skip to main | skip to sidebar

വിഹഗ വീക്ഷണം

If you come, with you; if you don't, without you; and if you oppose, inspite of you

Please Like Our Facebook Page

Popular Posts

  • മലബാര്‍ കലാപം - തമസ്കരിക്കപ്പെട്ട സത്യങ്ങള്‍
    1921 ഇല്‍ ഏറനാടു വള്ളുവനാടു പ്രദേശങ്ങളില്‍ ഖിലാഫത്തിന്റെ പേരില്‍ നടന്ന കലാപം ഒരു കൂട്ടര്‍ക്ക് സ്വാതന്ത്ര്യ സമരവും മറ്റൊരു കൂട്ടര്‍ക്കു കാര്‍...
  • പോരാട്ടത്തിന്റെ സംഘഗാഥ...
    1947 ആഗസ്റ്റ് 15 ന് ഭാരതം സ്വതന്ത്രമായത് ജനതയുടെ തീവ്രമായ ദേശസ്നേഹത്തിന്റെയും സ്വാതന്ത്ര്യാഭിലാഷത്തിന്റെയും ഫലമായാണ് . ...
  • ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു
    ബുദ്ധമതത്തിനു എങ്ങനെ ക്ഷയം സംഭവിച്ചു ?? ചോദ്യം ഒരു കമ്മ്യൂണിസ്റ്റിനോടാണെങ്കില്‍‌‌‌‌ (അവാന്തര വിഭാഗമായ ഇസ്ലാമ്യൂണിസ്റ്റിനോടായാലും‌‌‌‌‌‌ ) ഒ...
  • ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ
    ഇന്ത്യയെ ആക്രമിക്കാന്‍ വന്ന മുസ്ലിം അധിനിവേശക്കാര്‍ അതിനു വേണ്ടി എത്രത്തോളം യുദ്ധമുണ്ടാക്കിയോ അത്രത്തോളം തന്നെ യുദ്ധം അവര്‍ തമ്മിലും നടത്ത...
  • Part II - ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ
    ഇന്ത്യന്‍ അധിനിവേശത്തിനു വേണ്ടിയും അതിനു ശേഷവും സ്വീകരിച്ച കിരാത നടപടികളുടെ അനന്തര ഫലങ്ങള്‍ ഗുരുതരമായിരുന്നു. ഹിന്ദു  - മുസ്ലിം സമൂഹങ്ങള്...
  • നോക്കൂ . ഈ ലഷ്കര്‍ എന്തു നല്ലവരാണെന്നോ !!
    ഇത്രയും ദുരിതാശ്വാസം നടത്തുന്ന ലഷ്കര്‍ പ്രവര്‍ത്തകരെയാണോ നിങ്ങളൊക്കെ തീവ്രവാദികളെന്നു വിളിക്കുന്നത് . ഞങ്ങളെഴുതുന്നത് നോക്കൂ.. അതിര്‍ത്ത...

Facebook Badge

Vayu Jith

Create Your Badge

Search This Blog

TOTAL PAGE VIEWS

Blog Archive

  • ▼  2016 (1)
    • ▼  June (1)
      • പോരാട്ടത്തിന്റെ സംഘഗാഥ...
  • ►  2015 (3)
    • ►  October (2)
    • ►  June (1)
  • ►  2013 (5)
    • ►  November (3)
    • ►  October (1)
    • ►  March (1)
  • ►  2011 (3)
    • ►  October (1)
    • ►  August (2)
  • ►  2010 (13)
    • ►  November (1)
    • ►  October (1)
    • ►  August (4)
    • ►  June (3)
    • ►  February (3)
    • ►  January (1)
  • ►  2009 (7)
    • ►  December (2)
    • ►  November (1)
    • ►  October (1)
    • ►  August (1)
    • ►  February (1)
    • ►  January (1)
  • ►  2008 (1)
    • ►  December (1)

Followers

Powered by Blogger.

Sunday, June 26, 2016

പോരാട്ടത്തിന്റെ സംഘഗാഥ...



1947 ആഗസ്റ്റ് 15 ന് ഭാരതം സ്വതന്ത്രമായത് ജനതയുടെ തീവ്രമായ ദേശസ്നേഹത്തിന്റെയും സ്വാതന്ത്ര്യാഭിലാഷത്തിന്റെയും ഫലമായാണ് . സമര പോരാട്ടങ്ങളുടെ തീച്ചൂളയിൽ സ്വജീവിതം ഹോമിച്ച ധീരദേശാഭിമാനികളുടെ പട്ടടയിലാണ് രാഷ്ട്രം സ്വാതന്ത്ര്യ മന്ദിരം പടുത്തുയർത്തിയത് .
ജീവനും ജീവിതവും സ്വത്തും കുടുംബവും ഒരാദർശത്തിനു വേണ്ടി ബലികഴിക്കാൻ തയ്യാറായി മുന്നോട്ടു വന്നവരുടെ രക്തത്തിലും വിയർപ്പിലുമാണ് രാഷ്ട്രം സ്വാതന്ത്ര്യം രുചിച്ചത് . ഇനിയൊരിക്കലും ആരുടെ മുന്നിലും അതടിയറ വയ്ക്കില്ലെന്ന ജനതയുടെ നിശ്ചയദാർഢ്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു 1975 ലെ അടിയന്തിരാവസ്ഥ പ്രഖ്യാപനം .

ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേയുള്ള പ്രക്ഷോഭങ്ങൾക്ക് നേരേ അതിഭീകരമായ മർദ്ദനങ്ങളും അടിച്ചമർത്തലുകളും ഉണ്ടായിട്ടുണ്ടെന്നത് സത്യമാണ് . പക്ഷേ അതിന്റെ വാർത്തകളെങ്കിലും പുറത്തെത്തിയിരുന്നു . അതിഭീകരമായ ഏകാധിപത്യവും കേട്ടു കേൾവിയില്ലാത്ത മർദ്ദനമുറകളും നടമാടിയ അടിയന്തിരാവസ്ഥക്കാലത്ത് ഒരു വാർത്തകളും പുറത്തെത്തിയില്ല . സ്വാതന്ത്ര്യം അമൃതമാണെന്ന് പ്രഖ്യാപിച്ച് അത് നേടിയെടുത്ത ജനത പാരതന്ത്ര്യത്തിന്റെ പിടിയിലമർന്നു . ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മാദ്ധ്യമങ്ങൾ കുനിയുക മാത്രമല്ല ചെയ്തത് . വാ മൂടി മുട്ടിലിഴയുകയായിരുന്നു .

സ്വന്തം പൗരന്മാരുടെ അവകാശം അവരാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം തന്നെ കവരുന്ന അവസ്ഥ . അക്രമികൾക്കും ഗുണ്ടകൾക്കും രാജ്യദ്രോഹികൾക്കുമെതിരെ ചുമത്താനെന്ന പേരിൽ കൊണ്ടുവന്ന മിസ നിയമം പ്രതിപക്ഷ നേതാക്കളുടെ മേൽ ചുമത്തുന്ന അവസ്ഥ. ആരെയും എന്ത് പേരിലും എവിടെവച്ചും അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിയുന്ന അവസ്ഥ. സ്ത്രീകളേയും കുട്ടികളേയും എന്തിന് വളർത്തുമൃഗങ്ങളേപ്പോലും ആക്രമിക്കാൻ പോലീസിനു കഴിയുന്ന അവസ്ഥ. അതെ അതൊക്കെയായിരുന്നു അടിയന്തിരാവസ്ഥ.

അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം . ജവഹർലാൽ നെഹ്രുവിനു ശേഷം പ്രധാനമന്ത്രിയാകണമെന്ന് ഇന്ദിരാഗാന്ധി ആശിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയായത് ലാൽ ബഹദൂർ ശാസ്ത്രിയാണ് . സ്വതവേ ദുർബലനെന്ന് തോന്നിച്ചിരുന്ന ശാസ്ത്രി എത്രയും പെട്ടെന്ന് കളമൊഴിയുമെന്ന് ഇന്ദിര ചിന്തിച്ചു . എന്നാൽ ശക്തനായ പ്രധാനമന്ത്രിയായി ശാസ്ത്രി മാറി . ഒടുവിൽ താഷ്കന്റിൽ വച്ച് ശാസ്ത്രി ദുരൂഹസാഹചര്യത്തിൽ മരിച്ചപ്പോഴാണ് മുതിർന്ന നേതാവായിരുന്ന മൊറാർജിയെ ഒതുക്കി ഇന്ദിര നേതൃസ്ഥാനത്തേക്ക് വരുന്നത് .

1967 ലെ തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് അധികാരത്തിലേറിയ ഇന്ദിരാഗാന്ധിയിൽ അന്നേ തന്നെ ഏകാധിപത്യ പ്രവണതകൾ തലപൊക്കിയിരുന്നു. 1969 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന നീലം സഞ്ജീവ റെഡ്ഡിയെ പരാജയപ്പെടുത്തി എതിർ പക്ഷത്തിന്റെ സ്ഥാനാർത്ഥിയായിരുന്ന വി വി ഗിരിയെ പ്രസിഡന്റാക്കിയതിനു പിന്നിൽ ഇന്ദിരയാണ് .റെഡ്ഡിയുടെ നാമനിർദ്ദേശ പത്രിക ഒപ്പിട്ടു സമർപ്പിച്ച ഇന്ദിര തന്നെയാണ് അദ്ദേഹത്തിനെതിരെ പ്രവർത്തിച്ചതെന്നോർക്കണം . അതോടെ കോൺഗ്രസ് പിളർന്ന് സംഘടന കോൺഗ്രസും ഇന്ദിര കോൺഗ്രസുമായി. പ്രിവിപേഴ്സ് നിർത്തലാക്കിയും ബാങ്കുകൾ ദേശസാൽക്കരിച്ചും പുരോഗന മുഖം മൂടിയണിഞ്ഞ ഇന്ദിരയെ ഒളിഞ്ഞും തെളിഞ്ഞും ഇടതുപക്ഷം സഹായിക്കുകയും ചെയ്തു.






1971 ലെ പൊതുതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഇന്ദിര ഗാന്ധി അധികാരത്തിലേറി . ആ വർഷം പാകിസ്ഥാനുമായുള്ള യുദ്ധം നടക്കുകയും ഭാരതം വിജയിക്കുകയും ചെയ്തു. അതിന്റെ പേരിൽ സർക്കാരിനു ലഭിച്ച ജനപ്രീതിയുടെ മറവിലാണ് ഇന്ദിരയും ഉപജാപക വൃന്ദവും ഭാരതത്തെ നിയന്ത്രിത ജനാധിപത്യ സംവിധാനത്തിലേക്ക് നയിക്കാൻ ശ്രമിച്ചത് .
പാർലമെന്റിനെ നിർവീര്യമാക്കുക , ജുഡീഷ്യറിയെ കൂച്ചു വിലങ്ങിടുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇന്ദിര ആവിഷ്കരിച്ചു . ഏകാധിപത്യത്തിലേക്ക് ഭാരതം ഞെരിഞ്ഞമർന്നു തുടങ്ങി .

ഇന്ത്യയെന്നാൽ ഇന്ദിരയാണെന്ന് സ്തുതി പാഠകർ ആർത്തു വിളിച്ചു . പ്രധാനമന്ത്രിക്കനുസരിച്ച് വിധിയെഴുതിയില്ല എന്നതിന് സീനിയറായ മൂന്ന് ജഡ്ജിമാരെ മറികടന്ന് എ എൻ റേയെ ചീഫ് ജസ്റ്റിസാക്കി. പാർലമെന്റിനെ നോക്കുകുത്തിയാക്കി .പല തീരുമാനങ്ങളും കോൺഗ്രസ് യോഗങ്ങളിൽ പ്രഖ്യാപിച്ചു തുടങ്ങി . തന്നെ വിമർശിക്കുന്ന പത്രങ്ങൾക്ക് നേരേ പ്രതികാര നടപടികൾ തുടങ്ങി . സഞ്ജയ് സേന , ഇന്ദിര ബ്രിഗേഡ് , നെഹ്രു ബ്രിഗേഡ് എന്നീ പേരുകളിൽ യൂത്ത് കോൺഗ്രസ് ഗുണ്ടകൾ ഡൽഹിയിലെങ്ങും പേക്കൂത്ത് നടത്തി . രാജ്യം അരക്ഷിതാവസ്ഥയിലായി

അഴിമതിയിലും വിലക്കയറ്റത്തിലും രാജ്യം മുങ്ങി . റേഷൻ വെട്ടിക്കുറച്ചു. ബാങ്കു ദേശസാൽക്കരണവും പ്രിവിപേഴ്സ് നിർത്തലാക്കലും ഗരീബി ഹഠാവോ മുദ്രാവാക്യങ്ങളും പാവപ്പെട്ടവന് ഒന്നും നൽകിയില്ല .അസംതൃപതരായ അവർ പലയിടത്തും പ്രക്ഷോഭമാരംഭിച്ചു. 1973 ലെ ബഡ്ന്റ് സമ്മേളനത്തിന്റെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്കരിച്ചു. അഴിമതി മുഖ്യന്മാർക്ക് കേന്ദ്രം സംരക്ഷണം നൽകുന്നതിനും വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിനു കഴിയാത്തതിനുമെതിരെ പ്രതിപക്ഷത്ത് നിന്ന് അടൽ ബിഹാരി വാജ്പേയിയുടെ ഉറച്ച വാക്കുകൾ പാർലമെന്റിൽ മുഴങ്ങി .


