Tuesday, October 1, 2013

മതി ഇനി ഈ രാജവാഴ്ച ഞങ്ങൾക്കു വേണ്ട !!!!

അടിയന്തിരാവസ്ഥക്കാലത്ത് പി പരമേശ്വരൻ തൃശൂർ സെണ്ട്രൽ ജയിലിൽ ആയിരുന്നപ്പോൾ എഴുതി 1976 മെയിൽ കുരുക്ഷേത്ര 12-ം ലക്കത്തിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനമാണിത് . മൂന്നു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പ്രസക്തമായ ലേഖനം . പേരുകൾ മാത്രം മാറ്റിയാൽ മതി .

സോണിയാഗാന്ധി പറഞ്ഞാൽ തറ തൂക്കാനും തയ്യാറാണ് എന്നു ഛത്തീസ് ഗഡ് പി സി സി അദ്ധ്യക്ഷൻ പറഞ്ഞതിനും  പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ രാഹുൽ സ്തുതികൾക്കുമുള്ള അന്തകാല ഉദാഹരണങ്ങൾ  ലേഖനത്തിൽ ലഭ്യമാണ് . :)

-------------------------------------------------------------------------------
മതി ഇനി ഈ രാജവാഴ്ച ഞങ്ങൾക്കു വേണ്ട !!!!  


മോത്തിലാൽ നെഹ്രു, ജവഹർ ലാൽ നെഹ്രൂ, ഇന്ദിരാഗാന്ധി - ഇന്നിപ്പോൾ സഞ്ജയ് ഗാന്ധി  വർത്തമാന ഭാരതത്തിന്റെ മേൽ വംശ പാരമ്പര്യത്തിന്റെ , നിഴൽ നീളുകയാണ് .!!

1928 ഇൽ ആരംഭിച്ചതാണിത് . ഐതിഹാസികമായ ബർദ്ദോളി സത്യാഗ്രഹം വിജയിപ്പിച്ച വല്ലഭായി പട്ടേലിന്റെ പേർ വീരചരിത്രം രചിച്ചിരുന്ന കാലം .. അക്കൊല്ലത്തെ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനം അദ്ധ്യക്ഷ പദവി നൽകി അദ്ദേഹത്തെ ആദരിക്കുമെന്ന് രാഷ്ട്രം പ്രതീക്ഷിച്ചു. എന്നാൽ ആ കിരീടം അർപ്പിക്കാൻ ഗാന്ധിജി തെരഞ്ഞെടുത്തത് മോത്തിലാൽ നെഹ്രുവിനെയായിരുന്നു .
സർദ്ദാറിനോട് കാട്ടിയ ആതെറ്റ് ലാഹോർ കോൺഗ്രസ്സിൽ വച്ചു പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചു . ഭൂരിപക്ഷം സംസ്ഥാന ഘടകങ്ങളും അദ്ദേഹത്തിന്റെ പേരാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് .. എന്നാൽ മോത്തിലാൽ നെഹൃ ഗാന്ധിജിക്കെഴുതി. “ യുവത്വത്തേയും ഊർജ്ജസ്വലതയേയും പ്രതിനിധീകരിക്കുന്നത് ജവഹർലാലാണ് .”എന്ന് . ഗാന്ധിജി അതിനു വഴങ്ങി. ലാഹോർ സമ്മേളനത്തിന്റെ അദ്ധ്യക്ഷ പദം നെഹ്രുവിനു നൽകപ്പെട്ടു .

സേവനത്തിനുപരി വംശപാരമ്പര്യത്തെ മാനിക്കലായിരുന്നു അവിടെ ചെയ്തത്. മോത്തിലാലിനു ശേഷം ജവഹർ ലാലിനെ വാഴിക്കുക വഴി , നെഹൃ കുടുംബവും രാഷ്ട്രവും തമ്മിൽ ഒരേകീഭാവം കൈവരാൻ അറിഞ്ഞോ അറിയാതെയോ ഗാന്ധിജി സഹായിച്ചു.സ്വതന്ത്ര ഭാരതത്തിൽ ഒന്നാമത്തെ പ്രധാനമന്ത്രിയാകാൻ പണ്ഡിറ്റ് നെഹൃവിനേയും , പിന്നീട് അല്പകാലത്തിനു ശേഷം അദ്ദേഹത്തെ പിന്തുടരാൻ ഇന്ദിരാഗാന്ധിയേയും ഈ ഏകീഭാവ കല്പന സഹായിച്ചു.

