Thursday, October 22, 2015

നന്ദി സ്റ്റാൻഡ് ആൻഡ് ഡെലിവർ മാൻ



ക്രീസിലെ വിസ്ഫോടനങ്ങൾക്ക് ഇനിയറുതി . പന്തിന്റെ സ്വിങ്ങും പിച്ചിന്റെ സ്വഭാവവും പഠിക്കാൻ ആദ്യ ഓവറുകൾ വിനിയോഗിക്കണമെന്ന കോപ്പിബുക്ക് ശൈലികളെ പൊളിച്ചെഴുതിയ വീരു ഇതാ പാഡഴിച്ചിരിക്കുന്നു.   മുന്നോട്ടാഞ്ഞ് ബാറ്റ് ശരീരത്തോട് അടുപ്പിച്ച് നിർത്തി ഷോട്ട് കളിക്കണമെന്ന പാഠത്തെ സ്റ്റാൻഡ് ആൻഡ് ഡെലിവർ എന്ന രണ്ടു വാക്കുകൾ കൊണ്ട് തിരുത്തിയെഴുതിയ കളിക്കാരൻ .

എത്ര സമയം ക്രീസിൽ നിന്നു എന്നതിന് എത്ര റൺസെടുത്തു എന്നതിനേക്കാൾ പ്രാധാന്യമുള്ള ടെസ്റ്റ് മത്സരത്തെ അടിമുടി ഉടച്ചു വാർത്തു അയാൾ . സ്പിന്നിന് അനുസൃതമായി ബാറ്റ് വീശിയാലേ ബൗണ്ടറി കടക്കൂ എന്ന പന്തിന്റെ വാശി എത്രയോ പ്രാവശ്യം ആ ബാറ്റിനു മുന്നിൽ നിഷ്പ്രഭമായിട്ടുണ്ട്.

അതെ വീരു എന്ന വീരേന്ദർ സേവാഗിന്റെ വിശേഷണങ്ങൾ അവസാനിക്കുന്നില്ല ..

ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങാമോ എന്ന ചോദ്യത്തിന് വീരുവിന്റെ മറുപടി യെസ് എന്നായിരുന്നു .  ചരിത്രത്തിലെ തന്നെ മനോഹരമായ ഇന്നിംഗ്സുകൾക്കാണ് പിന്നീട് ടെസ്റ്റ് ക്രിക്കറ്റ് സാക്ഷ്യം വഹിച്ചത് .ടീം ഇന്ത്യയുടെ കോച്ചായിരുന്ന ജോൺ റൈറ്റ് ഒരിക്കൽ പറഞ്ഞതിങ്ങനെ .  " ഇറങ്ങുന്ന സ്ഥാനത്തിനനുസരിച്ച്  തന്റെ കേളീശൈലി മാറ്റാനൊന്നും സേവാഗ് തയ്യാറായില്ല . മറിച്ച് തന്റെ ശൈലിക്കനുസരിച്ച്  ആ സ്ഥാനത്തെ പുനർനിർണയിച്ചു അയാൾ ".  

എറിയുന്ന ആളിന്റെ പെരുമ വീരുവിനെ ബാധിച്ചില്ല ഒരിക്കലും . ഗുഡ് ലെംഗ്തെന്നോ യോർക്കറെന്നോ ഷോർട്ട് പിച്ചെന്നോ കരുതി അർഹിക്കുന്ന മാന്യത നൽകിയതുമില്ല . എന്തിനേറെ  തനിക്കെതിരെ എറിയുന്ന ആദ്യ പന്തിനെ പോലും ബഹുമാനിച്ചില്ല . കൃത്യമായ ടൈംഗിംഗിൽ ശരിയായ കണ്ണ്- കൈ സംയോജനത്തിൽ നമുക്ക് കേൾക്കാൻ കഴിയുന്നത് ഇംഗ്ലീഷ് വില്ലോയുടെ മധുരമൂറുന്ന ശബ്ദമാണ് . പന്താകട്ടെ ഗ്യാലറിക്ക് വെളിയിലും .

സേവാഗ് അടുത്ത പന്തിൽ എന്ത് ചെയ്യുമെന്ന് ദൈവത്തിനു പോലും മനസ്സിലാക്കാൻ പറ്റിയിട്ടുണ്ടാവില്ല . പക്ഷേ ഒന്നറിയാം . അടുത്ത എതെങ്കിലും ഒരു പന്തിൽ സേവാഗ് ക്രീസ് വിട്ടിറങ്ങിയേക്കാം . ചിലപ്പോൾ മിന്നലിന്റെ വേഗത്തിൽ ഓഫ്സൈഡിൽ അർദ്ധചക്രം വരച്ചേക്കാം ..ഒന്നാലോചിച്ചാൽ സിക്സറടിച്ച് മുന്നൂറെന്ന മാന്ത്രിക അക്കം തികയ്ക്കാൻ ധൈര്യമുള്ള എത്ര ബാറ്റ്സ്മാന്മാരുണ്ട് ക്രിക്കറ്റ് ലോകത്ത് ? 

സച്ചിനെപ്പോലെയാകാൻ സ്വപ്നം കണ്ട് ജീവിച്ച ഡൽഹിക്കാരൻ ബാലൻ പിന്നീട് സച്ചിനെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ബാറ്റ് ചെയ്തത് കാണികൾ മറന്നിട്ടുണ്ടാകില്ല . ഇരുവരും ഒരുമിച്ച് ക്രീസിലുള്ളപ്പോൾ ആരാണ് സച്ചിൻ ആരാണ് സേവാഗെന്ന് തിരിച്ചറിയാൻ കഴിയാതെ വിഷമിച്ചിട്ടുണ്ട് ചിലരെങ്കിലും . 

37 വയസ് തീർച്ചയായും വിരമിക്കാനുള്ള പ്രായം തന്നെ ആയിരിക്കാം . എങ്കിലും സേവാഗ് ,  ലോക പ്രശസ്ത കളിപറച്ചിൽക്കാർക്ക് സ്റ്റാൻഡ് ആൻഡ് ഡെലിവർ എന്ന രണ്ടുവാക്കുകളിൽ വിശേഷിപ്പിക്കാൻ മാത്രം സമയം കൊടുത്ത ആ വന്യമായ ഷോട്ടുകൾക്ക് ഇനിയും കാലമുണ്ടായിരുന്നു ..  

ക്രിക്കറ്റ് പണ്ഡിതന്മാരുടെ ഗുഡ് ബുക്കിൽ ഇടം പിടിക്കാൻ ഒരു പക്ഷേ വീരുവിന് കഴിഞ്ഞിട്ടുണ്ടാകില്ല .  പക്ഷേ ലക്ഷക്കണക്കിന് കളിക്കമ്പക്കാരുടെ മനസ്സുകളിൽ ഒരു എന്റർടെയ്നറുടെ സിംഹാസനം വീരേന്ദർ സേവാഗെന്ന ഡൽഹിക്കാരനു വേണ്ടി നീക്കിവച്ചിട്ടുണ്ടാകുമെന്നതിൽ സംശയവുമില്ല..