ഇങ്ങനെ രാജ്യമെങ്ങും അസംതൃപ്തി നടമാടവേയാണ് പ്രക്ഷോഭങ്ങളുടെ മുൻനിരയിലേക്ക് സ്വാതന്ത്ര്യസമരസേനാനിയും നിസ്വാർത്ഥനായ പൊതുപ്രവർത്തകനുമായ ജയപ്രകാശ് നാരായൺ കടന്നു വരുന്നത്. ഗുജറാത്തിൽ ആരംഭിച്ച വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അവിടുത്തെ കോൺഗ്രസ് സർക്കാർ അടിച്ചമർത്തിയപ്പോൾ അൻപതോളം പേരാണ് വെടിയേറ്റ് മരിച്ചത് . ബീഹാറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.


അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളുടെ സാരഥ്യമെറ്റെടുത്ത ജയപ്രകാശ് നാരായണൻ 1974 ഏപ്രിൽ 14 ന് ജനാധിപത്യത്തിനു വേണ്ടിയുള്ള പൗരസമിതി രൂപീകരിച്ചു. പാർലമെന്റിനെ ശക്തിപ്പെടുത്തലും പൗരാവകാശങ്ങൾ സംരക്ഷിക്കലുമുൾപ്പെടെ ആറിന പരിപാടികളാണ് ജെ പി മുന്നോട്ടു വച്ചത് .ഇത് ഇന്ദിരാഗാന്ധിയെ നേരിട്ട് കണ്ട് വിശദീകരിക്കാനും അദ്ദേഹം മറന്നില്ല. അങ്ങനെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ അഴിമതി സർക്കാരിനെതിരേയുള്ള പ്രക്ഷോഭം ശക്തമായി .സമ്പൂർണ വിപ്ലവമാണ് ലക്ഷ്യമിടേണ്ടതെന്ന് വാജ്പേയി പ്രഖ്യാപിച്ചു. രംഗം പന്തിയല്ലെന്ന് ഇന്ദിരാഗാന്ധിക്കും മനസ്സിലായി.

അങ്ങനെയിരിക്കെ 1975 ജൂൺ 12 ന് അലഹബാദ് ഹൈക്കോടതി ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചു . റായ് ബറേലിയിൽ നിന്നുള്ള ഇന്ദിരയുടെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥിയായിരുന്ന സോഷ്യലിസ്റ്റ് പാർട്ടിയിലെ രാജ് നാരായൺ കൊടുത്ത കേസിലായിരുന്നു വിധി .തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം നടത്തിയ ഇന്ദിരയെ കോടതി അയോഗ്യയാക്കി . അതോടെ എം പി സ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും നഷ്ടപ്പെടുമെന്ന അവസ്ഥയായി . പുതിയ നേതാവിനെ കണ്ടെത്താൻ ഇരുപത് ദിവസത്തെ സാവകാശം വേണമെന്ന് ഇന്ദിര കോടതിയിൽ അഭ്യർത്ഥിച്ചു. കോടതി അതനുവദിച്ചു

പുതിയൊരു നേതാവിനെ തെരഞ്ഞെടുക്കന്നായിരുന്നില്ല ഇന്ദിരയുടെ തീരുമാനം . ഹൈക്കോടതി വിധി എതുവിധേനെയും അട്ടിമറിക്കാനായിരുന്നു അവർ ശ്രമിച്ചത് . അതിനു വേണ്ടി ഡൽഹിയിൽ വലിയ ജാഥകൾ സംഘടിപ്പിക്കപ്പെട്ടു . അയൽ സംസ്ഥാനങ്ങളിൽ നിന്നു പോലും അണികളെയെത്തിച്ചു. പേഴ്സണൽ സെക്രട്ടറിയായ ആർ കെ ധവാനും നെഹ്രു കുടുംബത്തിലെ അടുത്ത കിരീടാവകാശിയായ സഞ്ജയ് ഗാന്ധിയുമാണ് ഇതിനെല്ലാം നേതൃത്വം നൽകിയത്. കേരളത്തിൽ നിന്നു പോലും സ്പെഷൽ ട്രെയിനിൽ കോൺഗ്രസുകാർ പ്രകടനത്തിനെത്തിയിരുന്നു .



കോടതിവിധിയുടെ സാഹചര്യത്തിൽ കമ്യൂണിസ്റ്റിതര പ്രതിപക്ഷം രാഷ്ട്രപതിയെക്കണ്ട് ഇന്ദിരയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണമെന്നാവശ്യപ്പെട്ടു. ആയിടയ്ക്കാണ് കോൺഗ്രസ് പ്രസിഡന്റ് ഡി കെ ബറുവയുടെ കുപ്രസിദ്ധമായ പരാമർശം വന്നത് . ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയെന്നാൽ ഇന്ദിരയും.

അലഹബാദ് വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വിചിത്രമായ ഒരു വിധിയായിരുന്നു അന്ന് ജഡ്ജിയായിരുന്ന വി ആർ കൃഷ്ണയ്യർ പുറപ്പെടുവിച്ചത്. 1975 ജൂൺ 24 ന് പുറപ്പെടുവിച്ച വിധിയിൽ ഇന്ദിരയ്ക്ക് പ്രധാനമന്ത്രിയായി തുടരാമെന്ന് കോടതി പറഞ്ഞു . എം പി സ്ഥാനം നഷ്ടപ്പെടില്ല . എന്നാൽ വോട്ടവകാശം ഉണ്ടായിരിക്കില്ല . ലോകസഭാംഗത്തിന്റെ വേതനവും ലഭിക്കില്ല .

പ്രധാനമന്ത്രി സ്ഥാനമൊഴിയാത്തതിനെത്തുടർന്ന് ജനസംഘമടക്കമുള്ള പ്രതിപക്ഷകക്ഷികൾ പ്രക്ഷോഭം ശക്തമാക്കി . ജൂൺ 25 ന് രാം ലീലാ മൈതാനത്ത് ഇന്ദിര രാജിവെക്കണം എന്നാവശ്യപ്പെട്ട് ലക്ഷങ്ങൾ പങ്കെടുത്ത സമ്മേളനം ജെ പി യുടെ നേതൃത്വത്തിൽ നടന്നു . സിംഹാസനങ്ങൾ ഒഴിയുക ജനങ്ങളിതാ വരുന്നു എന്ന മുദ്രാവാക്യങ്ങളാൽ രാംലീല മൈതാനം പ്രകമ്പനം കൊണ്ടു.

ജൂൺ 29 ന് രാഷ്ട്രപതിഭവന് മുന്നിൽ റിലേസത്യാഗ്രഹം നടത്തുമെന്ന് നാനാജി ദേശ്മുഖ് പ്രഖ്യാപിച്ചു . എല്ലാ സംസ്ഥാനങ്ങളിലും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്ന് ആഹ്വാനമുണ്ടായി . പ്രക്ഷോഭങ്ങളുടെ തീ ഇന്ദിരയുടെ സിംഹാസനത്തിലേക്ക് വ്യാപിക്കുന്നത് തടയാൻ സഫ്ദർ ജംഗ് റോഡിലെ നംബർ 1 ബംഗ്ലാവിൽ ഗൂഢാലോചനകൾ ആരംഭിച്ചു .


സഞ്ജയ് ഗാന്ധി , സിദ്ധാർത്ഥ ശങ്കർ റേ , ബൻസിലാൽ , ആർ കെ ധവാൻ എന്നിവരായിരുന്നു പ്രധാന ഉപജാപകർ . പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാൻ തയ്യാറായിരിക്കാൻ കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് രഹസ്യ സന്ദേശമയക്കപ്പെട്ടു . ജൂൺ 25 അർദ്ധരാത്രിയോടെ അധികാര പ്രമത്തയായ ഇന്ദിരാ പ്രിയദർശിനി അടിയന്തിരാവസ്ഥയുടെ കരട് പ്രഖ്യാപനത്തിൽ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിനെക്കൊണ്ട് ഒപ്പു വയ്പിച്ചു.

പിന്നീട് ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ട പതിനെട്ട് മാസങ്ങൾ . പ്രതിഷേധിക്കാൻ സാധ്യതയുള്ളവരെ ആദ്യമേ തന്നെ തുറുങ്കിലടച്ചു . വാജ്പേയിയും ജയപ്രകാശ് നാരായണനും അദ്വാനിയും മൊറാർജി ദേശായിയും ബാലാസഹബ് ദേവറസുമെല്ലാം ജയിലിലായി . പത്രങ്ങളുടെ വാ മൂടാൻ സെൻസർ ഷിപ്പ് ഏർപ്പെടുത്തി . മദാം ഹിറ്റ്ലർക്കെതിരേയുള്ള ഒരു വാർത്തകളും വെളിച്ചം കണ്ടില്ല .

മിണ്ടിയാൽ മിസയും കയ്യനക്കിയാൽ ഡി ഐ ആറും പ്രതിഷേധിച്ചാൽ മർദ്ദനവും . പോലീസിന് ആരെയും എന്തും ചെയ്യാമെന്ന അവസ്ഥ . പതിനായിരങ്ങൾ പൊരുതി നേടിയ സ്വാതന്ത്ര്യം ഏകാധിപത്യത്തിലേക്ക് വഴിമാറി . എതിർക്കേണ്ടവർ മാളത്തിലൊളിച്ചു . എതിർത്തെഴുതേണ്ടവർ പേന ഏകാധിപതിക്കു വേണ്ടി ചലിപ്പിച്ചു.. മിസയും ഡി ഐ ആറും പത്രമാരണ നിയമവും പൊലീസ് തേർവാഴ്ചയും മൂലം ഭാരതം നിഷ്ക്രിയമായിക്കൊണ്ടിരുന്നു .വിദേശീയരെ കെട്ടുകെട്ടിക്കാൻ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടത്തിയ ഭാരതം സ്വദേശീയരെ താഴെയിറക്കാൻ ക്വിറ്റ് ഇന്ദിര പ്രക്ഷോഭം സംഘടിപ്പിക്കേണ്ട ഗതികേടിലെത്തി.


ഇനിയൊരിക്കലും ജനാധിപത്യത്തിലേക്ക് തിരിച്ചു പോകില്ലേയെന്ന് സന്ദേഹങ്ങളുയർന്ന കാലം . ദേശാഭിമാന പ്രചോദിതരായ ഒരു കൂട്ടം ജനാധിപത്യ വിശ്വാസികൾ ഈ വെല്ലുവിളികളെ നേരിടാനുറച്ച് മുന്നോട്ടുവന്നു .ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ലോക സംഘർഷ് സമിതിയുടെ പ്രവർത്തനം ശക്തമായി . രാഷ്ട്രത്തിന് വേണ്ടി എന്റെ ജീവിതം പതിക്കട്ടെ എന്ന് എല്ലാ ദിവസവും പ്രാർത്ഥിക്കുന്ന ഒരു സംഘടനയുടെ പിന്തുണയും സമിതിക്ക് ലഭിച്ചു .അതെ ഐതിഹാസികമായ രണ്ടാം സ്വാതന്ത്ര്യസമരത്തിലേക്ക് ആർ എസ് എസ് ഔപചാരികമായി പ്രവേശിക്കുകയായിരുന്നു .