ഇന്ദിരാഗാന്ധി തന്റെ അനന്തരാവകാശിയാകണമെന്നഭിലഷിക്കാൻ നെഹൃവിനു തന്റെ സോഷ്യലിസ്റ്റ് ചിന്താ‍ഗതി തടസ്സമായിരുന്നില്ല. നെഹൃവിനു ശേഷം ആർ ? എന്ന ചോദ്യം ഉഅയർന്നു വന്നപ്പോൾ  ഹിന്ദുസ്ഥാൻ റ്റൈംസ് എഴുതി - നെഹൃ ബോധപൂർവ്വം ആ സ്ഥാനത്തേക്ക് ആരെയെങ്കിലും ഉയർത്തിക്കൊണ്ട് വരുന്നുണ്ടെങ്കിൽ അത് സ്വന്തം മകളെയാണ് എന്ന് ( 1957 ജൂൺ 18 )

അതിനു വേണ്ടിയുള്ള കളവും അദ്ദേഹം ഒരുക്കിയിരുന്നു.. 1941 ഏപ്രിൽ 21 നു ലഖ്നൌ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഇന്ദിരാഗാന്ധിക്ക് ഒരു മംഗള പത്രം നൽകി . അതിൽ പറഞ്ഞിരുന്നു.- “ താങ്കൾ കൊടുങ്കാറ്റിന്റെ മദ്ധ്യത്തിൽ വളർന്നു വരികയാണ്. പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള സംഘർഷം താങ്കൾ കാണുന്നു. വിപ്ലവം പലരും കരുതിയിരിക്കുന്നതിനേക്കാൾ ഗൌരവമായ സംഗതിയാണെന്ന് താങ്കൾക്ക് അറിയാം .അനുഭവങ്ങൾ തികച്ചും ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ പ്രശസ്ത പിതാവിന്റെ യോഗ്യയായ രാഷ്ട്രീയ പിന്തുടർച്ചക്കാരിയാകാൻ താ‍ങ്കൾക്ക് സാധിക്കും .

ഈ മംഗള പത്രത്തിനു ഇന്ദിര പറഞ്ഞ മറുപടി നെഹൃ തയ്യാറാക്കിക്കൊടുത്തതായിരുന്നു .ഇരുപത്തിയഞ്ചു കൊല്ലത്തിനു ശേഷം ഫലപ്രാപ്തിയിലെത്തിയ മഹത്വാകാംക്ഷയുടെ വിത്ത് അവിടെ വച്ചു വിതക്കപ്പെട്ടതാണ്. അതു മുളയ്ക്കാനും വളരാനും നെഹൃ വേണ്ട സൌകര്യങ്ങളും ചെയ്തു കൊടുത്തു .ധേബാർ കോൺഗ്രസ്സ് അദ്ധ്യക്ഷനായിരുന്ന കാലത്ത് ഇന്ദിരാഗാന്ധിയെ കോൺഗ്രസ്സ് പ്രവർത്തക സമിതിയിലേക്ക് നാമ നിർദ്ദേശം ചെയ്തു .അത് അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലല്ലായിരുന്നെന്ന് തീർച്ച.  അച്ഛനേയും മുത്തച്ഛനേയും പോലെ , മുകളിൽ നിന്നവർ കോൺഗ്രസ്സ് ഹൈക്കമാന്റിലേക്ക് കടന്നു വരികയാണുണ്ടായത് .

1959 ഇൽ നാഗപ്പൂർ കോൺഗ്രസ്സിനു ശേഷം , ധേബാർ അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞു. നിജലിംഗപ്പയായിരിക്കും അടുത്ത കോൺഗ്രസ്സദ്ധ്യക്ഷൻ  എന്നു പരക്കെ അറിയപ്പെട്ടിരുന്നു. അതിനനുസരിച്ചു ഗംഭീരമായ ഒരു യാത്രയയപ്പായിരുന്നു അദ്ദേഹത്തിനു നൽകിയത് .എന്നാൽ ഉടൻ തന്നെ ധേബാർ പ്രവർത്തക സമിതിയോഗം വിളിച്ചുകൂട്ടി. നെഹൃ അതിൽ പങ്കെടുത്തിരുന്നു. കാര്യപരിപാടി എന്തെന്ന് കാമരാജ് അന്വേഷിച്ചു., “ അടുത്ത അദ്ധ്യക്ഷനെ നിശ്ചയിക്കൽ “ എന്നു ധേബാർ മറുപടി പറഞ്ഞു.. അതു തീരുമാനിക്കപ്പെട്ട കാര്യമാണല്ലോ എന്ന് കാമരാജ് പ്രതിവചിച്ചു. അതിലിടയ്ക്ക് ലാൽബഹാദൂർ ശാസ്ത്രി ഇന്ദിരാഗാന്ധിയുടെ പേർ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു.. എല്ലാവരും അമ്പരന്നു .അവരുടെ അനാരോഗ്യം ഒരു തടസ്സമായി ഗോവിന്ധ വല്ലഭ പന്ത് ഉന്നയിച്ചു. “ ഇന്ദുവിന്റെ ആരോഗ്യത്തിനു തകരാറൊന്നുമില്ല .ഉണ്ടെങ്കിൽത്തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ അതു നേരെയാകും “ പണ്ഡിറ്റ് നെഹ്രു ഇടപെട്ടു കൊണ്ട് പറഞ്ഞു. മറുത്തുപറയാൻ ഒരാളും ധൈര്യപ്പെട്ടില്ല. ഒറ്റുവിൽ കാമരാജും സഞ്ജീവ റെഡ്ഡിയും മദിരാശിയിൽ ചെന്നു , നിജലിംഗപ്പയുമൊരുമിച്ച് ഇന്ദിരയെ അനുകൂലിച്ചു കൊണ്ട് പരസ്യ പ്രസ്താവന ചെയ്തു. അങ്ങനെ വീണ്ടും വംശ പാരമ്പര്യം വിജയിച്ചു.