നന്ദി സ്റ്റാൻഡ് ആൻഡ് ഡെലിവർ മാൻ .. ഞങ്ങൾക്ക് നൽകിയ ക്രിക്കറ്റ് ആഹ്ലാദങ്ങൾക്ക് ..

Saturday, October 10, 2015

എഴുത്തിന്റെ കഴുത്തിൽ പിടിച്ചതാര് ?


കേരളത്തിൽ ഫാസിസം പടിവാതിലിലെത്തി നിൽക്കുന്നുവെന്നുള്ള സംഭ്രമജനകമായ ഓരിയിടലുകൾ വീണ്ടും ഉയർന്നു തുടങ്ങിയിട്ടുണ്ട് . തീർത്തും രാഷ്ട്രീയ താത്പര്യങ്ങൾ മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള ഇത്തരം ഓരിയിടലുകൾക്ക് തന്റേതായ സംഭാവനകൾ നൽകാൻ സാഹിത്യകാരന്മാർ തീരുമാനിച്ചതിന്റെ വാർത്തകളും പുറത്ത് വന്നു. 

കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്കാരങ്ങളും സ്ഥാനമാനങ്ങളും തിരിച്ചു നൽകി ഫാസിസത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിക്കാൻ  തീരുമാനിച്ചിരിക്കുന്നത് സാറാ ജോസഫും സച്ചിദാനന്ദനും പി കെ പാറക്കടവുമാണ് .ഇവരെ പിന്തുടരാൻ നിരവധി സാഹിത്യകാരന്മാർ മുന്നോട്ടു വരുമെന്ന് പ്രഖ്യാപിത പുരോഗാമികൾ അവകാശപ്പെടുന്നുമുണ്ട് .

ഈ സാഹിത്യ പ്രഭൃതികൾക്ക് അറിയുമോയെന്നറിയില്ല . യഥാർത്ഥ ഫാസിസം കേരളത്തിലെ സാഹിത്യപ്രവർത്തനത്തെ കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചതും ഏറെക്കുറെ വിജയിച്ചതും പത്തറുപത് വർഷം മുൻപാണ് .  അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും എന്തുമെഴുതുവാനുള്ള അവകാശത്തിന്റെയും അപ്പോസ്തലന്മാരെന്ന് ഇന്ന് നടിക്കുന്നവർ അന്ന് എഴുത്തുകാർക്ക് കൂച്ചുവിലങ്ങിടാനാണ് ശ്രമിച്ചത് . അന്നും  കേരളത്തിലെ സാഹിത്യകാരന്മാർ  ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന സംഘടനകളുടെ അനുകൂലികളായിരുന്നു .  

പി ഭാസ്കരൻ തന്റെ 'പ്രേതങ്ങളുടെ പാട്ട്' എന്ന കവിതയിൽ ചൂണ്ടിക്കാണിച്ചത് പോലെ കൊടിയ വെറുപ്പിന്റെ തത്വശാസ്ത്രങ്ങളെ ചുടുചുടെ ഊറ്റി നനച്ചവരായിരുന്നു മിക്കവരും .എന്നാൽ 1940 കളുടെ അവസാന കാലത്ത് സാഹിത്യകാരന്മാർ എങ്ങനെ എഴുതണം എന്നുള്ള മാനിഫെസ്റ്റോ പുറത്തിറക്കാനുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമം പലരേയും അകറ്റുകയാണുണ്ടായത്. 

കമ്യൂണിസമെന്ന യഥാർത്ഥ ഫാസിസം പേനയിൽ പിടിമുറുക്കിയപ്പോഴാണ് തങ്ങൾ കയറിയത് പുലിപ്പുറത്താണെന്ന് സാഹിത്യകാരന്മാർക്ക് മനസ്സിലായത് .   ഇരിക്കാൻ നല്ല രസമാണെങ്കിലും ഇറങ്ങിയാൽ പുലി പിടിക്കുമെന്ന അവസ്ഥ .  സോവിയറ്റ് നോക്കികളായ പാർട്ടി, സ്റ്റാലിൻ റഷ്യയിൽ ആവിഷ്കരിച്ച ഷ്ദാനേവ് ഡോക്ട്രിൻ മലയാളത്തിലും നടപ്പാക്കാൻ ശ്രമിച്ചതിന്റെ ബാക്കി പത്രം .1938 മുതൽ ജീവൽ സാഹിത്യമെന്ന പേരിൽ പ്രവർത്തിച്ചു വന്ന നവീന സാഹിത്യ പ്രസ്ഥാനം പിന്നീട് പുരോഗമന സാഹിത്യ പ്രസ്ഥാനമായി മാറിയതിനു ശേഷമായിരുന്നു അതിനെ പൂർണമായി ഏറ്റെടുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചത് .  കെ ദാമോദരനും , സി അച്യുതക്കുറുപ്പും, ഇ എം എസും , എം എസ് ദേവദാസുമൊക്കെയായിരുന്നു അണിയറയിൽ .

ഭീകരരോടൊപ്പമോ ഭീകരവിരുദ്ധ ചേരിയിലോ എന്ന അമേരിക്കയുടെ ആധുനികകാല ചോദ്യത്തെ വിമർശിക്കുന്ന കമ്യൂണിസ്റ്റുകൾക്ക് അന്ന് ഒരു ചോദ്യമുണ്ടായിരുന്നു .  നിങ്ങൾ സോവിയറ്റ്  റഷ്യയ്ക്കൊപ്പമോ ഫാസിസ്റ്റ് ചേരിയിലോ ?  സാഹിത്യം നിർമ്മിക്കുന്നത് ജനങ്ങളുടെ ആവശ്യമറിഞ്ഞു വേണമെന്നായിരുന്നു പാർട്ടി നിർദ്ദേശം  . സാഹിത്യകാരന്റെ സകല സൃഷ്ടിയിലും സാമൂഹിക വിമർശനം വേണമെന്ന നയം അടിച്ചേൽപ്പിക്കാനും അവർ ശ്രമിച്ചു .  റഷ്യയിൽ ഷ്ദാനേവ് എന്ന സാംസ്കാരിക മന്ത്രി നടപ്പാക്കിയ ഫാസിസ്റ്റ് നിർദ്ദേശങ്ങൾ ഇവിടെയും നടപ്പാക്കാനായിരുന്നു ലക്ഷ്യം . പച്ചമലയാളത്തിൽ പറഞ്ഞാൽ പാർട്ടി പറയുന്നത് പോലെ എഴുതുക .