ജനാധിപത്യം പുനസ്ഥാപിക്കാൻ രാജ്യമെങ്ങും പ്രതിഷേധങ്ങൾ അലയടിച്ചു . കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല . സ്വാതന്ത്ര്യം തന്നെയമൃതം എന്നുദ്ഘോഷിച്ച് ആയിരങ്ങൾ സത്യഗ്രഹത്തിന് മുന്നിട്ടിറങ്ങി .ആർ എസ് എസും ജനസംഘവും അതിന് നേതൃത്വം നൽകി . മരണത്തെ വെല്ലുവിളിച്ചു കൊണ്ട് ഭരണകൂട ഫാസിസത്തെ അവർ ധീരമായി നേരിട്ടു . പത്രമാരണ നിയമത്തിന് പുല്ലുവില കൽപ്പിച്ച്, കല്ലച്ചിലടിച്ച കുരുക്ഷേത്രങ്ങൾ നാടെങ്ങുമെത്തി .
ഒളിവിലെ തെളിനാളങ്ങളായി ആയിരക്കണക്കിന് പേർ പ്രവർത്തിച്ചു . അതിന്റെ പേരിൽ അവരനുഭവിച്ചത് കേട്ടു കേൾവിയില്ലാത്ത പീഡനങ്ങളായിരുന്നു . പലരും ജീവച്ഛവങ്ങളായി , ജീവിക്കുന്ന രക്തസാക്ഷികളായി . ചോരയുറയുന്ന മർദ്ദനമുറകളെ നിശ്ചയ ദാർഢ്യം കൊണ്ട് അതിജീവിച്ച ആർ എസ് എസിന്റെ സ്വയം സേവകർ പുതിയൊരു ചരിത്രം തന്നെ കേരളത്തിൽ രചിച്ചു.

അടിയന്തരാവസ്ഥയ്ക്കെതിരെ ജനാധിപത്യ ഭാരതം പ്രതികരിച്ചപ്പോൾ കേരളവും വെറുതേയിരുന്നില്ല . ഭാരതത്തിലെമ്പാടും പ്രധാന പ്രതിപക്ഷം അടിയന്തരാവസ്ഥയെ എതിർത്തപ്പോൾ കേരളത്തിൽ സ്ഥിതി വ്യത്യസ്തമായിരുന്നു . പ്രധാന പ്രതിപക്ഷമായ സിപിഎം അടിയന്തരാവസ്ഥയ്ക്കെതിരെ അഴകൊഴമ്പൻ നയമായിരുന്നു സ്വീകരിച്ചത് .
ഫാസിസത്തിന്റെ ഇന്ദിര പതിപ്പിനെ വളർത്തിയെടുത്തതിനു പിന്നിൽ ഇരു കമ്യൂണിസ്റ്റുകൾക്കും കാര്യമായ പങ്കുണ്ട് . 1969 ൽ കോൺഗ്രസ് പിളർപ്പിനെ തുടർന്ന് ഇന്ദിരയുടെ ഭരണത്തെ താങ്ങിനിർത്തുന്നതിൽ സി പി എമ്മും സി പി ഐയും നിർണായക പങ്കു വഹിച്ചിട്ടുണ്ട് . അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയ്ക്ക് കോൺഗ്രസുകാരേക്കാൾ കൂടുതൽ പിന്തുണ നൽകിയത് സി പി ഐയാണ് .പൗരാവകാശങ്ങളെ എന്നും അടിച്ചമർത്തി ഭരിച്ചിട്ടുള്ള സോവിയറ്റ് യൂണിയന്റെ പിന്തുണയും ഇന്ദിരയ്ക്കുണ്ടായിരുന്നു . കമ്യൂണിസ്റ്റ് പാർട്ടികളുടെ ഇന്ദിരാ പ്രേമത്തിന് ഇതും ഒരു കാരണമാണ് .

പ്രധാന പ്രതിപക്ഷം വിട്ടു നിന്നപ്പോൾ ജയപ്രകാശ് നാരായണന്റെ ലോക സംഘർഷ സമിതിയുമായി സഹകരിച്ചത് ആർ.എസ്.എസും ജനസംഘവും മാത്രമായിരുന്നു . സംഘടനാ കോൺഗ്രസും സോഷ്യലിസ്റ്റുകളും നാമമാത്രമായ പിന്തുണയാണ് നൽകിയത് . സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയിൽ അംഗമായത് കൊണ്ടാണ് സോഷ്യലിസ്റ്റുകൾ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ട് നിന്നത് .

എ കെ ജിയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ എറണാകുളത്ത് അറസ്റ്റ് വരിച്ചു . ഭൂരിപക്ഷം പേരും താമസിയാതെ മോചിതരായി . എ കെ ജിയേയും ഇ എം എസിനേയും ജയിലിൽ നിന്ന് മോചിപ്പിച്ചു . സീനിയർ നേതാക്കളിൽ പലരും ജയിൽ മോചിതരായതോടെ സി പി എം അടവു നയത്തിലേക്ക് മാറി. തടി രക്ഷിച്ചു മാത്രം അടിയന്തിരാവസ്ഥയെ എതിർക്കുക എന്ന നയം സി പി എം പിന്തുടർന്നു .



അടിയന്തരാവസ്ഥയിൽ ആദ്യം തന്നെ അകത്തായ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി രാഘവന് ലോക്കപ്പിൽ കാര്യമായ മർദ്ദനം ഏൽക്കേണ്ടി വന്നിട്ടുണ്ട് . നിരവധി തവണ സാങ്കൽപ്പിക കസേരയിൽ ഇരിക്കേണ്ടി വന്ന രാഘവൻ ജയിലിൽ നിന്ന് പുറത്തിറങ്ങി ചോദിച്ചത് ദേശാഭിമാനിക്കാരെല്ലാം ഗവേഷണത്തിലും ഞങ്ങളെല്ലാം അടി കൊണ്ട് ജയിലിലും . ഇതാണോ പാർട്ടി എന്നായിരുന്നു . ദേശാഭിമാനി പത്രാധിപരായിരുന്ന പി ഗോവിന്ദപ്പിള്ള ബിർളയുടെ ഫെലോഷിപ്പ് വാങ്ങി മൈസൂറിൽ ഗവേഷണം നടത്തുകയായിരുന്നു . ഇതാണ് രാഘവനെ ചൊടിപ്പിച്ചത്.

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു ശേഷം ലോക സംഘർഷ സമിതിയുടെ പ്രവർത്തനം കേരളത്തിൽ ശക്തമാക്കണമെന്ന് നേതാക്കളായ മൊറാർജിയും നാനാജി ദേശ്മുഖും നിർദ്ദേശം നൽകിയിരുന്നു . പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടിയായ സി പി എമ്മിനെ അടിയന്തരാവസ്ഥയ്ക്കെതിരേയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ ക്ഷണിച്ച ലോക സംഘർഷ സമിതിക്ക് പക്ഷേ നിരാശരാകേണ്ടി വന്നു .


ഇ എം എസിനെ കാണാൻ അനുവാദം ചോദിച്ച ലോകസംഘർഷ സമിതി സംസ്ഥാന സെക്രട്ടറി കെ രാമൻ പിള്ളയ്ക്ക് ഇ എം എസ് ദർശനം നൽകിയില്ല . പകരം വി എസ് അച്യുതാനന്ദനാണ് രാമൻ പിള്ളയെ കണ്ടത് . പോലീസ് അറസ്റ്റ് ചെയ്യാനുദ്ദേശിക്കുന്നവരെ കാണാൻ ഇ എം എസിനു താത്പര്യമില്ലെന്നായിരുന്നു വി എസ് പറഞ്ഞത്. ലോക സംഘർഷ സമിതിയുമായി സഹകരിക്കാൻ സി പി എമ്മില്ലെന്ന് വി എസ് വ്യക്തമാക്കുകയും ചെയ്തു

സിപിഎമ്മിന്റെ മാത്രമല്ല മറ്റ് ചിലരുടെ സമീപനങ്ങളും വ്യത്യസ്തമായിരുന്നില്ല . ആദ്യ അറസ്റ്റിൽ ജയിലിലായ ബാലകൃഷ്ണപിള്ളയും കെ എം ജോർജ്ജും പിന്നീട് ഇരുപതിനത്തിനും ഇന്ദിരയ്ക്കും കൂറു പ്രഖ്യാപിച്ച് മന്ത്രിമാരായി. കോൺഗ്രസിലെ ശങ്കരനാരായണൻ ഇരുട്ടി വെളുത്തപ്പോൾ ഇന്ദിര കോൺഗ്രസിലേക്ക് കാലുമാറി . സോഷ്യലിസ്റ്റായിരുന്ന സി ജി ജനാർദ്ദനൻ പിന്നീട് ഇന്ദിര കോൺഗ്രസുമായി സഹകരിച്ചു പോകാൻ തീരുമാനിച്ചു . എം പി വീരേന്ദ്രകുമാർ തമിഴ്നാട്ടിൽ പോയി ഒളിച്ചു കഴിഞ്ഞു .അടിയന്തരാവസ്ഥയ്ക്കെതിരെ വലിയ വായിൽ സംസാരിച്ചെങ്കിലും സോഷ്യലിസ്റ്റുകളോ സംഘടനാ കോൺഗ്രസുകാരോ സത്യാഗ്രഹവുമായി സഹകരിച്ചില്ല. സി പി ഐയാകട്ടെ നാണംകെട്ട ഇന്ദിരാദാസ്യത്തിലായിരുന്നു താനും .

ബുദ്ധിജീവികളാകട്ടെ തടി രക്ഷിക്കാൻ ഇന്ദിരയുടെ സഹസ്രനാമങ്ങൾ എഴുതി തൂലികയെപ്പോലും നാണിപ്പിച്ചു. എഴുത്തോ നിന്റെ കഴുത്തോ എന്നു തുടങ്ങുന്ന ചെറുകുറിപ്പെഴുതി എം ഗോവിന്ദൻ വ്യത്യസ്തനായി . ഒ വി വിജയനും ആനന്ദും എം പി നാരായണ പിള്ളയും എം സുകുമാരനും കാക്കനാടനുമുൾപ്പെടെയുള്ളവർ സെൻസറിന്റെ കണ്ണുവെട്ടിച്ച് പ്രതീകാത്മകമായി എതിർപ്പുയർത്തി . എന്നാൽ ഇന്ത്യൻ ജനത കൈക്കൊണ്ട ധീരവ്രതമാണ് അടിയന്തരാവസ്ഥയെന്ന് സുകുമാർ അഴീക്കോട് വീക്ഷണം പത്രത്തിലെഴുതി അടിയന്തരാവസ്ഥയ്ക്ക് കൂറ് പ്രഖ്യാപിച്ചു.




പ്രതികരിക്കേണ്ടവർ മിസയെപ്പേടിച്ച് മാളത്തിലൊളിച്ചപ്പോൾ ജനാധിപത്യത്തിനു വേണ്ടി അവസാനം വരെ പോരാടാൻ തയ്യാറായി രാഷ്ട്രീയ സ്വയംസേവക സംഘം മുന്നോട്ടു വന്നു . 1975 ജൂൺ 30 ന് തന്നെ ആർ എസ് എസിന്റെ സർസംഘചാലക് ബാലാസാഹബ് ദേവറസ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു . ഇന്ദിരയുടെ ഏകാധിപത്യത്തെ സർവ ശക്തിയുമുപയോഗിച്ചെതിർത്ത് ജനാധിപത്യം പുനസ്ഥാപിക്കാൻ പ്രവർത്തകരെ ആഹ്വാനം ചെയ്തുകൊണ്ടാണ് ദേവറസ് ജയിലിലേക്ക് പോയത് .

ജൂലായ് രണ്ടിന് കേരളത്തിലെ ജനസംഘത്തിന്റെ കാര്യാലയങ്ങളും ജന്മഭൂമി , കേസരി ഓഫീസുകളും പോലീസ് സീൽ ചെയ്തു .മൂന്നിന് രാവിലെ ജന്മഭൂമി മാനേജിംഗ് ഡയറക്ടർ യു ദത്താത്രേയ റാവുവിനെ ഡി എസ് പി ലക്ഷ്മണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു . ജനസംഘം സംസ്ഥാന ഉപാദ്ധ്യക്ഷൻ കൂടിയായ റാവുവിനെ കണ്ണുകെട്ടി വലിച്ചിഴച്ചാണ് വാനിൽ കയറ്റിയത് .

മാനാഞ്ചിറ മൈതാനത്തിനടുത്തുള്ള എസ് പി ഓഫീസിലെത്തിച്ച അദ്ദേഹത്തെ ഉരുട്ടൽ ഉൾപ്പെടെയുള്ള കിരാത മർദ്ദനങ്ങൾക്ക് വിധേയനാക്കി . മൂന്നു ദിവസം ഭക്ഷണം പോലും നൽകിയില്ല. ഒടുവിൽ തിരുവനന്തപുരം ജയിലിലെത്തിയപ്പോഴാണ് ആഹാരം കൊടുത്തത് . പത്തൊൻപത് മാസത്തെ ജയിൽ ജീവിതത്തിനു ശേഷം 1977 ജനുവരി അവസാനമാണ് ജയിൽ മോചിതനായത് .