ഇന്ദിരാഗാന്ധിയെ ഭാരതപ്രധാനമന്ത്രിയാക്കാനുള്ള നെഹ്രുവിന്റെ പ്രയത്നത്തിന്റെ തുടക്കം മാത്രമായിരുന്നു അത് .അവരുടെ അദ്ധ്യക്ഷ കാലാവധി കഴിഞ്ഞതിനു ശേഷം അവരെ നെഹ്രൂവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയായിത്തീർന്നു. തന്നോടു ചർച്ചയ്ക്ക് വരുന്ന കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും നെഹൃ ഇന്ദിരയോട് സംസാരിക്കാൻ പറഞ്ഞയക്കുക പതിവായിരുന്നു. വിദേശ രാഷ്ട്രത്തലവന്മാരെ സ്വീകരിച്ചു സൽക്കരിക്കുവാനും അദ്ദേഹം ഇന്ദിരയെ നിയോഗിച്ചു. അവരുടെ അന്തസ്സും ആത്മവിശ്വാസവും വളർത്തി അനന്തരാവകാശി സ്ഥാനത്തേക്കുയർത്താനുള്ള പരിപാടിയായിരുന്നു അത് . കാമരാജ് പദ്ധതിയുടെ പേരിൽ മൊറാർജിയെ ഒഴിച്ചു നിർത്തിയതും ഇതേ ഉദ്ദേശത്തോടു കൂടി ആയിരുന്നു. ശാസ്ത്രി മന്ത്രിസഭയിൽ ഇന്ദിരാഗാന്ധി ചേർന്നു. ശാസ്ത്രിയുടെ അപ്രതീക്ഷിതമരണം അവരുടെ അവസരമായിരുന്നു. അത് അവരെ പ്രധാന മന്ത്രിയാക്കി. പിന്നീട് സ്വന്തം പദവി ഉറപ്പിക്കാൻ അവർ കൈക്കൊണ്ട നടപടികൾ സുപരിചിതമാണല്ലോ ..

ഇന്നിപ്പോൾ സഞ്ജയ് ഗാന്ധി പൊടുന്നനവേ ദേശീയ നേതൃത്ത്വത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നു തലമുറകളുടെ സംഭവം വച്ചു നോക്കുമ്പോൾ സംഗതി സുവ്യക്തമാണ് . കൂടുതൽ യോഗ്യരായ പലരേയും പൊതുമേഖലയെത്തന്നെയും അവഗണിച്ചു കൊണ്ട് ചെറുകാർ നിർമ്മാണത്തിന്റെ ലൈസൻസ് സഞ്ജയ് ഗാന്ധിക്കു നൽകിയതിനെപ്പറ്റി ആക്ഷേപമുണ്ടായപ്പോൾ പ്രധാനമന്ത്രി പറഞ്ഞു, “ ഊർജ്ജസ്വലതയുള്ള യുവാക്കൾക്ക് അവരുടെ കഴിവ് പ്രദർശിപ്പിക്കാനുള്ള സന്ദർഭം നൽകാതിരുന്നുകൂടാ” എന്ന്

പട്ടേലിനെ തഴഞ്ഞുകൊണ്ട് പണ്ഡിറ്റ് നെഹൃവിനെ അദ്ധ്യക്ഷനാക്കാൻ മോത്തിലാൽ  നെഹൃ പറഞ്ഞ അതേ കാരണം.. അതേ കാരണം പറഞ്ഞു കൊണ്ടാണ് രാഷ്ട്രീയ പ്രവർത്തനം വഴി  ഉയർന്ന പല യുവനേതാക്കളേയും മറികടന്ന് അഖിലേന്ത്യാ യൂത്ത് കോൺഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് ഒരു സുപ്രഭാതത്തിൽ സഞ്ജയ് ഗാന്ധിയെ അവരോധിച്ചതും .

