസ്ഥാൻ റ്റൈംസ് എഴുതി - നെഹൃ ബോധപൂർവ്വം ആ സ്ഥാനത്തേക്ക് ആരെയെങ്കിലും ഉയർത്തിക്കൊണ്ട് വരുന്നുണ്ടെങ്കിൽ അത് സ്വന്തം മകളെയാണ് എന്ന് ( 1957 ജൂൺ 18 )

അതിനു വേണ്ടിയുള്ള കളവും അദ്ദേഹം ഒരുക്കിയിരുന്നു.. 1941 ഏപ്രിൽ 21 നു ലഖ്നൌ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഇന്ദിരാഗാന്ധിക്ക് ഒരു മംഗള പത്രം നൽകി . അതിൽ പറഞ്ഞിരുന്നു.- “ താങ്കൾ കൊടുങ്കാറ്റിന്റെ മദ്ധ്യത്തിൽ വളർന്നു വരികയാണ്. പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള സംഘർഷം താങ്കൾ കാണുന്നു. വിപ്ലവം പലരും കരുതിയിരിക്കുന്നതിനേക്കാൾ ഗൌരവമായ സംഗതിയാണെന്ന് താങ്കൾക്ക് അറിയാം .അനുഭവങ്ങൾ തികച്ചും ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ പ്രശസ്ത പിതാവിന്റെ യോഗ്യയായ രാഷ്ട്രീയ പിന്തുടർച്ചക്കാരിയാകാൻ താ‍ങ്കൾക്ക് സാധിക്കും .

ഈ മംഗള പത്രത്തിനു ഇന്ദിര പറഞ്ഞ മറുപടി നെഹൃ തയ്യാറാക്കിക്കൊടുത്തതായിരുന്നു .ഇരുപത്തിയഞ്ചു കൊല്ലത്തിനു ശേഷം ഫലപ്രാപ്തിയിലെത്തിയ മഹത്വാകാംക്ഷയുടെ വിത്ത് അവിടെ വച്ചു വിതക്കപ്പെട്ടതാണ്. അതു മുളയ്ക്കാനും വളരാനും നെഹൃ വേണ്ട സൌകര്യങ്ങളും ചെയ്തു കൊടുത്തു .ധേബാർ കോൺഗ്രസ്സ് അദ്ധ്യക്ഷനായിരുന്ന കാലത്ത് ഇന്ദിരാഗാന്ധിയെ കോൺഗ്രസ്സ് പ്രവർത്തക സമിതിയിലേക്ക് നാമ നിർദ്ദേശം ചെയ്തു .അത് അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലല്ലായിരുന്നെന്ന് തീർച്ച.  അച്ഛനേയും മുത്തച്ഛനേയും പോലെ , മുകളിൽ നിന്നവർ കോൺഗ്രസ്സ് ഹൈക്കമാന്റിലേക്ക് കടന്നു വരികയാണുണ്ടായത് .

1959 ഇൽ നാഗപ്പൂർ കോൺഗ്രസ്സിനു ശേഷം , ധേബാർ അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞു. നിജലിംഗപ്പയായിരിക്കും അടുത്ത കോൺഗ്രസ്സദ്ധ്യക്ഷൻ  എന്നു പരക്കെ അറിയപ്പെട്ടിരുന്നു. അതിനനുസരിച്ചു ഗംഭീരമായ ഒരു യാത്രയയപ്പായിരുന്നു അദ്ദേഹത്തിനു നൽകിയത് .എന്നാൽ ഉടൻ തന്നെ ധേബാർ പ്രവർത്തക സമിതിയോഗം വിളിച്ചുകൂട്ടി. നെഹൃ അതിൽ പങ്കെടുത്തിരുന്നു. കാര്യപരിപാടി എന്തെന്ന് കാമരാജ് അന്വേഷിച്ചു., “ അടുത്ത അദ്ധ്യക്ഷനെ നിശ്ചയിക്കൽ “ എന്നു ധേബാർ മറുപടി പറഞ്ഞു.. അതു തീരുമാനിക്കപ്പെട്ട കാര്യമാണല്ലോ എന്ന് കാമരാജ് പ്രതിവചിച്ചു. അതിലിടയ്ക്ക് ലാൽബഹാദൂർ ശാസ്ത്രി ഇന്ദിരാഗാന്ധിയുടെ പേർ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു.. എല്ലാവരും അമ്പരന്നു .അവരുടെ അനാരോഗ്യം ഒരു തടസ്സമായി ഗോവിന്ധ വല്ലഭ പന്ത് ഉന്നയിച്ചു. “ ഇന്ദുവിന്റെ ആരോഗ്യത്തിനു തകരാറൊന്നുമില്ല .ഉണ്ടെങ്കിൽത്തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ അതു നേരെയാകും “ പണ്ഡിറ്റ് നെഹ്രു ഇടപെട്ടു കൊണ്ട് പറഞ്ഞു. മറുത്തുപറയാൻ ഒരാളും ധൈര്യപ്പെട്ടില്ല. ഒറ്റുവിൽ കാമരാജും സഞ്ജീവ റെഡ്ഡിയും മദിരാശിയിൽ ചെന്നു , നിജലിംഗപ്പയുമൊരുമിച്ച് ഇന്ദിരയെ അനുകൂലിച്ചു കൊണ്ട് പരസ്യ പ്രസ്താവന ചെയ്തു. അങ്ങനെ വീണ്ടും വംശ പാരമ്പര്യം വിജയിച്ചു.