എന്നാൽ പുരോഗമന സാഹിത്യ സംഘടനയെ പാർട്ടിയുടെ പോഷക സംഘടനയാക്കി തൂലികയിലൂടെ കമ്യൂണിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ കേശവദേവും മുണ്ടശ്ശേരിയും എം പി പോളുമുൾപ്പെടെയുള്ളവർ  എതിർത്തു . പ്രമേയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാർക്ക് വേണമെന്ന് അവർ വാദിച്ചു . ഞങ്ങൾ പറയുന്നത് പോലെ എഴുതണം എന്ന തരത്തിൽ സാഹിത്യ മാനിഫെസ്റ്റോ കൊണ്ടുവരാൻ ശ്രമിച്ചവർക്ക് ഇത് തിരിച്ചടിയായി . മുണ്ടശ്ശേരിയേയും ഒപ്പം നിന്നവരേയും രൂപഭദ്രന്മാരെന്ന് കളിയാക്കി വിളിക്കാനും കമ്യൂണിസ്റ്റുകൾ മടിച്ചില്ല .

ഇത്തരം നയങ്ങളെക്കുറിച്ച് മുണ്ടശ്ശേരി തന്റെ ആത്മകഥയിൽ പറയുന്നത് ഇങ്ങനെ .

" രൂപത്താൽ ഭദ്രമായതെന്തോ അതിന്റെ അവസ്ഥ എന്ന അർത്ഥത്തിലാണ് ഞാൻ അങ്ങനെയൊരു സമാസം തട്ടിപ്പടച്ചത് .ഭാവത്തിന്റെ ഭദ്രതയെ നമുക്കറിയാൻ കഴിയുന്നത് രൂപത്തിന്റെ ഭദ്രത കൊണ്ടാണ് . അപ്പോൾ രൂപത്തിൽ ഊന്നിക്കൊണ്ടാവണം സമാസമെന്നെനിക്ക് തോന്നി . പക്ഷേ സാഹിത്യത്തിൽ ജീവിത യാഥാർത്ഥ്യങ്ങൾക്ക് മുൻ തൂക്കം കൊടുക്കാൻ അന്ന് കൊണ്ടു പിടിച്ച് വാദിച്ചിരുന്ന എന്റെ സ്നേഹിതന്മാരിൽ ഒരു കക്ഷിക്കാർ , തെളിച്ചു പറഞ്ഞാൽ കമ്യൂണിസ്റ്റുകൾ തന്നെ ഞാനൂന്നിയത് കേവലാഗ്രരൂപത്തിന്മേലാണെന്ന് ധരിച്ച് എന്നെ ഫോർമലിസ്റ്റാക്കാൻ വെമ്പിക്കളഞ്ഞു. അതിനു ശേഷം എന്നെയും എന്നോടൊപ്പം നിന്നവരേയും രൂപ ഭദ്രന്മാരെന്ന് വിളിക്കാൻ തുടങ്ങി "

(കൊഴിഞ്ഞ ഇലകൾ )

1949 ലെ കൊല്ലം സമ്മേളനത്തിൽ പുരോഗമന കലാ സാഹിത്യ സമിതി രണ്ടായി .ഇന്നത്തെപ്പോലെ അന്നും പിടിച്ചെടുക്കലിൽ മുന്നിൽ തന്നെയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി .  സംഘടന പിടിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി കാമ്പിശ്ശേരി തനിക്ക് കത്തെഴുതിയതും തുടർന്നുള്ള സംഭവങ്ങളും തോപ്പിൽ ഭാസി എഴുതിയിട്ടുണ്ട് . അന്ന് വരെ ഒരു പുസ്തകം പോലുമെഴുതാത്ത താനും മറ്റ് പാർട്ടിക്കാരും കൂടി സി  അച്യുതക്കുറുപ്പിന്റെ സ്റ്റഡി ക്ലാസിൽ പങ്കെടുത്തതും  സമ്മേളന ഹാളിലേക്ക് പ്രവേശനം നേടിയതും രസകരമായാണ് ഭാസി വിവരിച്ചിരിക്കുന്നത് .

" ഞങ്ങൾ സമ്മേളന പന്തലിലേക്ക് ചെന്നു . ഞാൻ ആദ്യമായി ചിറ്റു കൊടുത്തു .

തോപ്പിൽ ഭാസി . 

എന്ത്വാ ? തകഴി ചോദിച്ചു .

തോപ്പിൽ ഭാസി .. സാഹിത്യകാരൻ.

എന്താണ് എഴുതിയിട്ടുള്ളത് ? തകഴി ചോദിച്ചു .

അതറിഞ്ഞിട്ട് തനിക്കെന്ത് കാര്യം ? എന്റെ ഭാവവും സ്വരവും കണ്ടപ്പോൾ അകത്തേയ്ക്ക് പൊയ്ക്കൊള്ളാൻ തകഴി പറഞ്ഞു. പിന്നാലെ വരുന്നു മറ്റൊരാൾ . തകഴിയുടെ അനന്തരവൻ കൃഷ്ണൻ കുട്ടി .
അയാൾ പറഞ്ഞു . അയ്യപ്പൻ പിള്ള - കവി . 

എടാ കൃഷ്ണൻ കുട്ടി നീയെന്നാ അയ്യപ്പൻ പിള്ളയായത് ?  തകഴി ചോദിച്ചു.

ഞാൻ അയ്യപ്പൻ പിള്ള തന്നെ.. അല്ലെന്ന് പറയാൻ നിങ്ങളാരാ ?  അയ്യപ്പൻ പിള്ളയുടെ മറുചോദ്യം

തകഴി പറഞ്ഞു . " എന്റെ മരുമോനേ . നീയും പോ . കമ്യൂണിസം ജയിക്കട്ടെ "

ഞങ്ങൾ അതുകൊണ്ടും തൃപ്തരായില്ല. ഇരുപത്തിയഞ്ച് പ്രതിനിധിപ്പാസുകൾ വയ്ക്കണം . അല്ലെങ്കിൽ ഞങ്ങളീ പന്തലിന് തീവയ്ക്കും. 

ആകെ അമ്പരന്ന തകഴിയും ഗുപ്തൻ നായരും ഇരുപത്തിയഞ്ച് പ്രതിനിധി പാസ് തന്നു . സമ്മേളനത്തിൽ ഒരു വോട്ടിനാണ് ഞങ്ങൾ തോറ്റത് . ഞങ്ങൾ തോറ്റെങ്കിലും അഭിമാനധനരായ ആ സാഹിത്യകാരന്മാർ " നിങ്ങൾ തന്നെ എടുത്തോ " എന്ന് പറഞ്ഞ് സംഘടന ഉപേക്ഷിച്ചു പോയി .