കൽക്കത്ത സന്ദർശിച്ച സഞ്ജയ് ഗാന്ധിക്ക് സമർപ്പിക്കപ്പെട്ട മംഗള പത്രം അദ്ദേഹത്തെ വാനോളം പുകഴ്ത്തി.കേന്ദ്രമന്ത്രി ബൻസിലാൽ സഞ്ജയ് ഗാന്ധിയിൽ ഉദിച്ചു വരുന്ന സൂര്യനെ ദർശിക്കുന്നു. സഞ്ജയ് ഗാന്ധി ഗുണ്ടൂർ സന്ദർശിച്ച അവസരത്തിൽ മറ്റൊരു കേന്ദ്രമന്ത്രി രഘുരാമയ്യ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി .“ ആന്ധ്രക്കാരായ ഞങ്ങൾ നെഹൃ കുടുംബത്തെ എന്നെന്നും പിന്താങ്ങിപ്പോന്നിട്ടുണ്ട് .മോത്തിലാൽ നെഹ്രുവിനെ , ജവഹർലാൽ നെഹ്രുവിനെ , ഇന്ദിരാഗാന്ധിയെ , ഇന്നിപ്പോൾ താങ്കളേയും , താങ്കൾ ഇന്നത്തേക്കാളുയർന്ന പദവികൾ അലങ്കരിക്കുമ്പോഴും ആന്ധ്രക്കാരെ മറക്കരുതേ“ എന്ന് .

മഹത്വകാംക്ഷയുടെ വിത്ത് സഞ്ജയ് ഗാന്ധിയിൽ വിതക്കപ്പെട്ടു കഴിഞ്ഞു. അതിന്റെ ഫലം എന്തായിരിക്കും ? നെഹൃ കുടുംബത്തിന്റെ ത്യാഗങ്ങളെപ്പറ്റി  ഇന്ദിരാഗാ‍ാന്ധി കൂടെക്കൂടെ പ്രസംഗിക്കാറുണ്ട് ,ത്യാഗത്തിനു ഇത്രയേറെ പ്രതിഫലം പറ്റിക്കഴിഞ്ഞ മറ്റൊരു കുടുംബമില്ല. അതേസമയം പ്രതിഫലം കാംക്ഷിക്കാതെ ഇതിനേക്കാളെത്രയോ ഇരട്ടി ത്യാഗമനുഷ്ടിച്ച മറ്റു നിരവധി കുടുംബങ്ങളുണ്ടു താനും .

ഏതായാലും നാമൊന്നുറപ്പിക്കേണം. ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കാണു ഭാരതമെന്നു നാം പറയുന്നത് പൊളിയല്ലെങ്കിൽ ഈ വംശപാരമ്പര്യം തുടർന്നു പോകാനനുവദിക്കരുത്. അണിയറയിൽ അണിഞ്ഞൊരുങ്ങുന്ന രാജകുമാരനോട് പറയുക ! മതി ഇനി ഈ രാജവാഴ്ച ഞങ്ങൾക്കു വേണ്ട

( അവലംബം - അടിയന്തിരാവസ്ഥയിലെ ഒളിവു രേഖകൾ - കുരുക്ഷെത്ര പ്രകാശൻ )


1 comment:

Unknown said...

,ത്യാഗത്തിനു ഇത്രയേറെ പ്രതിഫലം പറ്റിക്കഴിഞ്ഞ മറ്റൊരു കുടുംബമില്ല. അതേസമയം പ്രതിഫലം കാംക്ഷിക്കാതെ ഇതിനേക്കാളെത്രയോ ഇരട്ടി ത്യാഗമനുഷ്ടിച്ച മറ്റു നിരവധി കുടുംബങ്ങളുണ്ടു താനും .

ഏതായാലും നാമൊന്നുറപ്പിക്കേണം. ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കാണു ഭാരതമെന്നു നാം പറയുന്നത് പൊളിയല്ലെങ്കിൽ ഈ വംശപാരമ്പര്യം തുടർന്നു പോകാനനുവദിക്കരുത്. അണിയറയിൽ അണിഞ്ഞൊരുങ്ങുന്ന രാജകുമാരനോട് പറയുക ! മതി ഇനി ഈ രാജവാഴ്ച ഞങ്ങൾക്കു വേണ്ട