Friday, August 12, 2011

കാസര്‍ഗോഡ് സംഭവം - ലീഗോ അതോ ?

2006 ലെ തെരഞ്ഞെടുപ്പിനു മുന്‍പായിരുന്നെന്നു തോന്നുന്നു . അന്ന്  ജോലിയുമായി ബന്ധപ്പെട്ട് കണ്ണൂരിലാണ് താമസിച്ചിരുന്നത് . ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കണ്ണൂരില്‍ വരുന്നതിനോടനുബന്ധിച്ച്  വന്‍ പ്രചരണങ്ങളൊക്കെയുണ്ടായിരുന്നു . പുലിക്കുട്ടി വരുന്നു എന്നൊക്കെയായിരുന്നു പോസ്റ്ററുകളില്‍ കണ്ടിരുന്നത് . കുഞ്ഞാലിക്കുട്ടി വന്ന ദിവസം കണ്ണൂരില്‍ വന്‍ അക്രമങ്ങള്‍ നടന്നു . അന്ന് കേട്ട ഒരു വാര്‍ത്തയനുസരിച്ച്  അതിനു കളമൊരുക്കിയത് ലീഗ് റാലിയില്‍ നുഴഞ്ഞു കയറിയ (  അതില്‍ തന്നെ ഉണ്ടായിരുന്ന ) മറ്റു ചിലരായിരുന്നുവെന്നാണ് .

ദേശാഭിമാനി ഓഫ്ഫീസിന്റെയടുത്ത് റാലി എത്തിയപ്പോള്‍ ഒരു വാഹനം റോഡില്‍ ബ്രേക്ക്ഡൌണായെന്ന രീതിയില്‍  കിടക്കുകയും അങ്ങനെ റാലി അല്പനേരം ബ്ലോക്കാകുകയും ചെയ്തു .( തളിപ്പറമ്പില്‍ മുസ്ലിം ലീഗ് സി പി എം സംഘട്ടനം നടക്കുന്ന സമയമാണ് ). സി പി എം തളിപ്പറമ്പിലെ പള്ളി ആക്രമിച്ചെന്നൊരു റൂമര്‍ അവിടെ പരക്കുന്നു . അതില്‍ പ്രകോപിതരായി  ലീഗ് റാലിയിലുള്ളവര്‍ ദേശാഭിമാനി ഓഫീസ് ആക്രമിക്കുന്നു . ചുരുക്കത്തില്‍ ലീഗും സി പി എമ്മും തമ്മിലുള്ള തെരുവ് യുദ്ധത്തിലേക്ക് ഈ സംഭവം വഴിമാറുന്നു .

അല്പസമയം കഴിഞ്ഞപ്പോള്‍ ഞാന്‍ താമസിക്കുന്ന വീടിനു പുറത്ത് റോഡില്‍ നിരവധി സി പി എം പ്രവര്‍ത്തകര്‍ ഒരുമിച്ചു . അത്യാവശ്യം സധന സാമഗ്രികളും കയ്യിലുണ്ട് . ആ റോഡ് വഴിയാണ് ലീഗ് പരിപാടിയില്‍ പങ്കെടുത്ത നിരവധി വാഹനങ്ങള്‍ക്ക് തിരിച്ചു പോകേണ്ടത് .  അത് വഴിപോയ ഒറ്റ ബസ്സിനേയും അവര്‍ കല്ലെറിയാതെ വിട്ടില്ല ( രാത്രി ഏറെ വൈകിയാണ് സംഭവം - ലൈന്‍ ബസ്സുകളൊന്നും നിരത്തിലില്ല ) .

കാസര്‍ഗോഡ് സംഭവവും ഈയൊരു കാഴ്ചപ്പാടില്‍ വേണം കാണാന്‍ . അവിടെയും ഏകദേശം ഇതുപോലെതന്നെയായിരുന്നു കാര്യങ്ങള്‍ നടന്നത് . ലീഗിന്റെ ഉന്നത നേതാക്കള്‍ വന്ന ഒരു റാലിയില്‍ നിന്നും അങ്ങനെയൊരു പ്രതികരണം സാധാരണ ഉണ്ടാകാന്‍ സാധ്യതയില്ല . അന്നത്തെ പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സംഘം ആള്‍ക്കാരാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് കാണുന്നത് . ഇപ്പോള്‍ പുറത്തുവന്ന മൊഴികളിലും അങ്ങനെയൊരു പരാമര്‍ശമുണ്ടെന്നു തോന്നുന്നു .