പുരോഗമന സാഹിത്യ സംഘടന പിന്നെ എഴുന്നേറ്റ് നടന്നിട്ടില്ല "

( തോപ്പിൽ ഭാസി - ഒരു പിടിച്ചെടുക്കലിന്റെ കഥ )

അഭിപ്രായ സ്വാതന്ത്ര്യം , ആവിഷ്കാര സ്വാതന്ത്ര്യം എന്നെല്ലാം ഇന്ന് വാദിക്കുന്ന അൾട്രാ ഫാസിസ്റ്റുകൾ മുൻപ് സാഹിത്യത്തെ കൈപ്പിടിയിലൊതുക്കാൻ നടത്തിയ ശ്രമമാണ് ഭാസി വിവരിച്ചത് . റഷ്യൻ മോഡലിൽ എഴുത്തുകാരുടെ ഒരു യൂണിയൻ . അവർ തീരുമാനിക്കും എന്തെഴുതണമെന്ന് . സത്യത്തിൽ ഇതായിരുന്നില്ലേ യഥാർത്ഥ ഫാസിസം ? 

ഈ ഫാസിസത്തിന്റെ പല്ലുകൾ ഉള്ളിലൊതുക്കിയോ അതല്ലെങ്കിൽ ജനാധിപത്യമെന്ന തങ്ങൾക്ക് പരിചിതമല്ലാത്ത ഒഴുക്കിലൊഴുകി പരുപരുപ്പ് നഷ്ടപ്പെടുകയോ ചെയ്ത പാർട്ടിയെ തന്നെയല്ലേ നമ്മൾ ഇന്ന് കാണുന്നത് ?  ഇത്തരം പ്രസ്ഥാനങ്ങൾ വിതയ്ക്കുന്ന സംഭ്രമങ്ങൾക്കൊപ്പം ആടുകയെന്ന ജോലിയല്ലേ പുരസ്കാരം തിരസ്കരിക്കുന്നവർ ചെയ്യുന്നത് ? തീർച്ചയായും ചിന്തിക്കേണ്ട വസ്തുത തന്നെയാണത് .

കവിയും ഗാന രചയിതാവും ഒരു കാലത്ത് പാർട്ടി പ്രവർത്തകനുമായിരുന്ന പി ഭാസ്കരൻ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളോട് അകന്നു തുടങ്ങിയതും അക്കാലത്താണ് . പുരോഗമന സാഹിത്യ സമ്മേളനത്തിൽ എഴുത്തുകാരെ ചങ്ങലയ്ക്കിടാനുള്ള മാനിഫെസ്റ്റോ അവതരിപ്പിച്ച് പാസാക്കാൻ പാർട്ടി പദ്ധതിയിട്ടിരുന്നു . എന്നാൽ ഇത് പരാജയപ്പെടുകയാണുണ്ടായതെന്ന് ഭാസ്കരൻ മാഷ് സാക്ഷ്യപ്പെടുത്തുന്നു . മാത്രമല്ല ഇത് മാത്രമേ പാടുള്ളൂ , ഇത് മാത്രമാണ് സാഹിത്യം എന്ന ശാഠ്യത്തെ സഹിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം എഴുതി

" സാഹിത്യത്തോടുള്ള പാർട്ടിയുടെ സമീപനം യാഥാസ്ഥിതികമായിരുന്നു .സാഹിത്യത്തേയും സ്വാഭാവിക മനുഷ്യ ചോദനകളേയും പാർട്ടിക്കാർ അംഗീകരിച്ചിരുന്നില്ല .മാനുഷിക ഭാവങ്ങളിൽ ഏറ്റവും ഉദാത്തമായ ഒന്ന് പ്രേമമാണ്. പ്രേമത്തെക്കുറിച്ച് എഴുതുന്നത് മഹാപരാധമായി കണക്കാക്കപ്പെടുന്ന കാലമാണത് .പ്രേമത്തെക്കുറിച്ച് യാതൊന്നും എഴുതിക്കൂടാ എന്ന ഒരലിഖിത നിയമം തന്നെ ഉണ്ടായിരുന്നു "

( ആത്മകഥ -  പി ഭാസ്കരൻ )

മനസ്സിനെ മതിൽക്കെട്ടുകളാക്കുന്ന പ്രത്യയശാസ്ത്രങ്ങൾ , അതിൽ വിശ്വസിക്കാത്ത സഹജീവിയെ വെറുക്കാനും പുച്ഛിക്കാനും പഠിപ്പിക്കുന്ന പുതിയ മതത്തെ തന്നെ സൃഷ്ടിക്കുന്നുവെന്നും സത്യാന്വേഷണയജ്ഞത്തിനിടയിൽ തലച്ചോറിന്റെ ചില വാതിലുകൾ സ്ഥിരമായി അടച്ചിടുന്നുവെന്നും ചൂണ്ടിക്കാട്ടി ഭാസ്കരൻ മാഷ് പിന്നീട് പാർട്ടി അംഗത്വം പുതുക്കിയില്ല . 1951 ൽ പാർട്ടിയുടെ അപഭ്രംശത്തെപ്പറ്റി ആവി വണ്ടിയെന്ന കവിതയുമെഴുതി അദ്ദേഹം . 

ഡ്രൈവർമാരെ മാറ്റിയത് കൊണ്ട് കാര്യമില്ല . എന്തെന്നാൽ പാളം തന്നെ തകർന്നതാണെന്ന് അദ്ദേഹം അതിലൂടെ ഓർമ്മിപ്പിച്ചു . ഒടുവിൽ താനാ വണ്ടിയിൽ നിന്നിറങ്ങി കാൽ നടയായി പോയെന്ന് കവി പറയുമ്പോൾ അതിൽ നിഴലിക്കുന്നത് സ്വന്തം അനുഭവങ്ങൾ തന്നെയാണ്.

" ജീവിതത്തിന്റെ ശ്യാമ മൈതാനം 
പൂവണിഞ്ഞൊരു സുപ്രഭാതത്തിൽ
കണ്ടു ഞാനെന്റെ കൺകളാൽ , ബന്ധം
വിണ്ടു വിണ്ടു തകർന്നതാം വണ്ടി..


വന്നുവീണിതെൻ കൺകളിൽ , കഷ്ടം
മുന്നിൽ നീളും തകർന്നൊരാപ്പാളം .
മുന്നിലേക്ക് ക്ഷണിക്കുന്ന മട്ടിൽ 
പിന്നിലേക്ക് നയിക്കുന്ന പാളം 

വിണ്ടലത്തിൽ പുതിയ വെളിച്ചം
പൊന്തി നിൽക്കുമാ പൊല്പ്രഭാതത്തിൽ
ഞാനിറങ്ങി നടക്കയാ, യേകൻ
കാൽ നടയായെൻ ദീർഘ പഥത്തിൽ 

( ആവി വണ്ടി - പി ഭാസ്കരൻ )

( മുന്നിലേക്ക് ക്ഷണിക്കുന്ന മട്ടിൽ പിന്നിലേക്ക് നയിക്കുന്ന പാളം . എന്തർത്ഥവത്തായ ദീർഘവീക്ഷണമുള്ള വരികൾ .1951 ലെഴുതിയ കവിതയിലെ വരികൾക്ക് ഇന്ന് കാലം കയ്യൊപ്പ് ചാർത്തുകയും ചെയ്തിരിക്കുന്നു !..) 