ഇന്ദിരാഗാന്ധിയെ ഭാരതപ്രധാനമന്ത്രിയാക്കാനുള്ള നെഹ്രുവിന്റെ പ്രയത്നത്തിന്റെ തുടക്കം മാത്രമായിരുന്നു അത് .അവരുടെ അദ്ധ്യക്ഷ കാലാവധി കഴിഞ്ഞതിനു ശേഷം അവരെ നെഹ്രൂവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയായിത്തീർന്നു. തന്നോടു ചർച്ചയ്ക്ക് വരുന്ന കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും നെഹൃ ഇന്ദിരയോട് സംസാരിക്കാൻ പറഞ്ഞയക്കുക പതിവായിരുന്നു. വിദേശ രാഷ്ട്രത്തലവന്മാരെ സ്വീകരിച്ചു സൽക്കരിക്കുവാനും അദ്ദേഹം ഇന്ദിരയെ നിയോഗിച്ചു. അവരുടെ അന്തസ്സും ആത്മവിശ്വാസവും വളർത്തി അനന്തരാവകാശി സ്ഥാനത്തേക്കുയർത്താനുള്ള പരിപാടിയായിരുന്നു അത് . കാമരാജ് പദ്ധതിയുടെ പേരിൽ മൊറാർജിയെ ഒഴിച്ചു നിർത്തിയതും ഇതേ ഉദ്ദേശത്തോടു കൂടി ആയിരുന്നു. ശാസ്ത്രി മന്ത്രിസഭയിൽ ഇന്ദിരാഗാന്ധി ചേർന്നു. ശാസ്ത്രിയുടെ അപ്രതീക്ഷിതമരണം അവരുടെ അവസരമായിരുന്നു. അത് അവരെ പ്രധാന മന്ത്രിയാക്കി. പിന്നീട് സ്വന്തം പദവി ഉറപ്പിക്കാൻ അവർ കൈക്കൊണ്ട നടപടികൾ സുപരിചിതമാണല്ലോ ..

ഇന്നിപ്പോൾ സഞ്ജയ് ഗാന്ധി പൊടുന്നനവേ ദേശീയ നേതൃത്ത്വത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നു തലമുറകളുടെ സംഭവം വച്ചു നോക്കുമ്പോൾ സംഗതി സുവ്യക്തമാണ് . കൂടുതൽ യോഗ്യരായ പലരേയും പൊതുമേഖലയെത്തന്നെയും അവഗണിച്ചു കൊണ്ട് ചെറുകാർ നിർമ്മാണത്തിന്റെ ലൈസൻസ് സഞ്ജയ് ഗാന്ധിക്കു നൽകിയതിനെപ്പറ്റി ആക്ഷേപമുണ്ടായപ്പോൾ പ്രധാനമന്ത്രി പറഞ്ഞു, “ ഊർജ്ജസ്വലതയുള്ള യുവാക്കൾക്ക് അവരുടെ കഴിവ് പ്രദർശിപ്പിക്കാനുള്ള സന്ദർഭം നൽകാതിരുന്നുകൂടാ” എന്ന്

പട്ടേലിനെ തഴഞ്ഞുകൊണ്ട് പണ്ഡിറ്റ് നെഹൃവിനെ അദ്ധ്യക്ഷനാക്കാൻ മോത്തിലാൽ  നെഹൃ പറഞ്ഞ അതേ കാരണം.. അതേ കാരണം പറഞ്ഞു കൊണ്ടാണ് രാഷ്ട്രീയ പ്രവർത്തനം വഴി  ഉയർന്ന പല യുവനേതാക്കളേയും മറികടന്ന് അഖിലേന്ത്യാ യൂത്ത് കോൺഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് ഒരു സുപ്രഭാതത്തിൽ സഞ്ജയ് ഗാന്ധിയെ അവരോധിച്ചതും .