 പോപ്പുലര്‍ ഫ്രന്‍ഡിന്റെ പഴയ രൂപമാ‍യ എന്‍ ഡി എഫ്  പ്രവര്‍ത്തകര്‍ ഡി വൈ എഫ് ഐയിലും പ്രവര്‍ത്തിച്ചിരുന്നു . പകല്‍ ഡി വൈ എഫ് ഐ - രാത്രിയില്‍ എന്‍ ഡി എഫ് . പല പാര്‍ട്ടിക്കമ്മറ്റികളിലും ഈ വിഷയം ചര്‍ച്ചയായിട്ടുള്ളതുമാണ് . എങ്കിലും പൊതുശത്രുവിനെ നേരിടാനുള്ള വ്യഗ്രതയില്‍ ( അതോടൊപ്പം മുസ്ലിം ലീഗെന്ന രാഷ്ട്രീയ എതിരാളികളെ തളര്‍ത്താന്‍ ) അറിഞ്ഞും അറിയാതെയും പാലു കൊടുക്കുന്ന പരിപാടിയായിരുന്നു സി പി എമ്മും ചെയ്തിരുന്നത് . പിന്നീട് കണ്ണൂരില്‍ നടന്ന ഫസല്‍ കൊലക്കേസുമായി ബന്ധപ്പെട്ടാണ് എന്‍ ഡി എഫുമായി സി പി എം തെറ്റുന്നത് . (അതിന്റെ അര്‍ത്ഥം അതുവരെ അവര്‍ തമ്മില്‍ സംഘട്ടനമൊന്നും നടന്നില്ലെന്നല്ല - അങ്ങനെ നോക്കിയാല്‍ സി പി എം കാര്‍ കൂടെ നില്‍ക്കുന്ന സി പി ഐക്കാരെയും തല്ലാറുണ്ട് ) തുടര്‍ന്നിങ്ങോട്ട് സി പി എമ്മിലുള്ള എന്‍ ഡി എഫിന്റെ പകല്‍ രാത്രി ബന്ധങ്ങള്‍ക്ക് കുറവു വന്നു .

സി പി എമ്മില്‍ അതിന്റെ പ്രത്യേക സ്വഭാവം കൊണ്ട് തങ്ങളുദ്ദേശിക്കുന്ന രീതിയില്‍ നുഴഞ്ഞു കയറാനോ സ്വന്തം അജന്‍ഡകള്‍ കൂടി  നടപ്പിലാക്കാനോ പോപ്പുലര്‍ ഫ്രന്‍ഡിനു കഴിഞ്ഞില്ല . കൊടുങ്ങല്ലൂരിലും കണ്ണൂരിലുമൊക്കെ ചില സംഘട്ടനങ്ങളിലും പിന്നെ പോലീസ് കേസ് സംബന്ധമായ സഹായങ്ങള്‍ക്കും ഉപകരിക്കപ്പെട്ടെന്നല്ലാതെ ഒരു ദീര്‍ഘകാല നേട്ടം അതുകൊണ്ടുണ്ടാവില്ലെന്ന് അവര്‍ മനസ്സിലാക്കി .അല്ലെങ്കില്‍ അത്രയൊക്കെയെ അവരും പ്രതീക്ഷിച്ചുള്ളൂ എന്നു വേണമെങ്കില്‍ കരുതാം . മറ്റു സംഘടനകളെ കൂടെ നിര്‍ത്തി സ്വന്തം കാര്യം നേടുകയും അതോടൊപ്പം ആ സംഘടനകളെ തളര്‍ത്തുകയും ചെയ്യുന്ന സി പി എം നയം തങ്ങള്‍ക്കു ദോഷമുണ്ടാക്കാനേ സാധ്യതയുള്ളൂവെന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ തിരിച്ചറിഞ്ഞതുമാകാം കാരണം .എന്തായാലും ‘വര്‍ഗീയ ഫാസിസ്റ്കളെ‘ എതിര്‍ക്കാന്‍ പഴയതുപോലെയുള്ള ഒരു സഹകരണം ഇവര്‍ തമ്മിലില്ല എന്നു മാത്രമല്ല പലയിടത്തും തമ്മില്‍ സംഘട്ടനങ്ങളും പതിവായി ( വേലിയേലിരുന്ന പാമ്പിനെ .. എന്നു തുടങ്ങുന്ന ചൊല്ല് ഇവിടെ അര്‍ത്ഥവത്താണ് )