പാർട്ടിയോടൊപ്പം നടന്ന സാഹിത്യകാരന്മാർ പോലും പ്രത്യയശാസ്ത്ര ഫാസിസത്തിൽ മനം മടുത്തിറങ്ങിപ്പോയിട്ടുണ്ട് .  സാഹിത്യത്തിൽ അന്ന് ഇതായിരുന്നു അവസ്ഥയെങ്കിൽ പിൽക്കാലത്ത് കേരള രാഷ്ട്രീയത്തിൽ ഈ പ്രത്യയശാസ്ത്രം പുലർത്തിയ ഫാസിസം എല്ലാവർക്കും അറിയാവുന്നതാണ്.

1957 ൽ ആദ്യമായി അധികാരത്തിലേറിയ ശേഷം നടപ്പാക്കിയ സെൽ ഭരണം ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട് . ഇന്ന് കാവിവത്കരണമെന്ന് വ്യാജവാദമുയർത്തുന്നവർ അന്ന് പാഠപുസ്തകങ്ങളിൽ എഴുതിപ്പിടിപ്പിച്ചത് പാർട്ടി വാറോലകൾക്കനുസരിച്ചുള്ള അദ്ധ്യായങ്ങളായിരുന്നു. റഷ്യയേയും ചൈനയേയും സോഷ്യലിസ്റ്റ് പറുദീസകളെന്ന് വിശേഷിപ്പിച്ച് നിരവധി പേജുകൾ മാറ്റിവച്ചപ്പോൾ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിനും ചരിത്രത്തിനും പാഠപുസ്തകങ്ങളിൽ തമസ്കരണം നേരിട്ടു . പ്രത്യയശാസ്ത്ര അധിനിവേശം കേവലം ബൗദ്ധികമായി മാത്രമായിരുന്നില്ല . കായികമായും അത് മുന്നോട്ടു പോയി . രാഷ്ട്രീയ കൊലപാതകങ്ങൾ കൊണ്ട് കേരളത്തെ രക്തരൂക്ഷിതമാക്കി മാറ്റാൻ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു .

സമഗ്രാധിപത്യം നേടിയിടത്തെല്ലാം എഴുത്തുകാരേയും എതിർസ്വരങ്ങളേയും അടിച്ചമർത്തിയ പ്രത്യയശാസ്ത്രത്തിനോട് സഹകരിച്ച് നിന്നവരാണ്  ഇപ്പോൾ പുരസ്കാരങ്ങൾ തിരികെ നൽകുന്നത് . എഴുത്തിനേയും കഴുത്തിനേയും ഒരു പോലെ ആക്രമിച്ച് നിരവധി സാഹിത്യകാരന്മാരെ ഉന്മൂലനം ചെയ്തവരെ ഭിത്തിയിൽ തൂക്കി ആരാധിക്കുന്ന ബൗദ്ധിക കാപട്യമാകട്ടെ ഇന്ന് ഫാസിസത്തിനെതിരെയെന്ന പേരിൽ പ്രചാരവേലകൾ നടത്തുന്നു .

സമകാലിക സംഭവങ്ങളെ പർവ്വതീകരിച്ച് പുലി വരുന്നേ പുലിയെന്ന് വിളിച്ച് കൂവി ഭീതി ജനിപ്പിക്കാൻ ശ്രമിക്കുന്നവർ മറച്ചുപിടിച്ചാലും തെളിയുന്ന ഒരു സത്യമുണ്ട് ..

കേരളത്തിൽ ഫാസിസം വന്നിട്ട് കാലമേറെയായി . അതിന്റെ മുഖംമൂടി പക്ഷേ മാനവികതയായിരുന്നെന്ന് മാത്രം..

അവലംബം:

1. കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി
2. ആത്മകഥ -  പി ഭാസ്കരൻ
3. മനസാസ്മരാമി - എസ് ഗുപ്തൻ നായർ
4.  ഗുപ്തൻ നായരുടെ ലേഖനങ്ങൾ 
5. കാൽ നൂറ്റാണ്ട് - ചെറിയാൻ ഫിലിപ്പ്

( ജനം ടിവി വെബ്ബിൽ എഴുതിയ ലേഖനം )

Friday, June 26, 2015

മരണത്തെ വെല്ലുവിളിച്ചവരും മാളത്തിലൊളിച്ചവരും

 
അടിയന്തരാവസ്ഥയ്ക്ക് ശേഷം  കേരളത്തിൽ കോൺഗ്രസ്സ് ജയിക്കാൻ കാരണം സി പി എമ്മിന്റെ നിഷ്ക്രിയത്വമായിരുന്നു . മിക്ക നേതാക്കളും ആദ്യം തന്നെ അറസ്റ്റിലായതോടെ , ചോരച്ചാലുകൾ നീന്തിക്കടന്ന പ്രസ്ഥാനം മിസയെപ്പേടിച്ച് മാളത്തിലൊളിക്കുകയാണുണ്ടായത്. ദേശാഭിമാനി നിർത്തിവച്ചാലോ എന്നു പോലും ആലോചനയുണ്ടായിരുന്നു . എന്നാൽ ഇന്ദിരയല്ല ഇന്ത്യയാണ് ചിരം ജീവിയെന്ന് ഉറക്കെ പ്രഖ്യാപിച്ച രാഷ്ട്രീയ സ്വയം സേവക സംഘവും ജനസംഘവും പോരാട്ടത്തിന്റെ ഐതിഹാസികമായ ചരിത്രമാണ് കേരളത്തിൽ രചിച്ചത് .

ജനം ടിവിക്കു വേണ്ടിയെഴുതിയ ലേഖനം

മരണത്തെ വെല്ലുവിളിച്ചവരും മാളത്തിലൊളിച്ചവരും


"ചട്ടം ചട്ടം നാടെല്ലാം 
നാട്ടിലിരുന്നു പൊറുക്കേണ്ട
തുപ്പിപ്പോയാൽ ഡി ഐ ആർ
തുമ്മലു വന്നാൽ മിസയായി
പേനയെടുത്താൽ ജയിലായി
നാവു ചലിച്ചാലടിയായി
നാലാളൊത്താൽ വെടിയായി
സത്യം പറയാൻ ഭാവിച്ചാൽ 
പത്രക്കാർക്ക് വിലക്കായി "
( കുരുക്ഷേത്രം - 4   - 1975 നവംബർ ) 


1975 ജൂൺ 25 ന് അർദ്ധരാത്രി പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങൾ നടന്നിരുന്നു . കേരളത്തിലും സ്ഥിതി ഒട്ടും വ്യത്യസ്തമായിരുന്നില്ല .  എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെല്ലാം പ്രതിപക്ഷത്തിലെ പ്രധാന കക്ഷികൾ മുന്നിട്ടിറങ്ങിയപ്പോൾ കേരളത്തിൽ മറിച്ചായിരുന്നു സ്ഥിതി . 