യു ദത്താത്രേയ റാവുവിനേറ്റ മർദ്ദനം ഒരു തുടക്കം മാത്രമായിരുന്നു . ആർ എസ് എസിനെ അടിച്ചൊതുക്കുക തന്നെ ചെയ്യും എന്ന് പ്രഖ്യാപിച്ച് കരുണാകരന്റെ പ്രത്യേക നിർദ്ദേശത്തോടെ പോലീസ് രംഗത്തിറങ്ങി . കേട്ടു കേൾവിയില്ലാത്ത മർദ്ദനമുറകളായിരുന്നു പോലീസ് പ്രയോഗിച്ചത് . പക്ഷേ ആർ എസ് എസിന്റെയും ജനസംഘത്തിന്റെയും പ്രവർത്തകരുടെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ മർദ്ദകർക്ക് മുട്ടുമടക്കേണ്ടി വന്നു .

സെൻസർഷിപ്പിനെ നാണം കെടുത്തി കേരളമെങ്ങും ജനസന്ദേശവും കുരുക്ഷേത്രവുമെത്തി . ഗാന്ധിജിയുടെ സമരമുറകൾ പിന്തുടർന്ന് രണ്ട് മാസം തുടർച്ചയായി നിശ്ചയിച്ച തീയതികളിൽ സത്യഗ്രഹ സമരം നടന്നു . ഭയകൗടില്യലോഭങ്ങൾ വളർത്തില്ലൊരു നാട്ടിനെ എന്ന സ്വദേശാഭിമാനിയുടെ പ്രഖ്യാപനം നെഞ്ചിലേറ്റി ഇന്ദിരാധിപത്യത്തെ ആർ.എസ്.എസ് സധൈര്യം നേരിടുക തന്നെ ചെയ്തു .

മരണത്തെ വെല്ലുവിളിച്ചു കൊണ്ട് ജനാധിപത്യത്തിനു വേണ്ടി പോരാടിയവരെക്കൊണ്ട് കരുണാകരന്റെ ജയിലറകൾ നിറഞ്ഞു . ആത്മബലിക്കാണെങ്കിലും ഞാൻ മുൻപേ എന്ന മത്സര ബുദ്ധിയോടെ പിന്നെയും സത്യഗ്രഹികൾ മുന്നോട്ടു വന്നു .ഇന്ദിരയല്ല ഇന്ത്യയാണ് ചിരം ജീവിയെന്ന് ഉറക്കെ പ്രഖ്യാപിച്ച് രാഷ്ട്രീയ സ്വയംസേവക സംഘവും ജനസംഘവും പോരാട്ടത്തിന്റെ ഐതിഹാസികമായ ചരിത്രമാണ് കേരളത്തിൽ രചിച്ചത് .

പത്രമാരണ നിയമത്തിനെതിരെ ഐതിഹാസികമായ പോരാട്ടം തന്നെയാണ് കേരളത്തിൽ നടന്നത് . പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്ന് മേനി പറയുന്ന പത്രങ്ങളെല്ലാം കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞു. എതിർത്തവരുടെ ഓഫീസും പ്രസും കണ്ടുകെട്ടി . വിപ്ലവ പത്രങ്ങൾ സെൻസറിനു വിധേയമായി പ്രവർത്തിച്ചു . അടിയന്തരാവസ്ഥയുടെ ക്രൂരതകൾ പുറത്തെത്താതായി.

എന്നാൽ സെൻസർഷിപ്പിനെ തോൽപ്പിച്ച് , പോലീസിന്റെ കണ്ണുവെട്ടിച്ച് നാടെങ്ങും കുരുക്ഷേത്രമെത്തി . കുരുക്ഷേത്രം അച്ചടിക്കുന്നതിനു മുൻപ് കല്ലച്ചിലടിച്ച ജനസന്ദേശം ജൂലൈ 5 ന് തന്നെ പുറത്തിറങ്ങിയിരുന്നു . പിന്നീട് ആഗസ്റ്റ് 21 മുതലാണ് കുരുക്ഷേത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയത് . രഹസ്യപോലീസ് തലകുത്തി നിന്നിട്ടും കുരുക്ഷേത്രമടിക്കുന്ന പ്രസ് കണ്ടുപിടിച്ചില്ല . അങ്ങനെയൊരു പ്രസില്ലായിരുന്നുവെന്നതാണ് സത്യം.

എഴുതുന്നതൊരിടത്ത് ,സമാഹരിക്കുന്നതൊരിടത്ത് , അച്ചടിക്കുന്നത് മറ്റൊരിടത്ത് , അച്ചടിക്കാൻ കൊടുക്കുന്നതൊരാൾ , വാങ്ങുന്നത് മറ്റൊരാൾ , പ്രചാരണം വേറൊരാൾ, ആർ എസ് എസിന്റെ സംഘടനായന്ത്രം എണ്ണയിട്ടതു പോലെ പ്രവർത്തിച്ചപ്പോൾ കുരുക്ഷേത്രത്തിന്റെ ലക്കങ്ങൾ എല്ലാ മാസവും പുറത്തിറങ്ങി .സർക്കുലേഷൻ അൻപതിനായിരം കടന്നു . കുരുക്ഷേത്രത്തെ പത്തു ദിവസത്തിനുള്ളിൽ പൂട്ടിക്കെട്ടുമെന്ന് പ്രഖ്യാപിച്ച പോലീസ് ഏമാന്റെ ജീപ്പിൽ പോലും കുരുക്ഷേത്രമെത്തിയത് അധികാരികളെ ഞെട്ടിച്ചു.

1975 നവംബർ 14 മുതൽ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും സത്യഗ്രഹം നടത്തി അടിയന്തരാവസ്ഥയോട് പ്രതിഷേധിക്കാൻ ലോക സംഘർഷസമിതി തീരുമാനിച്ചു. പ്രധാന പ്രതിപക്ഷമായ മാർക്സിസ്റ്റ് പാർട്ടി വിട്ട് നിന്നത് മൂലം കേരളത്തിൽ ലോകസംഘർഷ സമിതിയെന്നാൽ ആർ എസ് എസും ജനസംഘവും മാത്രമായിരുന്നു . എം പി മന്മഥന്റെ സർവോദയ സംഘത്തിൽ നിന്ന് നാമമാത്രമായ പിന്തുണ ലഭിച്ചു.
ഏകീകൃതമായ ഒരു സമരം ഒരേ നേതൃത്വത്തിൽ , നിശ്ചിത സ്ഥലങ്ങളിൽ അടിയന്തരാവസ്ഥയ്ക്കെതിരെ അഖില ഭാരത അടിസ്ഥാനത്തിൽ നടന്നിട്ടുണ്ടെങ്കിൽ അത് 1975 നവംബർ 14 ന് ആരംഭിച്ച സത്യഗ്രഹ പരിപാടിയാണ്.

നമ്മുടെ പവിത്രദേശത്തിൽ അസത്യം അന്യായം മർദ്ദനം എന്നിവയ്ക്കെതിരെ തുടങ്ങിയിട്ടുള്ള ധർമ്മയുദ്ധത്തിൽ ഞാൻ അതിയായ സന്തോഷത്തോടെ സ്വമനസ്സാലെ ഭാഗഭാക്കാകുന്നുവെന്ന പ്രതിജ്ഞ ചൊല്ലിയാണ് സത്യഗ്രഹികൾ ഇന്ദിരാധിപത്യത്തെ നേരിട്ടത് . എന്ത് സംഭവിച്ചാലും അക്രമം നടത്തില്ലെന്ന നിശ്ചയ ദാർഢ്യത്തോടെ സത്യഗ്രഹം നടത്തിയവരെ ക്രൂരമായ മർദ്ദനമുറകൾ കൊണ്ടാണ് പോലീസ് നേരിട്ടത് .



ആർ എസ് എസിന്റെ ആലപ്പുഴ ജില്ലാ പ്രചാരകായിരുന്ന വൈക്കം ഗോപകുമാർ കൊടിയ മർദ്ദനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് . പതിമൂന്ന് ദിവസങ്ങൾ ഉരുട്ടലും കാവടിയാട്ടവും അടക്കമുള്ള മർദ്ദനമുറകൾ പോലീസ് അദ്ദേഹത്തിൽ പ്രയോഗിച്ചു . കുരുക്ഷേത്രം വിതരണം ചെയ്തതിന് കോട്ടയത്തെ കൃഷ്ണകുമാറിന് അനുഭവിക്കേണ്ടിവന്നത് ക്രൂരമായ പീഡനങ്ങളാണ് .കുരുക്ഷേത്രത്തിന്റെ ലക്കങ്ങൾ പ്രസിൽ നിന്ന് കിട്ടിയതിന്റെ പേരിൽ എബ്രഹാം ഈപ്പൻ എന്ന ജനസംഘം പ്രവർത്തകനെ പോലീസ് ക്രൂരമായി മർദ്ദിച്ചത് വൈക്കം ഗോപകുമാറിന്റെ ഓർമകളിലുണ്ട്.

അമ്പലവയലിലെ ആർ എസ് എസ് മണ്ഡൽ കാര്യവാഹായിരുന്ന ബാലകൃഷ്ണനെയും സംഘത്തെയും സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ച് രാത്രി തമിഴ്നാടതിർത്തിയിലെ വനത്തിൽ ഇറക്കിവിട്ടു . മർദ്ദനത്തിൽ അവശരായ അവർ ഇരുളിൽ തപ്പിത്തടഞ്ഞെത്തിയത് കാട്ടാനകൾക്കു മുൻപിൽ . എന്നാൽ പോലീസ് കാട്ടാളർ കാട്ടാത്ത ദയ കാട്ടാനകൾ കാണിച്ചതുകൊണ്ട് അവർ രക്ഷപ്പെട്ടു. ഇങ്ങനെ നിരവധി ആർ എസ് എസ് ജനസംഘം പ്രവർത്തകർ അതിക്രൂരമായ പോലീസ് മർദ്ദനങ്ങൾ അനുഭവിച്ചു .
ചിലരെ സത്യഗ്രഹം നടത്തിയിടത്ത് വച്ചു തന്നെ ക്രൂരമായി മർദ്ദിച്ചു . അറസ്റ്റ് ചെയ്തതിനു ശേഷം ലോക്കപ്പിൽ വച്ച് മർദ്ദനമേറ്റവരും നിരവധിയാണ് . കുറച്ച് ദിവസത്തെ മർദ്ദനത്തിനു ശേഷം മിസയിലുൾപ്പെടുത്തി അതിന്റെ പേരിലും മർദ്ദനം നേരിടേണ്ടി വന്നവരുണ്ട്. പുന്നപ്രയിലെ വിശ്വംഭരൻ , ശശി , അത്തോളിയിലെ ശിവദാസ് , ബാലുശ്ശേരിയിലെ ദേവേശൻ , ആലുവയിലെ വേലായുധൻ തുടങ്ങിയവർ നാൽപ്പത് വർഷങ്ങൾക്ക് ശേഷവും പോലീസ് മർദ്ദനത്തിന്റെ ഫലം അനുഭവിക്കുന്നവരിൽ ചിലർ മാത്രമാണ് .

സത്യഗ്രഹ സമരത്തിൽ സ്ത്രീകളും ഒട്ടും പിന്നിലായിരുന്നില്ല . ജനസംഘത്തിന്റെ നേതാക്കളായ ടി പി വിനോദിനി അമ്മയും , ക്ഷീരസാഗരകന്യയും , സീതാലക്ഷ്മിയും , ഉൾപ്പെടെയുള്ളവർ സത്യഗ്രഹം നടത്തി അറസ്റ്റ് വരിച്ചു . കൈക്കുഞ്ഞുമായി സത്യഗ്രഹത്തിൽ പങ്കെടുത്തവർ പോലുമുണ്ടായിരുന്നു . . 1976 ജനുവരി 1 ന് ഏലൂരിൽ സത്യഗ്രഹം നടത്തിയ സ്ത്രീകൾക്ക് നേരേ പോലീസുകാർ ലാത്തിച്ചാർജ്ജ് നടത്തി . ഒരു വനിതാ പോലീസുകാരി പോലും ആ മർദ്ദക സംഘത്തിലുണ്ടായിരുന്നില്ല . നിഷ്ഠുരമായ പീഡനമുറകൾ അരങ്ങേറിയിട്ടും രണ്ടാമതും മൂന്നാമതും സത്യഗ്രഹം നടത്താൻ വീരാംഗനമാർ മുന്നോട്ടു വന്നിരുന്നു.

1975 നവംബർ 14 ന് തുടങ്ങി 1976 ജനുവരി 26 വരെ നീണ്ടു നിൽക്കുന്ന സത്യഗ്രഹമാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിൽ തീരുമാനിക്കപ്പെട്ടത് . ചോരയുറയുന്ന കടുത്ത മർദ്ദനങ്ങൾ അരങ്ങേറിയിട്ടും തീരുമാനം അണുവിട തെറ്റാതെ നടക്കുക തന്നെ ചെയ്തു.. ഒന്നരലക്ഷത്തോളം പേർ ഇന്ത്യയിലാകെ സത്യഗ്രഹത്തിൽ പങ്കെടുത്തു. കേരളത്തിൽ എണ്ണായിരത്തോളം പേരാണ് സത്യഗ്രഹത്തിൽ പങ്കെടുത്തത് . അറസ്റ്റ് വരിച്ചവരുടെ എണ്ണം 4645.