മുസ്ലിം ലീഗെന്ന താരതമ്യേന മൌലികവാദം കുറവുള്ള പ്രസ്ഥാനം നിലനില്‍ക്കുന്നിടത്തോളംകാലം സ്വന്തം അജന്‍ഡയ്ക്കനുസരിച്ച് , കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ തങ്ങള്‍ക്ക്  ഉദ്ദേശിക്കുന്ന രീതിയില്‍ വളരാനോ , രാജ നൈതിക രംഗത്ത് ശക്തമായ പ്രാതിനിധ്യം  നേടിയെടുക്കാനോ  കഴിയുകയില്ലെന്ന് മനസ്സിലാക്കിയ പോപ്പുലര്‍ ഫ്രന്‍ഡ് , കളം മാറ്റിച്ചവിട്ടി മുസ്ലിം ലീഗുമായി സഹകരിച്ച് മുന്നേറുകയെന്നൊരു നയമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്  . കേരളത്തിലെ മുസ്ലിം ജന വിഭാഗത്തിന്റെ നല്ലൊരു ശതമാനം ലീഗിലാണെന്നതു കൊണ്ട് തങ്ങള്‍ക്കുള്ള വെള്ളവും വളവും അവിടെ നിന്നു വലിച്ചെടുക്കാമെന്നുള്ള സാമാന്യമായ , സ്വാഭാവികമായ തന്ത്രം മാത്രമാണത്  . നരിക്കാട്ടേരി സ്ഫോഡനത്തിലും ആ ബന്ധം പുറത്തു വന്നിരുന്നു . ഇതിനെ എതിര്‍ക്കുന്നതുകൊണ്ടാണ്  ലീഗിലെ കെ എം ഷാജിയെപ്പോലുള്ളവര്‍ക്കെതിരെ  സംഘപരിവാര ബന്ധമാരോപിക്കുന്നത്  . ഇരവിപുരത്ത് കെ എം ഷാജി സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ വീടു വീടാന്തരം കയറി  ഇതെ ബന്ധമാരോപിച്ച്  ഷാജിക്കെതിരെ പ്രചരണം നടത്തിയിരുന്നു അന്ന് എന്‍ ഡി എഫ് .

റിപ്പോര്‍ട്ടര്‍ ചാനലിലെ സംവാദത്തില്‍  “ മുസ്ലിം ലീഗിനു ഇങ്ങനെ കലാപമുണ്ടാക്കി നേട്ടങ്ങളൊന്നും ലഭിക്കാന്‍ പോകുന്നില്ല“ എന്ന ഓ അബ്ദുള്ളയുടെ വാദത്തോട് യോജിക്കാതിരിക്കാനാകില്ല .  നേട്ടമുണ്ടാകുന്നത് , ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് താന്‍  പലപ്പോഴും പിന്താങ്ങിയിട്ടുള്ള മറ്റൊരു പ്രസ്ഥാനത്തിനാണെന്ന്  അറിയാത്തവരല്ലല്ലോ ഓ അബ്ദുള്ളയെപ്പോലെയുള്ളവര്‍.