സംസ്ഥാനത്തെ പ്രമുഖ പ്രതിപക്ഷപാർട്ടിയായ സി പി എമ്മിൽ ആശയക്കുഴപ്പം പ്രകടമായിരുന്നു .  ആദ്യത്തെ അറസ്റ്റിൽ ഒട്ടു മിക്ക നേതാക്കളും മിസയിൽ പെട്ട് ജയിലിലായതോടെ പാർട്ടി ഒന്നു പകച്ചു . അടിയന്തരാവസ്ഥയെ എതിർത്ത് തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്ന് എ കെ ജി വാദിച്ചപ്പോൾ ഇ എം എസിന് അതിനോട് താത്പര്യമില്ലായിരുന്നു .  തടി രക്ഷിക്കുന്ന രീതിയിലുള്ള പ്രതിഷേധം മതിയെന്നായിരുന്നു ഒടുവിൽ സി പി എം തീരുമാനിച്ചത് . 

അടിയന്തരാവസ്ഥയിൽ ആദ്യം തന്നെ അകത്തായ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി രാഘവന് ലോക്കപ്പിൽ കാര്യമായ മർദ്ദനം ഏൽക്കേണ്ടി വന്നിട്ടുണ്ട് . നിരവധി തവണ സാങ്കൽപ്പിക കസേരയിൽ ഇരിക്കേണ്ടി വന്ന രാഘവൻ ജയിലിൽ നിന്ന് പുറത്തിറങ്ങി ചോദിച്ചത്  ദേശാഭിമാനിക്കാരെല്ലാം ഗവേഷണത്തിലും ഞങ്ങളെല്ലാം അടി കൊണ്ട് ജയിലിലും . ഇതാണോ പാർട്ടി എന്നായിരുന്നു . അക്കാലത്ത് ദേശാഭിമാനി പത്രാധിപരായിരുന്ന പി ഗോവിന്ദപ്പിള്ള ബിർളയുടെ ഫെലോഷിപ്പ് വാങ്ങി മൈസൂറിൽ ഗവേഷണം നടത്തുകയായിരുന്നു . ഇതാണ് രാഘവനെ ചൊടിപ്പിച്ചത്.

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു ശേഷം ലോക സംഘർഷ സമിതിയുടെ പ്രവർത്തനം കേരളത്തിൽ ശക്തമാക്കണമെന്ന് നേതാക്കളായ മൊറാർജിയും നാനാജി ദേശ്മുഖും നിർദ്ദേശം നൽകിയിരുന്നു .  പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടിയായ സി പി എമ്മിനെ അടിയന്തരാവസ്ഥയ്ക്കെതിരേയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ ക്ഷണിച്ച ലോക സംഘർഷ സമിതിക്ക് പക്ഷേ നിരാശരാകേണ്ടി വന്നു .

ഇ എം എസിനെ കാണാൻ അനുവാദം ചോദിച്ച ലോകസംഘർഷ സമിതി സംസ്ഥാന സെക്രട്ടറി കെ രാമൻ പിള്ളയ്ക്ക് ഇ എം എസ് ദർശനം നൽകിയില്ല . പകരം വി എസ് അച്യുതാനന്ദനാണ് രാമൻ പിള്ളയെ കണ്ടത് . പോലീസ് അറസ്റ്റ് ചെയ്യാനുദ്ദേശിക്കുന്നവരെ കാണാൻ ഇ എം എസിനു താത്പര്യമില്ലെന്നായിരുന്നു വി എസ് പറഞ്ഞത്. ലോക സംഘർഷ സമിതിയുമായി സഹകരിക്കാൻ സി പി എമ്മില്ലെന്ന്  വി എസ് വ്യക്തമാക്കുകയും ചെയ്തു

സിപിഎമ്മിന്റെ മാത്രമല്ല മറ്റ് ചിലരുടെ സമീപനങ്ങളും വ്യത്യസ്തമായിരുന്നില്ല . ആദ്യ അറസ്റ്റിൽ ജയിലിലായ ബാലകൃഷ്ണപിള്ളയും കെ എം ജോർജ്ജും  പിന്നീട് ഇരുപതിനത്തിനും ഇന്ദിരയ്ക്കും കൂറു പ്രഖ്യാപിച്ച് മന്ത്രിമാരായി.   കോൺഗ്രസിലെ ശങ്കരനാരായണൻ ഇരുട്ടി വെളുത്തപ്പോൾ ഇന്ദിര കോൺഗ്രസിലേക്ക് കാലുമാറി .  സോഷ്യലിസ്റ്റായിരുന്ന സി ജി ജനാർദ്ദനൻ പിന്നീട് ഇന്ദിര കോൺഗ്രസുമായി സഹകരിച്ചു പോകാൻ തീരുമാനിച്ചു . എം പി വീരേന്ദ്രകുമാർ തമിഴ്നാട്ടിൽ പോയി ഒളിച്ചു കഴിഞ്ഞു .അടിയന്തരാവസ്ഥയ്ക്കെതിരെ വലിയ വായിൽ സംസാരിച്ചെങ്കിലും സോഷ്യലിസ്റ്റുകളോ സംഘടനാ കോൺഗ്രസുകാരോ സത്യാഗ്രഹവുമായി സഹകരിച്ചില്ല. സി പി ഐയാകട്ടെ നാണംകെട്ട ഇന്ദിരാദാസ്യത്തിലായിരുന്നു താനും .

അടിയന്തരാവസ്ഥയെപ്പേടിച്ച് മാളത്തിലൊളിച്ചവരിൽ കേരളത്തിലെ പ്രമുഖ പത്രങ്ങളുമുണ്ടായിരുന്നു . മലയാളത്തിന്റെ സുപ്രഭാതവും മുത്തശ്ശിപ്പത്രവുമെല്ലാം അടിയന്തരാവസ്ഥയുടെ ഗുണഗണങ്ങൾ വാഴ്ത്തുന്ന തിരക്കിലായിരുന്നു .  ബുദ്ധിജീവികളാകട്ടെ തടി രക്ഷിക്കാൻ ഇന്ദിരയുടെ സഹസ്രനാമങ്ങൾ എഴുതി തൂലികയെപ്പോലും നാണിപ്പിച്ചു. എഴുത്തോ നിന്റെ കഴുത്തോ എന്നു തുടങ്ങുന്ന ചെറുകുറിപ്പെഴുതി എം ഗോവിന്ദൻ വ്യത്യസ്തനായി . ഒ വി വിജയനും ആനന്ദും എം പി നാരായണ പിള്ളയും എം സുകുമാരനും കാക്കനാടനുമുൾപ്പെടെയുള്ളവർ സെൻസറിന്റെ കണ്ണുവെട്ടിച്ച് പ്രതീകാത്മകമായി എതിർപ്പുയർത്തി . എന്നാൽ ഇന്ത്യൻ ജനത കൈക്കൊണ്ട ധീരവ്രതമാണ് അടിയന്തരാവസ്ഥയെന്ന് സുകുമാർ അഴീക്കോട് വീക്ഷണം പത്രത്തിലെഴുതി അടിയന്തരാവസ്ഥയ്ക്ക് കൂറ് പ്രഖ്യാപിച്ചു.