പോലീസ് മർദ്ദനത്തിനൊപ്പം കേരളത്തിൽ അഴിഞ്ഞാടിയ മറ്റൊരു വിഭാഗമുണ്ട് . അത് കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് കോൺഗ്രസാണ് . പല സ്റ്റേഷനുകളിലും പോലീസിന്റെ മൗനാനുവാദത്തോടെ യൂത്ത് കോൺഗ്രസുകാർ സത്യഗ്രഹികളെ മർദ്ദിച്ചിട്ടുണ്ട് . പുറത്ത് അവരുടെ വീടുകൾ ആക്രമിച്ചിട്ടുണ്ട് . ഓഫീസുകൾ തല്ലിത്തകർത്തിട്ടുണ്ട് . ഇന്ന് ജനാധിപത്യത്തിന്റെ വെള്ളരിപ്രാവുകൾ എന്ന് നടിക്കുന്ന കോൺഗ്രസ് അടിയന്തരാവസ്ഥക്കാലത്ത് അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയായിരുന്നു .മിസയിൽ പെടുത്തുമെന്ന് പേടിപ്പിച്ച് പണം പിരിച്ച നിരവധി സംഭവങ്ങളും അന്ന് കേരളത്തിൽ നടന്നു . എന്തിന് ആഭ്യന്തര മന്ത്രി കരുണാകരൻ വരെ മിസയുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

അടിയന്തരാവസ്ഥ ഒരു വർഷം പിന്നിട്ടതോടെ ഭാരതത്തിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നു . പലയിടങ്ങളിലും പ്രകടനങ്ങൾ നടന്നു . സോഷ്യലിസ്റ്റുകളുടേയും ആർ എസ് എസിന്റെയും പ്രവർത്തകർ വിദേശത്ത് നടത്തിയ ഇടപെടലിലാണ് ഈ സാഹചര്യം സംജാതമായത് . ലോകമെങ്ങുമുള്ള പൗരാവകാശ പ്രവർത്തകർ ഇന്ദിരയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പ്രതികരിച്ചു തുടങ്ങി. ഒപ്പം നിരന്തര പ്രചാരണങ്ങളുമായി ലോകസംഘർഷ സമിതിയുടെ പ്രവർത്തനങ്ങളും ശക്തി പ്രാപിച്ചു.

തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ഐക്യരാഷ്ട്ര സഭ ഇടപെടുന്ന ഘട്ടമെത്തി. ലോകത്തിനു മുന്നിൽ ഏകാധിപതിയായി അറിയപ്പെടാൻ ഇന്ദിര ഗാന്ധിക്ക് താത്പര്യമില്ലായിരുന്നു . 1976 നവംബറിൽ പാർലമെന്റിന്റെ കാലാവധി ഒരുവർഷം കൂടി ദീർഘിപ്പിച്ച ഇന്ദിരയ്ക്ക് 1977 ജനുവരിയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വന്നത് അതുകൊണ്ടാണ് . മാത്രമല്ല മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട സർക്കാരനുകൂല വാർത്തകൾ തന്നെ വീണ്ടും അധികാരത്തിലേറ്റുമെന്ന അത്യാഗ്രഹം ഇന്ദിരയ്ക്കുണ്ടായിരുന്നു . ഉപജാപകവൃന്ദം നടത്തിയ രഹസ്യ സർവേയിൽ ഇന്ദിര തന്നെ അധികാരത്തിൽ വരുമെന്നായിരുന്നു കണ്ടെത്തിയത് .


എന്നാൽ ജനാധിപത്യഭാരതം ഇന്ദിരാധിപത്യത്തിനെതിരെ വിധിയെഴുതി. 1977 മാർച്ച് 16 മുതൽ 20 വരെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർത്തെറിയപ്പെട്ടു . ജനസംഘവും സോഷ്യലിസ്റ്റുകളും മറ്റ് കമ്യൂണിസ്റ്റിതര പ്രതിപക്ഷകക്ഷികളും ചേർന്ന് രൂപീകരിച്ച ജനത പാർട്ടി അധികാരത്തിലേറുമെന്ന് ഉറപ്പായി . തന്റെ ഏകാധിപത്യ ദുർമ്മോഹങ്ങൾ അവസാനിച്ചുവെന്ന് ഇന്ദിര മനസ്സിലാക്കി . ഇനിയും അടിയന്തരാവസ്ഥ പിൻവലിച്ചില്ലെങ്കിൽ മിസ നിയമപ്രകാരം തടങ്കലിലാകുന്നത് താനാകുമെന്ന് അവർ ഭയന്നു . അങ്ങനെ 1977 മാർച്ച് മാർച്ച് 23 ന് അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടു.



പൗരാവകാശങ്ങൾ പുനസ്ഥാപിക്കാൻ വേണ്ടി ലോകസംഘർഷ സമിതിയെ മുൻ നിർത്തി രാഷ്ട്രീയ സ്വയംസേവക സംഘം നടത്തിയ ഐതിഹാസികമായ പോരാട്ടം എതിർപക്ഷക്കാരെപ്പോലും അത്ഭുതപ്പെടുത്തി.എന്തെങ്കിലുമൊരു ശ്രേഷ്ഠമായ ആദർശത്തിന്റെ പ്രേരണയില്ലെങ്കിൽ സമര പോരാട്ടങ്ങളുടെ തീച്ചൂളയിൽ ഇത്തരമൊരു പ്രവർത്തനം നടത്താൻ ആർ എസ് എസിനു കഴിയുമായിരുന്നില്ലെന്ന് എ കെ ജി അഭിപ്രായപ്പെട്ടു. ജനാധിപത്യം തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന ലോകത്തെ ഒരേയൊരു ഇടതുപക്ഷേതര വിപ്ലവ പ്രസ്ഥാനമാണ് ആർ എസ് എസെന്ന് ലണ്ടനിലെ എക്കണോമിസ്റ്റ് വാരിക എഴുതി.ആർ എസ് എസ് ഫാസിസ്റ്റാണെങ്കിൽ താനും ഫാസിസ്റ്റാണെന്ന് ജയപ്രകാശ് നാരായണൻ പ്രഖ്യാപിച്ചു

എന്നാൽ ജനാധിപത്യം പുനസ്ഥാപിക്കാൻ സംഘം നടത്തിയ വിപ്ലവകരമായ പോരാട്ടത്തെ തമസ്കരിക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട് . പ്രസിദ്ധിക്ക് നേരേ പുറം തിരിഞ്ഞ് നില്ക്കുന്ന ആർ എസ് എസിന്റെ സ്വഭാവം തത്പരകക്ഷികൾ മുതലെടുക്കുകയും ചെയ്തു . പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർ പ്രസിദ്ധീ പരാങ്മുഖരായി സ്വയമൊതുങ്ങുമ്പോൾ ഒന്നും ചെയ്യാത്തവർ വീരനായകരാകുന്ന അവസ്ഥ.

ജനലക്ഷങ്ങൾ പൊരുതി നേടിയ സ്വാതന്ത്ര്യം ഒരേകാധിപതിക്ക് മുന്നിൽ പണയം വയ്ക്കാനുള്ളതല്ല എന്ന ശക്തമായ സന്ദേശം നൽകിയാണ് ഐതിഹാസികമായ രണ്ടാം സ്വാതന്ത്ര്യ സമരം അവസാനിച്ചത് . സഹനസമരം നടത്തിയ സത്യഗ്രഹികളിൽ നിരവധി പേർ ഇന്നുമുണ്ട് . ത്യാഗധനരായ എത്രയോ ദേശാഭിമാനികൾ ആരാലും അറിയപ്പെടാൻ ആഗ്രഹമില്ലാതെ ഇന്നും ജീവിക്കുന്നുണ്ട്

ഏകാധിപത്യത്തിന്റെ കൊടുങ്കാറ്റിനിടയിലും സ്വാതന്ത്ര്യ ദീപത്തിന്റെ ചെറുനാളം അണയാതെ സൂക്ഷിച്ച സമര പോരാളികൾക്ക് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ നാൽപ്പത്തൊന്ന് വർഷങ്ങൾ പൂർത്തിയാകുന്ന ഈ വേളയിൽ അഭിവാദ്യങ്ങളർപ്പിക്കുന്നു.

Posted by Unknown 0 comments Labels: അടിയന്തിരാവസ്ഥ, അഭിപ്രായ സ്വാതന്ത്ര്യം, ആര്‍.എസ് .എസ്, ഇന്ദിരാഗാന്ധി
Email ThisBlogThis!Share to XShare to FacebookShare to Pinterest

Thursday, October 22, 2015

നന്ദി സ്റ്റാൻഡ് ആൻഡ് ഡെലിവർ മാൻ



ക്രീസിലെ വിസ്ഫോടനങ്ങൾക്ക് ഇനിയറുതി . പന്തിന്റെ സ്വിങ്ങും പിച്ചിന്റെ സ്വഭാവവും പഠിക്കാൻ ആദ്യ ഓവറുകൾ വിനിയോഗിക്കണമെന്ന കോപ്പിബുക്ക് ശൈലികളെ പൊളിച്ചെഴുതിയ വീരു ഇതാ പാഡഴിച്ചിരിക്കുന്നു.   മുന്നോട്ടാഞ്ഞ് ബാറ്റ് ശരീരത്തോട് അടുപ്പിച്ച് നിർത്തി ഷോട്ട് കളിക്കണമെന്ന പാഠത്തെ സ്റ്റാൻഡ് ആൻഡ് ഡെലിവർ എന്ന രണ്ടു വാക്കുകൾ കൊണ്ട് തിരുത്തിയെഴുതിയ കളിക്കാരൻ .

എത്ര സമയം ക്രീസിൽ നിന്നു എന്നതിന് എത്ര റൺസെടുത്തു എന്നതിനേക്കാൾ പ്രാധാന്യമുള്ള ടെസ്റ്റ് മത്സരത്തെ അടിമുടി ഉടച്ചു വാർത്തു അയാൾ . സ്പിന്നിന് അനുസൃതമായി ബാറ്റ് വീശിയാലേ ബൗണ്ടറി കടക്കൂ എന്ന പന്തിന്റെ വാശി എത്രയോ പ്രാവശ്യം ആ ബാറ്റിനു മുന്നിൽ നിഷ്പ്രഭമായിട്ടുണ്ട്.

അതെ വീരു എന്ന വീരേന്ദർ സേവാഗിന്റെ വിശേഷണങ്ങൾ അവസാനിക്കുന്നില്ല ..

ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങാമോ എന്ന ചോദ്യത്തിന് വീരുവിന്റെ മറുപടി യെസ് എന്നായിരുന്നു .  ചരിത്രത്തിലെ തന്നെ മനോഹരമായ ഇന്നിംഗ്സുകൾക്കാണ് പിന്നീട് ടെസ്റ്റ് ക്രിക്കറ്റ് സാക്ഷ്യം വഹിച്ചത് .ടീം ഇന്ത്യയുടെ കോച്ചായിരുന്ന ജോൺ റൈറ്റ് ഒരിക്കൽ പറഞ്ഞതിങ്ങനെ .  " ഇറങ്ങുന്ന സ്ഥാനത്തിനനുസരിച്ച്  തന്റെ കേളീശൈലി മാറ്റാനൊന്നും സേവാഗ് തയ്യാറായില്ല . മറിച്ച് തന്റെ ശൈലിക്കനുസരിച്ച്  ആ സ്ഥാനത്തെ പുനർനിർണയിച്ചു അയാൾ ".  

എറിയുന്ന ആളിന്റെ പെരുമ വീരുവിനെ ബാധിച്ചില്ല ഒരിക്കലും . ഗുഡ് ലെംഗ്തെന്നോ യോർക്കറെന്നോ ഷോർട്ട് പിച്ചെന്നോ കരുതി അർഹിക്കുന്ന മാന്യത നൽകിയതുമില്ല . എന്തിനേറെ  തനിക്കെതിരെ എറിയുന്ന ആദ്യ പന്തിനെ പോലും ബഹുമാനിച്ചില്ല . കൃത്യമായ ടൈംഗിംഗിൽ ശരിയായ കണ്ണ്- കൈ സംയോജനത്തിൽ നമുക്ക് കേൾക്കാൻ കഴിയുന്നത് ഇംഗ്ലീഷ് വില്ലോയുടെ മധുരമൂറുന്ന ശബ്ദമാണ് . പന്താകട്ടെ ഗ്യാലറിക്ക് വെളിയിലും .