കൽക്കത്ത സന്ദർശിച്ച സഞ്ജയ് ഗാന്ധിക്ക് സമർപ്പിക്കപ്പെട്ട മംഗള പത്രം അദ്ദേഹത്തെ വാനോളം പുകഴ്ത്തി.കേന്ദ്രമന്ത്രി ബൻസിലാൽ സഞ്ജയ് ഗാന്ധിയിൽ ഉദിച്ചു വരുന്ന സൂര്യനെ ദർശിക്കുന്നു. സഞ്ജയ് ഗാന്ധി ഗുണ്ടൂർ സന്ദർശിച്ച അവസരത്തിൽ മറ്റൊരു കേന്ദ്രമന്ത്രി രഘുരാമയ്യ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി .“ ആന്ധ്രക്കാരായ ഞങ്ങൾ നെഹൃ കുടുംബത്തെ എന്നെന്നും പിന്താങ്ങിപ്പോന്നിട്ടുണ്ട് .മോത്തിലാൽ നെഹ്രുവിനെ , ജവഹർലാൽ നെഹ്രുവിനെ , ഇന്ദിരാഗാന്ധിയെ , ഇന്നിപ്പോൾ താങ്കളേയും , താങ്കൾ ഇന്നത്തേക്കാളുയർന്ന പദവികൾ അലങ്കരിക്കുമ്പോഴും ആന്ധ്രക്കാരെ മറക്കരുതേ“ എന്ന് .

മഹത്വകാംക്ഷയുടെ വിത്ത് സഞ്ജയ് ഗാന്ധിയിൽ വിതക്കപ്പെട്ടു കഴിഞ്ഞു. അതിന്റെ ഫലം എന്തായിരിക്കും ? നെഹൃ കുടുംബത്തിന്റെ ത്യാഗങ്ങളെപ്പറ്റി  ഇന്ദിരാഗാ‍ാന്ധി കൂടെക്കൂടെ പ്രസംഗിക്കാറുണ്ട് ,ത്യാഗത്തിനു ഇത്രയേറെ പ്രതിഫലം പറ്റിക്കഴിഞ്ഞ മറ്റൊരു കുടുംബമില്ല. അതേസമയം പ്രതിഫലം കാംക്ഷിക്കാതെ ഇതിനേക്കാളെത്രയോ ഇരട്ടി ത്യാഗമനുഷ്ടിച്ച മറ്റു നിരവധി കുടുംബങ്ങളുണ്ടു താനും .

ഏതായാലും നാമൊന്നുറപ്പിക്കേണം. ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കാണു ഭാരതമെന്നു നാം പറയുന്നത് പൊളിയല്ലെങ്കിൽ ഈ വംശപാരമ്പര്യം തുടർന്നു പോകാനനുവദിക്കരുത്. അണിയറയിൽ അണിഞ്ഞൊരുങ്ങുന്ന രാജകുമാരനോട് പറയുക ! മതി ഇനി ഈ രാജവാഴ്ച ഞങ്ങൾക്കു വേണ്ട

( അവലംബം - അടിയന്തിരാവസ്ഥയിലെ ഒളിവു രേഖകൾ - കുരുക്ഷെത്ര പ്രകാശൻ )


Monday, March 11, 2013

വിനായക റാവുവില്‍ നിന്നും വീര സവര്‍ക്കറിലേയ്ക്ക് - ഭാഗം 1

ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന വര്‍ഷങ്ങളിലൊന്നാണ് 1883 . 1857 ഇലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം,  രാമോഷി മൂവ്മെന്റിലൂടെ ബ്രിട്ടീഷ് സര്‍ക്കാരിനെ വിറപ്പിച്ച , ധീരനായ വാസുദേവ് ബല്‍വന്ത്  ഫട്കെ ജയിലില്‍  രക്തസാക്ഷിയായത് ആ വര്‍ഷം ഫെബ്രുവരി 17 നായിരുന്നു.  കൃത്യം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരതീയരുടെ സ്വാതന്ത്ര്യ  സമ്മര്‍ദ്ദങ്ങളുടെ പ്രഷര്‍ വാല്‍വായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ജന്മമെടുക്കുന്നത് .വാസുദേവ ബല്‍ വന്ത് ഫഡ്കേ രക്തസാക്ഷിത്വം വരിച്ച അതേ വര്‍ഷം മെയ് 28 നാണ് വീര്‍ സാവര്‍ക്കര്‍ എന്നു പില്‍ക്കാലത്ത് പ്രസിദ്ധനായ വിനായക റാവു നാസിക്കിനടുത്തുള്ള ഭാഗൂരീല്‍ ജനിക്കുന്നത് . ബാലനായിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ കവിതകള്‍ മറാത്താ വീക്കിലികളില്‍ സ്ഥാനം പിടിച്ചിരുന്നു . സായുധ വിപ്ലവമാണ് തന്റെ മാര്‍ഗ്ഗം എന്ന് തിരിച്ചറിയാന്‍ കേവലം 15 വര്‍ഷങ്ങള്‍ മാത്രം മതിയായിരുന്നു ആ ബാലന് . അതിനു കാരണമായത് ചാഫേക്കര്‍ സഹോദരന്മാരുടെ ബലിദാനവുമായിരുന്നു.

കൂടുതല്‍ വായിക്കാന്‍ ...
വിനായക റാവുവില്‍ നിന്നും വീര സവര്‍ക്കറിലേയ്ക്ക് - ഭാഗം 1