എന്നാൽ സത്യഗ്രഹ സമരവുമായി മുന്നോട്ടു പോകാൻ തന്നെ ജനസംഘവും ആർ എസ് എസും തീരുമാനിച്ചു . സംഘടനാ കോൺഗ്രസുകാരുടേയും സർവോദയ നേതാക്കളുടേയും നാമ മാത്രമായ പിന്തുണയുമുണ്ടായിരുന്നു.  1975 നവംബർ 14 ന് എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും സത്യഗ്രഹങ്ങൾ നടന്നു .  കഠിനമായ മർദ്ദനമുറകളാണ് കരുണാകരന്റെ പോലീസ് സത്യാഗ്രഹികൾക്ക് നേരേ പ്രയോഗിച്ചത് . കണ്ണൂരിലും കോഴിക്കോട്ടും ആലപ്പുഴയിലുമൊക്കെ നരനായാട്ട് തന്നെ നടന്നു .

ഇന്ദിരയുടെ ഇരുപതിന പരിപാടികളെ അനുസ്മരിപ്പിക്കുന്ന വിധം ഇരുപതിന മർദ്ദന മുറകളാണ് സത്യഗ്രഹികൾക്കെതിരെ പ്രയോഗിച്ചത് . ഉരുട്ടൽ , കാവടി കെട്ട് , പട്ടിപ്പൂട്ട് , ഫാൻ കറക്കൽ തുടങ്ങി മൃഗീയമായ മർദ്ദനങ്ങളാണ് പോലീസ് നടത്തിയത് . പക്ഷേ ഒരിടത്തു പോലും സത്യഗ്രഹം അക്രമാസക്തമായില്ല .  അഹിംസാ വാദികൾ പ്രഖ്യാപിച്ച സഹന സമരങ്ങൾ പോലും അക്രമാസക്തമായിട്ടുള്ളപ്പോൾ ആർ എസ് എസിന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ പദ്ധതിയനുസരിച്ച് തന്നെ നീങ്ങിയത് എല്ലാവരേയും അത്ഭുതപ്പെടുത്തി .

ജന്മഭൂമി മാനേജിംഗ് ഡയറക്ടറായിരുന്ന യു ദത്താത്രേയ റാവുവിനെ അതിക്രൂരമായാണ് മർദ്ദിച്ചത് . ആലപ്പുഴ ജില്ലാ പ്രചാരകായിരുന്ന വൈക്കം ഗോപകുമാർ പോലീസ് മർദ്ദനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് . കുരുക്ഷേത്ര വിതരണം ചെയ്തതിന് കോട്ടയത്തെ അനിയൻ കുഞ്ഞിന്റെ ചെവിയിൽ കാക്കത്തൂവലിന്റെ കൂർത്ത ഭാഗം ഇടിച്ചു കയറ്റി  . അദ്ദേഹത്തിന് കേൾവി ശക്തി നിശേഷം നഷ്ടപ്പെട്ടു . മറ്റൊരു മർദ്ദന മുറയായ ക്ലിപ്പിടൽ പ്രയോഗിച്ചതിനെത്തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്കകം അദ്ദേഹത്തിന്റെ മുപ്പത്തിരണ്ട് പല്ലുകളും നഷ്ടപ്പെട്ടു.

കാസർകോട്ടെ പൈവെളിക്ക ഗ്രാമത്തിൽ പൊലീസ് നടത്തിയ കൊള്ളകൾ സമാനതകളില്ലാത്തതായിരുന്നു . അടിയന്തരാവസ്ഥയ്ക്ക് എറ്റവും കൂടുതൽ സത്യഗഹികളെ നൽകിയ സ്ഥലം കാസർഗോഡായിരുന്നതാണ് കാരണം.  സത്യഗ്രഹത്തിൽ പങ്കെടുത്ത സ്ത്രീകളെ കണ്ണിൽ ചോരയില്ലാതെ മർദ്ദിച്ചു . പേരിനു പോലും വനിത പോലീസുകാരില്ലായിരുന്നു .എന്നിട്ടും രണ്ട് പ്രാവശ്യം സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച സ്ത്രീകളുണ്ട് .

അമ്പലവയലിലെ ആർ എസ് എസ് മണ്ഡൽ കാര്യവാഹായിരുന്ന ബാലകൃഷ്ണനെയും സംഘത്തെയും സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ച് രാത്രി തമിഴ്നാടതിർത്തിയിലെ വനത്തിൽ ഇറക്കിവിട്ടു . പോലീസ് കാട്ടാളർ കാട്ടാത്ത ദയ കാട്ടാനകൾ കാണിച്ചതു കൊണ്ട് മാത്രം അവർ രക്ഷപ്പെട്ടു . ഇങ്ങനെ നിരവധി ആർ എസ് എസ് ജനസംഘം പ്രവർത്തകർ അതിക്രൂരമായ പോലീസ് മർദ്ദനങ്ങൾ അനുഭവിച്ചു .  അതു മുഴുവൻ പറയണമെങ്കിൽ ഒരു പുസ്തകം തന്നെയെഴുതേണ്ടി വരുമെന്നതിനാൽ ഇവിടെ വിശദീകരിക്കുന്നില്ല . സമര പോരാളികൾ ക്ഷമിക്കട്ടെ.

ഇത്രയും ക്രൂരതകൾ നടമാടിയിട്ടും നിശ്ചയിച്ച രണ്ടു മാസവും സത്യഗ്രഹം നടന്നു . രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകളിൽ കുരുത്തവർ അടിയന്തരാവസ്ഥയുടെ കരാളതയെ പുഞ്ചിരിയോടെ നേരിട്ടു . സെൻസർഷിപ്പിനെ തോൽപ്പിച്ച് നാടെങ്ങും  ലോകസംഘർഷ സമിതിയുടെ പ്രസിദ്ധീകരണമായ കുരുക്ഷേത്രമെത്തി . രഹസ്യപോലീസ് തലകുത്തി നിന്നിട്ടും കുരുക്ഷേത്രമടിക്കുന്ന പ്രസ് കണ്ടുപിടിച്ചില്ല .  സത്യത്തിൽ അങ്ങനെയൊരു പ്രസില്ലായിരുന്നു  .