സേവാഗ് അടുത്ത പന്തിൽ എന്ത് ചെയ്യുമെന്ന് ദൈവത്തിനു പോലും മനസ്സിലാക്കാൻ പറ്റിയിട്ടുണ്ടാവില്ല . പക്ഷേ ഒന്നറിയാം . അടുത്ത എതെങ്കിലും ഒരു പന്തിൽ സേവാഗ് ക്രീസ് വിട്ടിറങ്ങിയേക്കാം . ചിലപ്പോൾ മിന്നലിന്റെ വേഗത്തിൽ ഓഫ്സൈഡിൽ അർദ്ധചക്രം വരച്ചേക്കാം ..ഒന്നാലോചിച്ചാൽ സിക്സറടിച്ച് മുന്നൂറെന്ന മാന്ത്രിക അക്കം തികയ്ക്കാൻ ധൈര്യമുള്ള എത്ര ബാറ്റ്സ്മാന്മാരുണ്ട് ക്രിക്കറ്റ് ലോകത്ത് ? 

സച്ചിനെപ്പോലെയാകാൻ സ്വപ്നം കണ്ട് ജീവിച്ച ഡൽഹിക്കാരൻ ബാലൻ പിന്നീട് സച്ചിനെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ബാറ്റ് ചെയ്തത് കാണികൾ മറന്നിട്ടുണ്ടാകില്ല . ഇരുവരും ഒരുമിച്ച് ക്രീസിലുള്ളപ്പോൾ ആരാണ് സച്ചിൻ ആരാണ് സേവാഗെന്ന് തിരിച്ചറിയാൻ കഴിയാതെ വിഷമിച്ചിട്ടുണ്ട് ചിലരെങ്കിലും . 

37 വയസ് തീർച്ചയായും വിരമിക്കാനുള്ള പ്രായം തന്നെ ആയിരിക്കാം . എങ്കിലും സേവാഗ് ,  ലോക പ്രശസ്ത കളിപറച്ചിൽക്കാർക്ക് സ്റ്റാൻഡ് ആൻഡ് ഡെലിവർ എന്ന രണ്ടുവാക്കുകളിൽ വിശേഷിപ്പിക്കാൻ മാത്രം സമയം കൊടുത്ത ആ വന്യമായ ഷോട്ടുകൾക്ക് ഇനിയും കാലമുണ്ടായിരുന്നു ..  

ക്രിക്കറ്റ് പണ്ഡിതന്മാരുടെ ഗുഡ് ബുക്കിൽ ഇടം പിടിക്കാൻ ഒരു പക്ഷേ വീരുവിന് കഴിഞ്ഞിട്ടുണ്ടാകില്ല .  പക്ഷേ ലക്ഷക്കണക്കിന് കളിക്കമ്പക്കാരുടെ മനസ്സുകളിൽ ഒരു എന്റർടെയ്നറുടെ സിംഹാസനം വീരേന്ദർ സേവാഗെന്ന ഡൽഹിക്കാരനു വേണ്ടി നീക്കിവച്ചിട്ടുണ്ടാകുമെന്നതിൽ സംശയവുമില്ല..

നന്ദി സ്റ്റാൻഡ് ആൻഡ് ഡെലിവർ മാൻ .. ഞങ്ങൾക്ക് നൽകിയ ക്രിക്കറ്റ് ആഹ്ലാദങ്ങൾക്ക് ..

Posted by Unknown 0 comments Labels: ക്രിക്കറ്റ്, ബാറ്റ്സ്മാൻ, സച്ചിൻ .., സേവാഗ്
Email ThisBlogThis!Share to XShare to FacebookShare to Pinterest

Saturday, October 10, 2015

എഴുത്തിന്റെ കഴുത്തിൽ പിടിച്ചതാര് ?


കേരളത്തിൽ ഫാസിസം പടിവാതിലിലെത്തി നിൽക്കുന്നുവെന്നുള്ള സംഭ്രമജനകമായ ഓരിയിടലുകൾ വീണ്ടും ഉയർന്നു തുടങ്ങിയിട്ടുണ്ട് . തീർത്തും രാഷ്ട്രീയ താത്പര്യങ്ങൾ മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള ഇത്തരം ഓരിയിടലുകൾക്ക് തന്റേതായ സംഭാവനകൾ നൽകാൻ സാഹിത്യകാരന്മാർ തീരുമാനിച്ചതിന്റെ വാർത്തകളും പുറത്ത് വന്നു. 

കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്കാരങ്ങളും സ്ഥാനമാനങ്ങളും തിരിച്ചു നൽകി ഫാസിസത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിക്കാൻ  തീരുമാനിച്ചിരിക്കുന്നത് സാറാ ജോസഫും സച്ചിദാനന്ദനും പി കെ പാറക്കടവുമാണ് .ഇവരെ പിന്തുടരാൻ നിരവധി സാഹിത്യകാരന്മാർ മുന്നോട്ടു വരുമെന്ന് പ്രഖ്യാപിത പുരോഗാമികൾ അവകാശപ്പെടുന്നുമുണ്ട് .

ഈ സാഹിത്യ പ്രഭൃതികൾക്ക് അറിയുമോയെന്നറിയില്ല . യഥാർത്ഥ ഫാസിസം കേരളത്തിലെ സാഹിത്യപ്രവർത്തനത്തെ കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചതും ഏറെക്കുറെ വിജയിച്ചതും പത്തറുപത് വർഷം മുൻപാണ് .  അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും എന്തുമെഴുതുവാനുള്ള അവകാശത്തിന്റെയും അപ്പോസ്തലന്മാരെന്ന് ഇന്ന് നടിക്കുന്നവർ അന്ന് എഴുത്തുകാർക്ക് കൂച്ചുവിലങ്ങിടാനാണ് ശ്രമിച്ചത് . അന്നും  കേരളത്തിലെ സാഹിത്യകാരന്മാർ  ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന സംഘടനകളുടെ അനുകൂലികളായിരുന്നു .  

പി ഭാസ്കരൻ തന്റെ 'പ്രേതങ്ങളുടെ പാട്ട്' എന്ന കവിതയിൽ ചൂണ്ടിക്കാണിച്ചത് പോലെ കൊടിയ വെറുപ്പിന്റെ തത്വശാസ്ത്രങ്ങളെ ചുടുചുടെ ഊറ്റി നനച്ചവരായിരുന്നു മിക്കവരും .എന്നാൽ 1940 കളുടെ അവസാന കാലത്ത് സാഹിത്യകാരന്മാർ എങ്ങനെ എഴുതണം എന്നുള്ള മാനിഫെസ്റ്റോ പുറത്തിറക്കാനുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമം പലരേയും അകറ്റുകയാണുണ്ടായത്. 

കമ്യൂണിസമെന്ന യഥാർത്ഥ ഫാസിസം പേനയിൽ പിടിമുറുക്കിയപ്പോഴാണ് തങ്ങൾ കയറിയത് പുലിപ്പുറത്താണെന്ന് സാഹിത്യകാരന്മാർക്ക് മനസ്സിലായത് .   ഇരിക്കാൻ നല്ല രസമാണെങ്കിലും ഇറങ്ങിയാൽ പുലി പിടിക്കുമെന്ന അവസ്ഥ .  സോവിയറ്റ് നോക്കികളായ പാർട്ടി, സ്റ്റാലിൻ റഷ്യയിൽ ആവിഷ്കരിച്ച ഷ്ദാനേവ് ഡോക്ട്രിൻ മലയാളത്തിലും നടപ്പാക്കാൻ ശ്രമിച്ചതിന്റെ ബാക്കി പത്രം .1938 മുതൽ ജീവൽ സാഹിത്യമെന്ന പേരിൽ പ്രവർത്തിച്ചു വന്ന നവീന സാഹിത്യ പ്രസ്ഥാനം പിന്നീട് പുരോഗമന സാഹിത്യ പ്രസ്ഥാനമായി മാറിയതിനു ശേഷമായിരുന്നു അതിനെ പൂർണമായി ഏറ്റെടുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചത് .  കെ ദാമോദരനും , സി അച്യുതക്കുറുപ്പും, ഇ എം എസും , എം എസ് ദേവദാസുമൊക്കെയായിരുന്നു അണിയറയിൽ .

ഭീകരരോടൊപ്പമോ ഭീകരവിരുദ്ധ ചേരിയിലോ എന്ന അമേരിക്കയുടെ ആധുനികകാല ചോദ്യത്തെ വിമർശിക്കുന്ന കമ്യൂണിസ്റ്റുകൾക്ക് അന്ന് ഒരു ചോദ്യമുണ്ടായിരുന്നു .  നിങ്ങൾ സോവിയറ്റ്  റഷ്യയ്ക്കൊപ്പമോ ഫാസിസ്റ്റ് ചേരിയിലോ ?  സാഹിത്യം നിർമ്മിക്കുന്നത് ജനങ്ങളുടെ ആവശ്യമറിഞ്ഞു വേണമെന്നായിരുന്നു പാർട്ടി നിർദ്ദേശം  . സാഹിത്യകാരന്റെ സകല സൃഷ്ടിയിലും സാമൂഹിക വിമർശനം വേണമെന്ന നയം അടിച്ചേൽപ്പിക്കാനും അവർ ശ്രമിച്ചു .  റഷ്യയിൽ ഷ്ദാനേവ് എന്ന സാംസ്കാരിക മന്ത്രി നടപ്പാക്കിയ ഫാസിസ്റ്റ് നിർദ്ദേശങ്ങൾ ഇവിടെയും നടപ്പാക്കാനായിരുന്നു ലക്ഷ്യം . പച്ചമലയാളത്തിൽ പറഞ്ഞാൽ പാർട്ടി പറയുന്നത് പോലെ എഴുതുക .

എന്നാൽ പുരോഗമന സാഹിത്യ സംഘടനയെ പാർട്ടിയുടെ പോഷക സംഘടനയാക്കി തൂലികയിലൂടെ കമ്യൂണിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ കേശവദേവും മുണ്ടശ്ശേരിയും എം പി പോളുമുൾപ്പെടെയുള്ളവർ  എതിർത്തു . പ്രമേയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാർക്ക് വേണമെന്ന് അവർ വാദിച്ചു . ഞങ്ങൾ പറയുന്നത് പോലെ എഴുതണം എന്ന തരത്തിൽ സാഹിത്യ മാനിഫെസ്റ്റോ കൊണ്ടുവരാൻ ശ്രമിച്ചവർക്ക് ഇത് തിരിച്ചടിയായി . മുണ്ടശ്ശേരിയേയും ഒപ്പം നിന്നവരേയും രൂപഭദ്രന്മാരെന്ന് കളിയാക്കി വിളിക്കാനും കമ്യൂണിസ്റ്റുകൾ മടിച്ചില്ല .

ഇത്തരം നയങ്ങളെക്കുറിച്ച് മുണ്ടശ്ശേരി തന്റെ ആത്മകഥയിൽ പറയുന്നത് ഇങ്ങനെ .

" രൂപത്താൽ ഭദ്രമായതെന്തോ അതിന്റെ അവസ്ഥ എന്ന അർത്ഥത്തിലാണ് ഞാൻ അങ്ങനെയൊരു സമാസം തട്ടിപ്പടച്ചത് .ഭാവത്തിന്റെ ഭദ്രതയെ നമുക്കറിയാൻ കഴിയുന്നത് രൂപത്തിന്റെ ഭദ്രത കൊണ്ടാണ് . അപ്പോൾ രൂപത്തിൽ ഊന്നിക്കൊണ്ടാവണം സമാസമെന്നെനിക്ക് തോന്നി . പക്ഷേ സാഹിത്യത്തിൽ ജീവിത യാഥാർത്ഥ്യങ്ങൾക്ക് മുൻ തൂക്കം കൊടുക്കാൻ അന്ന് കൊണ്ടു പിടിച്ച് വാദിച്ചിരുന്ന എന്റെ സ്നേഹിതന്മാരിൽ ഒരു കക്ഷിക്കാർ , തെളിച്ചു പറഞ്ഞാൽ കമ്യൂണിസ്റ്റുകൾ തന്നെ ഞാനൂന്നിയത് കേവലാഗ്രരൂപത്തിന്മേലാണെന്ന് ധരിച്ച് എന്നെ ഫോർമലിസ്റ്റാക്കാൻ വെമ്പിക്കളഞ്ഞു. അതിനു ശേഷം എന്നെയും എന്നോടൊപ്പം നിന്നവരേയും രൂപ ഭദ്രന്മാരെന്ന് വിളിക്കാൻ തുടങ്ങി "

(കൊഴിഞ്ഞ ഇലകൾ )

1949 ലെ കൊല്ലം സമ്മേളനത്തിൽ പുരോഗമന കലാ സാഹിത്യ സമിതി രണ്ടായി .ഇന്നത്തെപ്പോലെ അന്നും പിടിച്ചെടുക്കലിൽ മുന്നിൽ തന്നെയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി .  സംഘടന പിടിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി കാമ്പിശ്ശേരി തനിക്ക് കത്തെഴുതിയതും തുടർന്നുള്ള സംഭവങ്ങളും തോപ്പിൽ ഭാസി എഴുതിയിട്ടുണ്ട് . അന്ന് വരെ ഒരു പുസ്തകം പോലുമെഴുതാത്ത താനും മറ്റ് പാർട്ടിക്കാരും കൂടി സി  അച്യുതക്കുറുപ്പിന്റെ സ്റ്റഡി ക്ലാസിൽ പങ്കെടുത്തതും  സമ്മേളന ഹാളിലേക്ക് പ്രവേശനം നേടിയതും രസകരമായാണ് ഭാസി വിവരിച്ചിരിക്കുന്നത് .