പി എസ്: വര്‍ഷങ്ങള്‍ക്കു മുന്‍പ് മാതൃഭൂമിയില്‍ ഓ അബ്ദുള്ള ലേഖനങ്ങളെഴുതിയിരുന്നു . ആ ലേഖനങ്ങളാകട്ടെ അതിന്റെ കാഴ്ചപ്പാട് കൊണ്ട് വ്യത്യസ്തങ്ങളായിരുന്നു (അന്ന് ഒളിച്ചു കടത്തല്‍ പ്രത്യയ ശാസ്ത്രത്തിന്റെ വക്താവായിരുന്നതു കൊണ്ടാണോയെന്നറിയില്ല ) ,   എന്നാല്‍ കാശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ഒരു ദൂരദര്‍ശന്‍ ചര്‍ച്ചയില്‍ ഇദ്ദേഹത്തിന്റെ വാദങ്ങള്‍ കണ്ട് അദ്ഭുതപ്പെട്ടു പോയി ,. കാശ്മീരില്‍ പണ്ഡീറ്റുകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ഇങ്ങനെയൊരു പ്രശ്നം ഉണ്ടാക്കാന്‍ വേണ്ടി ബി ജെ പിക്കാര്‍ പണ്ഡിറ്റുകളെ അവര്‍ കാശ്മീരില്‍ ചെയ്തിരുന്ന അതേ ജോലി കൊടുത്ത് ഡല്‍ഹിയില്‍ കൊണ്ട് താമസിപ്പിക്കുകയായിരുന്നെന്നുമാണ്  അന്നദ്ദേഹം പറഞ്ഞത് . അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ തേജസ്സില്‍ വന്നു തുടങ്ങിയ സമയമായിരുന്നു  . സ്വാധീനിക്കപ്പെട്ട പ്രത്യയശാസ്ത്രത്തിനനുസരിച്ച് എഴുത്തിലും മാറ്റം വരാം . സ്വാഭാവികം .

3 comments:

Unknown said...

മുസ്ലിം ലീഗിനു ഇങ്ങനെ കലാപമുണ്ടാക്കി നേട്ടങ്ങളൊന്നും ലഭിക്കാന്‍ പോകുന്നില്ല“ എന്ന ഓ അബ്ദുള്ളയുടെ വാദത്തോട് യോജിക്കാതിരിക്കാനാകില്ല . നേട്ടമുണ്ടാകുന്നത് , ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് താന്‍ പലപ്പോഴും പിന്താങ്ങിയിട്ടുള്ള മറ്റൊരു പ്രസ്ഥാനത്തിനാണെന്ന് അറിയാത്തവരല്ലല്ലോ ഓ അബ്ദുള്ളയെപ്പോലെയുള്ളവര്‍.

msntekurippukal said...

മുസ്ലീം ലീഗ്ഗിന്റെ അണികള്‍ മോട്ടോര്‍ സൈക്കിളിലേറി നാടെങ്ങും അക്രമവും കടകള്‍ തകര്‍ക്കലും നടത്തിക്കൊണ്ടിരുന്നപ്പോള്‍ അത് പാടില്ല എന്നു പറയാന്‍ അവരെ തടയാന്‍ ഒരൊറ്റ ലീഗു നേതാവുമുണ്ടായില്ല.തന്നേയുമല്ല ലീഗ്ഗ് നേതാക്കള്‍ പ്രസംഗിച്ചത് നമ്മുടെ കുട്ടികളെ തെരുവില്‍ ആക്രമിക്കുന്നു എന്നാണ്.
ബാക്കിയെല്ലാം ലീഗില്‍ നുഴഞ്ഞുകയറിയ എന്‍ ഡി എഫ് കാരുടെ പണിയാണെങ്കില്‍ ഞാന്‍ മുകളില്‍ പറഞ്ഞതോ?

Unknown said...

എല്ലാം നുഴഞ്ഞു കയറിയവരുടെ പണിയാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ മോഹനന്‍ . ഞാന്‍ പറഞ്ഞത് സംഘര്‍ഷം തുടങ്ങി വച്ചതാരാണെന്നുള്ളതിലുള്ള സാധ്യതയാണ് . തുടങ്ങിക്കിട്ടിയാല്‍ അച്ചടക്കമുള്ള സംഘടനയായാലും കാര്യങ്ങള്‍ കൈവിട്ടു പോകും . അപ്പോള്‍പ്പിന്നെ ലീഗിന്റെ കാര്യം പറയണമോ.