എഴുതുന്നതൊരിടത്ത് ,സമാഹരിക്കുന്നതൊരിടത്ത് , അച്ചടിക്കുന്നത് മറ്റൊരിടത്ത് ,  അച്ചടിക്കാൻ കൊടുക്കുന്നതൊരാൾ , വാങ്ങുന്നത് മറ്റൊരാൾ , പ്രചാരണം വേറൊരാൾ, ആർ എസ് എസിന്റെ സംഘടനായന്ത്രം എണ്ണയിട്ടതു പോലെ പ്രവർത്തിച്ചപ്പോൾ കുരുക്ഷേത്രത്തിന്റെ ലക്കങ്ങൾ എല്ലാ മാസവും പുറത്തിറങ്ങി .സർക്കുലേഷൻ അൻപതിനായിരം കടന്നു . കുരുക്ഷേത്രത്തെ പത്തു ദിവസത്തിനുള്ളിൽ പൂട്ടിക്കെട്ടുമെന്ന് പ്രഖ്യാപിച്ച പോലീസ് ഏമാന്റെ ജീപ്പിൽ പോലും കുരുക്ഷേത്രമെത്തി എന്നുള്ളതാണ് സത്യം . കുരുക്ഷേത്രത്തിനു മുൻപ് ജനസന്ദേശവും പ്രവർത്തകർക്കുള്ള നിർദ്ദേശങ്ങളായി സുദർശനവും പലപ്രതികളിറങ്ങിയിട്ടുണ്ട് .എ കെ ജിയുടെ പാർലമെന്റിലെ പ്രസംഗം വന്നത് ദേശാഭിമാനിയിലല്ല. കുരുക്ഷേത്രത്തിലായിരുന്നു . മാർക്സിസ്റ്റുകാർ കുരുക്ഷേത്രം തേടിപ്പിടിച്ചാണ് വായിച്ചിരുന്നത് .

എന്നാൽ അടിയന്തരാവസ്ഥയുടെ ഓരോ വാർഷികത്തിലും ചാനലുകളും മാദ്ധ്യമങ്ങളും ഓടുന്നത് മറ്റ് പലരേയും കാണാനാണ് . പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർ പ്രസിദ്ധീ പരാങ്മുഖരായി സ്വയമൊതുങ്ങുമ്പോൾ ഒന്നും ചെയ്യാത്തവർ വീരനായകരാകുന്നു . അടിയന്തരാവസ്ഥയിലെ കഷ്ടപ്പാടുകളെപ്പറ്റി ഗദ്ഗദ കണ്ഠരായി ഗീർവാണം വിടുന്നു . യഥാർത്ഥ പോരാളികളാരെന്ന്  ഈ നാല്പതാം വർഷമെങ്കിലും ജനങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ് .  ചരിത്രത്തോട് അത്രയെങ്കിലും നീതി നാം പുലർത്തേണ്ടല്ലേ ?

എന്തെങ്കിലുമൊരു ശ്രേഷ്ഠമായ ആദർശത്തിന്റെ പ്രേരണയില്ലെങ്കിൽ സമര പോരാട്ടങ്ങളുടെ തീച്ചൂളയിൽ ഇത്തരമൊരു പ്രവർത്തനം നടത്താൻ ആർ എസ് എസിനു കഴിയുമായിരുന്നില്ലെന്ന് എ കെ ജി അഭിപ്രായപ്പെട്ടു. ജനാധിപത്യം തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന ലോകത്തെ ഒരേയൊരു ഇടതുപക്ഷേതര വിപ്ലവ പ്രസ്ഥാനമാണ് ആർ എസ് എസെന്ന് ലണ്ടനിലെ എക്കണോമിസ്റ്റ് വാരിക എഴുതി. ആർ എസ് എസ് ഫാസിസ്റ്റാണെങ്കിൽ താനും ഫാസിസ്റ്റാണെന്ന് ജയപ്രകാശ് നാരായണൻ പ്രഖ്യാപിച്ചു . 

അകത്തും പുറത്തും സമ്മർദ്ദം ശക്തമായതോടെ അടിയന്തരാവസ്ഥ പിൻവലിച്ച് തെരഞ്ഞെടുപ്പ് നടത്താൻ ഇന്ദിര നിർബന്ധിതയായി . ജനാധിപത്യം പുനസ്ഥാപിക്കാൻ സമരരംഗത്തിറങ്ങിയവരുടെ ത്യാഗങ്ങൾക്ക് ഒടുവിൽ ഫലമുണ്ടായി. ഭാരതത്തിലെമ്പാടും കോൺഗ്രസ് വിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോൾ കേരളത്തിൽ വിപരീത ഫലമാണുണ്ടായത്.

കേരളത്തിൽ കോൺഗ്രസ്സ് ജയിക്കാൻ കാരണം സി പി എമ്മിന്റെ നിഷ്ക്രിയത്വമായിരുന്നു . മിക്ക നേതാക്കളും ആദ്യം തന്നെ അറസ്റ്റിലായതോടെ , ചോരച്ചാലുകൾ നീന്തിക്കടന്ന പ്രസ്ഥാനം മിസയെപ്പേടിച്ച് മാളത്തിലൊളിക്കുകയാണുണ്ടായത്. ദേശാഭിമാനി നിർത്തിവച്ചാലോ എന്നു പോലും ആലോചനയുണ്ടായിരുന്നു . എന്നാൽ ഇന്ദിരയല്ല ഇന്ത്യയാണ് ചിരം ജീവിയെന്ന് ഉറക്കെ പ്രഖ്യാപിച്ച രാഷ്ട്രീയ സ്വയം സേവക സംഘവും ജനസംഘവും പോരാട്ടത്തിന്റെ ഐതിഹാസികമായ ചരിത്രമാണ് കേരളത്തിൽ രചിച്ചത് . 

ഏകാധിപത്യത്തിന്റെ കൊടുങ്കാറ്റിനിടയിലും സ്വാതന്ത്ര്യ ദീപത്തിന്റെ ചെറുനാളം അണയാതെ സൂക്ഷിച്ച സമര പോരാളികൾക്ക് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ നാൽപ്പത് വർഷങ്ങൾ പൂർത്തിയാകുന്ന ഈ വേളയിൽ അഭിവാദ്യങ്ങളർപ്പിക്കുന്നു...


അവലംബം : 

മരണത്തെ വെല്ലുവിളിച്ചവർ - കുരുക്ഷേത്ര പ്രകാശൻ
ഒളിവിലെ തെളിനാളങ്ങൾ - കുരുക്ഷേത്ര പ്രകാശൻ
അടിയന്തരാവസ്ഥയുടെ അന്തർധാരകൾ - കെ രാമൻ പിള്ള
ഒരു ജന്മം - എം വി രാഘവൻ
കുരുക്ഷേത്ര വിവിധ ലക്കങ്ങൾ