" ഞങ്ങൾ സമ്മേളന പന്തലിലേക്ക് ചെന്നു . ഞാൻ ആദ്യമായി ചിറ്റു കൊടുത്തു .

തോപ്പിൽ ഭാസി . 

എന്ത്വാ ? തകഴി ചോദിച്ചു .

തോപ്പിൽ ഭാസി .. സാഹിത്യകാരൻ.

എന്താണ് എഴുതിയിട്ടുള്ളത് ? തകഴി ചോദിച്ചു .

അതറിഞ്ഞിട്ട് തനിക്കെന്ത് കാര്യം ? എന്റെ ഭാവവും സ്വരവും കണ്ടപ്പോൾ അകത്തേയ്ക്ക് പൊയ്ക്കൊള്ളാൻ തകഴി പറഞ്ഞു. പിന്നാലെ വരുന്നു മറ്റൊരാൾ . തകഴിയുടെ അനന്തരവൻ കൃഷ്ണൻ കുട്ടി .
അയാൾ പറഞ്ഞു . അയ്യപ്പൻ പിള്ള - കവി . 

എടാ കൃഷ്ണൻ കുട്ടി നീയെന്നാ അയ്യപ്പൻ പിള്ളയായത് ?  തകഴി ചോദിച്ചു.

ഞാൻ അയ്യപ്പൻ പിള്ള തന്നെ.. അല്ലെന്ന് പറയാൻ നിങ്ങളാരാ ?  അയ്യപ്പൻ പിള്ളയുടെ മറുചോദ്യം

തകഴി പറഞ്ഞു . " എന്റെ മരുമോനേ . നീയും പോ . കമ്യൂണിസം ജയിക്കട്ടെ "

ഞങ്ങൾ അതുകൊണ്ടും തൃപ്തരായില്ല. ഇരുപത്തിയഞ്ച് പ്രതിനിധിപ്പാസുകൾ വയ്ക്കണം . അല്ലെങ്കിൽ ഞങ്ങളീ പന്തലിന് തീവയ്ക്കും. 

ആകെ അമ്പരന്ന തകഴിയും ഗുപ്തൻ നായരും ഇരുപത്തിയഞ്ച് പ്രതിനിധി പാസ് തന്നു . സമ്മേളനത്തിൽ ഒരു വോട്ടിനാണ് ഞങ്ങൾ തോറ്റത് . ഞങ്ങൾ തോറ്റെങ്കിലും അഭിമാനധനരായ ആ സാഹിത്യകാരന്മാർ " നിങ്ങൾ തന്നെ എടുത്തോ " എന്ന് പറഞ്ഞ് സംഘടന ഉപേക്ഷിച്ചു പോയി .

പുരോഗമന സാഹിത്യ സംഘടന പിന്നെ എഴുന്നേറ്റ് നടന്നിട്ടില്ല "

( തോപ്പിൽ ഭാസി - ഒരു പിടിച്ചെടുക്കലിന്റെ കഥ )

അഭിപ്രായ സ്വാതന്ത്ര്യം , ആവിഷ്കാര സ്വാതന്ത്ര്യം എന്നെല്ലാം ഇന്ന് വാദിക്കുന്ന അൾട്രാ ഫാസിസ്റ്റുകൾ മുൻപ് സാഹിത്യത്തെ കൈപ്പിടിയിലൊതുക്കാൻ നടത്തിയ ശ്രമമാണ് ഭാസി വിവരിച്ചത് . റഷ്യൻ മോഡലിൽ എഴുത്തുകാരുടെ ഒരു യൂണിയൻ . അവർ തീരുമാനിക്കും എന്തെഴുതണമെന്ന് . സത്യത്തിൽ ഇതായിരുന്നില്ലേ യഥാർത്ഥ ഫാസിസം ? 

ഈ ഫാസിസത്തിന്റെ പല്ലുകൾ ഉള്ളിലൊതുക്കിയോ അതല്ലെങ്കിൽ ജനാധിപത്യമെന്ന തങ്ങൾക്ക് പരിചിതമല്ലാത്ത ഒഴുക്കിലൊഴുകി പരുപരുപ്പ് നഷ്ടപ്പെടുകയോ ചെയ്ത പാർട്ടിയെ തന്നെയല്ലേ നമ്മൾ ഇന്ന് കാണുന്നത് ?  ഇത്തരം പ്രസ്ഥാനങ്ങൾ വിതയ്ക്കുന്ന സംഭ്രമങ്ങൾക്കൊപ്പം ആടുകയെന്ന ജോലിയല്ലേ പുരസ്കാരം തിരസ്കരിക്കുന്നവർ ചെയ്യുന്നത് ? തീർച്ചയായും ചിന്തിക്കേണ്ട വസ്തുത തന്നെയാണത് .

കവിയും ഗാന രചയിതാവും ഒരു കാലത്ത് പാർട്ടി പ്രവർത്തകനുമായിരുന്ന പി ഭാസ്കരൻ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളോട് അകന്നു തുടങ്ങിയതും അക്കാലത്താണ് . പുരോഗമന സാഹിത്യ സമ്മേളനത്തിൽ എഴുത്തുകാരെ ചങ്ങലയ്ക്കിടാനുള്ള മാനിഫെസ്റ്റോ അവതരിപ്പിച്ച് പാസാക്കാൻ പാർട്ടി പദ്ധതിയിട്ടിരുന്നു . എന്നാൽ ഇത് പരാജയപ്പെടുകയാണുണ്ടായതെന്ന് ഭാസ്കരൻ മാഷ് സാക്ഷ്യപ്പെടുത്തുന്നു . മാത്രമല്ല ഇത് മാത്രമേ പാടുള്ളൂ , ഇത് മാത്രമാണ് സാഹിത്യം എന്ന ശാഠ്യത്തെ സഹിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം എഴുതി

" സാഹിത്യത്തോടുള്ള പാർട്ടിയുടെ സമീപനം യാഥാസ്ഥിതികമായിരുന്നു .സാഹിത്യത്തേയും സ്വാഭാവിക മനുഷ്യ ചോദനകളേയും പാർട്ടിക്കാർ അംഗീകരിച്ചിരുന്നില്ല .മാനുഷിക ഭാവങ്ങളിൽ ഏറ്റവും ഉദാത്തമായ ഒന്ന് പ്രേമമാണ്. പ്രേമത്തെക്കുറിച്ച് എഴുതുന്നത് മഹാപരാധമായി കണക്കാക്കപ്പെടുന്ന കാലമാണത് .പ്രേമത്തെക്കുറിച്ച് യാതൊന്നും എഴുതിക്കൂടാ എന്ന ഒരലിഖിത നിയമം തന്നെ ഉണ്ടായിരുന്നു "

( ആത്മകഥ -  പി ഭാസ്കരൻ )

മനസ്സിനെ മതിൽക്കെട്ടുകളാക്കുന്ന പ്രത്യയശാസ്ത്രങ്ങൾ , അതിൽ വിശ്വസിക്കാത്ത സഹജീവിയെ വെറുക്കാനും പുച്ഛിക്കാനും പഠിപ്പിക്കുന്ന പുതിയ മതത്തെ തന്നെ സൃഷ്ടിക്കുന്നുവെന്നും സത്യാന്വേഷണയജ്ഞത്തിനിടയിൽ തലച്ചോറിന്റെ ചില വാതിലുകൾ സ്ഥിരമായി അടച്ചിടുന്നുവെന്നും ചൂണ്ടിക്കാട്ടി ഭാസ്കരൻ മാഷ് പിന്നീട് പാർട്ടി അംഗത്വം പുതുക്കിയില്ല . 1951 ൽ പാർട്ടിയുടെ അപഭ്രംശത്തെപ്പറ്റി ആവി വണ്ടിയെന്ന കവിതയുമെഴുതി അദ്ദേഹം . 

ഡ്രൈവർമാരെ മാറ്റിയത് കൊണ്ട് കാര്യമില്ല . എന്തെന്നാൽ പാളം തന്നെ തകർന്നതാണെന്ന് അദ്ദേഹം അതിലൂടെ ഓർമ്മിപ്പിച്ചു . ഒടുവിൽ താനാ വണ്ടിയിൽ നിന്നിറങ്ങി കാൽ നടയായി പോയെന്ന് കവി പറയുമ്പോൾ അതിൽ നിഴലിക്കുന്നത് സ്വന്തം അനുഭവങ്ങൾ തന്നെയാണ്.

" ജീവിതത്തിന്റെ ശ്യാമ മൈതാനം 
പൂവണിഞ്ഞൊരു സുപ്രഭാതത്തിൽ
കണ്ടു ഞാനെന്റെ കൺകളാൽ , ബന്ധം
വിണ്ടു വിണ്ടു തകർന്നതാം വണ്ടി..


വന്നുവീണിതെൻ കൺകളിൽ , കഷ്ടം
മുന്നിൽ നീളും തകർന്നൊരാപ്പാളം .
മുന്നിലേക്ക് ക്ഷണിക്കുന്ന മട്ടിൽ 
പിന്നിലേക്ക് നയിക്കുന്ന പാളം 

വിണ്ടലത്തിൽ പുതിയ വെളിച്ചം
പൊന്തി നിൽക്കുമാ പൊല്പ്രഭാതത്തിൽ
ഞാനിറങ്ങി നടക്കയാ, യേകൻ
കാൽ നടയായെൻ ദീർഘ പഥത്തിൽ 

( ആവി വണ്ടി - പി ഭാസ്കരൻ )

( മുന്നിലേക്ക് ക്ഷണിക്കുന്ന മട്ടിൽ പിന്നിലേക്ക് നയിക്കുന്ന പാളം . എന്തർത്ഥവത്തായ ദീർഘവീക്ഷണമുള്ള വരികൾ .1951 ലെഴുതിയ കവിതയിലെ വരികൾക്ക് ഇന്ന് കാലം കയ്യൊപ്പ് ചാർത്തുകയും ചെയ്തിരിക്കുന്നു !..) 

പാർട്ടിയോടൊപ്പം നടന്ന സാഹിത്യകാരന്മാർ പോലും പ്രത്യയശാസ്ത്ര ഫാസിസത്തിൽ മനം മടുത്തിറങ്ങിപ്പോയിട്ടുണ്ട് .  സാഹിത്യത്തിൽ അന്ന് ഇതായിരുന്നു അവസ്ഥയെങ്കിൽ പിൽക്കാലത്ത് കേരള രാഷ്ട്രീയത്തിൽ ഈ പ്രത്യയശാസ്ത്രം പുലർത്തിയ ഫാസിസം എല്ലാവർക്കും അറിയാവുന്നതാണ്.

1957 ൽ ആദ്യമായി അധികാരത്തിലേറിയ ശേഷം നടപ്പാക്കിയ സെൽ ഭരണം ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട് . ഇന്ന് കാവിവത്കരണമെന്ന് വ്യാജവാദമുയർത്തുന്നവർ അന്ന് പാഠപുസ്തകങ്ങളിൽ എഴുതിപ്പിടിപ്പിച്ചത് പാർട്ടി വാറോലകൾക്കനുസരിച്ചുള്ള അദ്ധ്യായങ്ങളായിരുന്നു. റഷ്യയേയും ചൈനയേയും സോഷ്യലിസ്റ്റ് പറുദീസകളെന്ന് വിശേഷിപ്പിച്ച് നിരവധി പേജുകൾ മാറ്റിവച്ചപ്പോൾ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിനും ചരിത്രത്തിനും പാഠപുസ്തകങ്ങളിൽ തമസ്കരണം നേരിട്ടു . പ്രത്യയശാസ്ത്ര അധിനിവേശം കേവലം ബൗദ്ധികമായി മാത്രമായിരുന്നില്ല . കായികമായും അത് മുന്നോട്ടു പോയി . രാഷ്ട്രീയ കൊലപാതകങ്ങൾ കൊണ്ട് കേരളത്തെ രക്തരൂക്ഷിതമാക്കി മാറ്റാൻ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു .

സമഗ്രാധിപത്യം നേടിയിടത്തെല്ലാം എഴുത്തുകാരേയും എതിർസ്വരങ്ങളേയും അടിച്ചമർത്തിയ പ്രത്യയശാസ്ത്രത്തിനോട് സഹകരിച്ച് നിന്നവരാണ്  ഇപ്പോൾ പുരസ്കാരങ്ങൾ തിരികെ നൽകുന്നത് . എഴുത്തിനേയും കഴുത്തിനേയും ഒരു പോലെ ആക്രമിച്ച് നിരവധി സാഹിത്യകാരന്മാരെ ഉന്മൂലനം ചെയ്തവരെ ഭിത്തിയിൽ തൂക്കി ആരാധിക്കുന്ന ബൗദ്ധിക കാപട്യമാകട്ടെ ഇന്ന് ഫാസിസത്തിനെതിരെയെന്ന പേരിൽ പ്രചാരവേലകൾ നടത്തുന്നു .

സമകാലിക സംഭവങ്ങളെ പർവ്വതീകരിച്ച് പുലി വരുന്നേ പുലിയെന്ന് വിളിച്ച് കൂവി ഭീതി ജനിപ്പിക്കാൻ ശ്രമിക്കുന്നവർ മറച്ചുപിടിച്ചാലും തെളിയുന്ന ഒരു സത്യമുണ്ട് ..

കേരളത്തിൽ ഫാസിസം വന്നിട്ട് കാലമേറെയായി . അതിന്റെ മുഖംമൂടി പക്ഷേ മാനവികതയായിരുന്നെന്ന് മാത്രം..

അവലംബം:

1. കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി
2. ആത്മകഥ -  പി ഭാസ്കരൻ
3. മനസാസ്മരാമി - എസ് ഗുപ്തൻ നായർ
4.  ഗുപ്തൻ നായരുടെ ലേഖനങ്ങൾ 
5. കാൽ നൂറ്റാണ്ട് - ചെറിയാൻ ഫിലിപ്പ്

( ജനം ടിവി വെബ്ബിൽ എഴുതിയ ലേഖനം )

Posted by Unknown 1 comments Labels: അഭിപ്രായ സ്വാതന്ത്ര്യം, തകഴി, പുരോഗമന സാഹിത്യം, സിപിഎം ഫാസിസം, സ്റ്റാലിൻ
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, June 26, 2015

മരണത്തെ വെല്ലുവിളിച്ചവരും മാളത്തിലൊളിച്ചവരും

 
അടിയന്തരാവസ്ഥയ്ക്ക് ശേഷം  കേരളത്തിൽ കോൺഗ്രസ്സ് ജയിക്കാൻ കാരണം സി പി എമ്മിന്റെ നിഷ്ക്രിയത്വമായിരുന്നു . മിക്ക നേതാക്കളും ആദ്യം തന്നെ അറസ്റ്റിലായതോടെ , ചോരച്ചാലുകൾ നീന്തിക്കടന്ന പ്രസ്ഥാനം മിസയെപ്പേടിച്ച് മാളത്തിലൊളിക്കുകയാണുണ്ടായത്. ദേശാഭിമാനി നിർത്തിവച്ചാലോ എന്നു പോലും ആലോചനയുണ്ടായിരുന്നു . എന്നാൽ ഇന്ദിരയല്ല ഇന്ത്യയാണ് ചിരം ജീവിയെന്ന് ഉറക്കെ പ്രഖ്യാപിച്ച രാഷ്ട്രീയ സ്വയം സേവക സംഘവും ജനസംഘവും പോരാട്ടത്തിന്റെ ഐതിഹാസികമായ ചരിത്രമാണ് കേരളത്തിൽ രചിച്ചത് .

ജനം ടിവിക്കു വേണ്ടിയെഴുതിയ ലേഖനം

മരണത്തെ വെല്ലുവിളിച്ചവരും മാളത്തിലൊളിച്ചവരും


"ചട്ടം ചട്ടം നാടെല്ലാം 
നാട്ടിലിരുന്നു പൊറുക്കേണ്ട
തുപ്പിപ്പോയാൽ ഡി ഐ ആർ
തുമ്മലു വന്നാൽ മിസയായി
പേനയെടുത്താൽ ജയിലായി
നാവു ചലിച്ചാലടിയായി
നാലാളൊത്താൽ വെടിയായി
സത്യം പറയാൻ ഭാവിച്ചാൽ 
പത്രക്കാർക്ക് വിലക്കായി "
( കുരുക്ഷേത്രം - 4   - 1975 നവംബർ ) 


1975 ജൂൺ 25 ന് അർദ്ധരാത്രി പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങൾ നടന്നിരുന്നു . കേരളത്തിലും സ്ഥിതി ഒട്ടും വ്യത്യസ്തമായിരുന്നില്ല .  എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെല്ലാം പ്രതിപക്ഷത്തിലെ പ്രധാന കക്ഷികൾ മുന്നിട്ടിറങ്ങിയപ്പോൾ കേരളത്തിൽ മറിച്ചായിരുന്നു സ്ഥിതി . 

സംസ്ഥാനത്തെ പ്രമുഖ പ്രതിപക്ഷപാർട്ടിയായ സി പി എമ്മിൽ ആശയക്കുഴപ്പം പ്രകടമായിരുന്നു .  ആദ്യത്തെ അറസ്റ്റിൽ ഒട്ടു മിക്ക നേതാക്കളും മിസയിൽ പെട്ട് ജയിലിലായതോടെ പാർട്ടി ഒന്നു പകച്ചു . അടിയന്തരാവസ്ഥയെ എതിർത്ത് തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്ന് എ കെ ജി വാദിച്ചപ്പോൾ ഇ എം എസിന് അതിനോട് താത്പര്യമില്ലായിരുന്നു .  തടി രക്ഷിക്കുന്ന രീതിയിലുള്ള പ്രതിഷേധം മതിയെന്നായിരുന്നു ഒടുവിൽ സി പി എം തീരുമാനിച്ചത് . 

അടിയന്തരാവസ്ഥയിൽ ആദ്യം തന്നെ അകത്തായ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി രാഘവന് ലോക്കപ്പിൽ കാര്യമായ മർദ്ദനം ഏൽക്കേണ്ടി വന്നിട്ടുണ്ട് . നിരവധി തവണ സാങ്കൽപ്പിക കസേരയിൽ ഇരിക്കേണ്ടി വന്ന രാഘവൻ ജയിലിൽ നിന്ന് പുറത്തിറങ്ങി ചോദിച്ചത്  ദേശാഭിമാനിക്കാരെല്ലാം ഗവേഷണത്തിലും ഞങ്ങളെല്ലാം അടി കൊണ്ട് ജയിലിലും . ഇതാണോ പാർട്ടി എന്നായിരുന്നു . അക്കാലത്ത് ദേശാഭിമാനി പത്രാധിപരായിരുന്ന പി ഗോവിന്ദപ്പിള്ള ബിർളയുടെ ഫെലോഷിപ്പ് വാങ്ങി മൈസൂറിൽ ഗവേഷണം നടത്തുകയായിരുന്നു . ഇതാണ് രാഘവനെ ചൊടിപ്പിച്ചത്.

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു ശേഷം ലോക സംഘർഷ സമിതിയുടെ പ്രവർത്തനം കേരളത്തിൽ ശക്തമാക്കണമെന്ന് നേതാക്കളായ മൊറാർജിയും നാനാജി ദേശ്മുഖും നിർദ്ദേശം നൽകിയിരുന്നു .  പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടിയായ സി പി എമ്മിനെ അടിയന്തരാവസ്ഥയ്ക്കെതിരേയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ ക്ഷണിച്ച ലോക സംഘർഷ സമിതിക്ക് പക്ഷേ നിരാശരാകേണ്ടി വന്നു .

ഇ എം എസിനെ കാണാൻ അനുവാദം ചോദിച്ച ലോകസംഘർഷ സമിതി സംസ്ഥാന സെക്രട്ടറി കെ രാമൻ പിള്ളയ്ക്ക് ഇ എം എസ് ദർശനം നൽകിയില്ല . പകരം വി എസ് അച്യുതാനന്ദനാണ് രാമൻ പിള്ളയെ കണ്ടത് . പോലീസ് അറസ്റ്റ് ചെയ്യാനുദ്ദേശിക്കുന്നവരെ കാണാൻ ഇ എം എസിനു താത്പര്യമില്ലെന്നായിരുന്നു വി എസ് പറഞ്ഞത്. ലോക സംഘർഷ സമിതിയുമായി സഹകരിക്കാൻ സി പി എമ്മില്ലെന്ന്  വി എസ് വ്യക്തമാക്കുകയും ചെയ്തു

സിപിഎമ്മിന്റെ മാത്രമല്ല മറ്റ് ചിലരുടെ സമീപനങ്ങളും വ്യത്യസ്തമായിരുന്നില്ല . ആദ്യ അറസ്റ്റിൽ ജയിലിലായ ബാലകൃഷ്ണപിള്ളയും കെ എം ജോർജ്ജും  പിന്നീട് ഇരുപതിനത്തിനും ഇന്ദിരയ്ക്കും കൂറു പ്രഖ്യാപിച്ച് മന്ത്രിമാരായി.   കോൺഗ്രസിലെ ശങ്കരനാരായണൻ ഇരുട്ടി വെളുത്തപ്പോൾ ഇന്ദിര കോൺഗ്രസിലേക്ക് കാലുമാറി .  സോഷ്യലിസ്റ്റായിരുന്ന സി ജി ജനാർദ്ദനൻ പിന്നീട് ഇന്ദിര കോൺഗ്രസുമായി സഹകരിച്ചു പോകാൻ തീരുമാനിച്ചു . എം പി വീരേന്ദ്രകുമാർ തമിഴ്നാട്ടിൽ പോയി ഒളിച്ചു കഴിഞ്ഞു .അടിയന്തരാവസ്ഥയ്ക്കെതിരെ വലിയ വായിൽ സംസാരിച്ചെങ്കിലും സോഷ്യലിസ്റ്റുകളോ സംഘടനാ കോൺഗ്രസുകാരോ സത്യാഗ്രഹവുമായി സഹകരിച്ചില്ല. സി പി ഐയാകട്ടെ നാണംകെട്ട ഇന്ദിരാദാസ്യത്തിലായിരുന്നു താനും .

അടിയന്തരാവസ്ഥയെപ്പേടിച്ച് മാളത്തിലൊളിച്ചവരിൽ കേരളത്തിലെ പ്രമുഖ പത്രങ്ങളുമുണ്ടായിരുന്നു . മലയാളത്തിന്റെ സുപ്രഭാതവും മുത്തശ്ശിപ്പത്രവുമെല്ലാം അടിയന്തരാവസ്ഥയുടെ ഗുണഗണങ്ങൾ വാഴ്ത്തുന്ന തിരക്കിലായിരുന്നു .  ബുദ്ധിജീവികളാകട്ടെ തടി രക്ഷിക്കാൻ ഇന്ദിരയുടെ സഹസ്രനാമങ്ങൾ എഴുതി തൂലികയെപ്പോലും നാണിപ്പിച്ചു. എഴുത്തോ നിന്റെ കഴുത്തോ എന്നു തുടങ്ങുന്ന ചെറുകുറിപ്പെഴുതി എം ഗോവിന്ദൻ വ്യത്യസ്തനായി . ഒ വി വിജയനും ആനന്ദും എം പി നാരായണ പിള്ളയും എം സുകുമാരനും കാക്കനാടനുമുൾപ്പെടെയുള്ളവർ സെൻസറിന്റെ കണ്ണുവെട്ടിച്ച് പ്രതീകാത്മകമായി എതിർപ്പുയർത്തി . എന്നാൽ ഇന്ത്യൻ ജനത കൈക്കൊണ്ട ധീരവ്രതമാണ് അടിയന്തരാവസ്ഥയെന്ന് സുകുമാർ അഴീക്കോട് വീക്ഷണം പത്രത്തിലെഴുതി അടിയന്തരാവസ്ഥയ്ക്ക് കൂറ് പ്രഖ്യാപിച്ചു.

എന്നാൽ സത്യഗ്രഹ സമരവുമായി മുന്നോട്ടു പോകാൻ തന്നെ ജനസംഘവും ആർ എസ് എസും തീരുമാനിച്ചു . സംഘടനാ കോൺഗ്രസുകാരുടേയും സർവോദയ നേതാക്കളുടേയും നാമ മാത്രമായ പിന്തുണയുമുണ്ടായിരുന്നു.  1975 നവംബർ 14 ന് എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും സത്യഗ്രഹങ്ങൾ നടന്നു .  കഠിനമായ മർദ്ദനമുറകളാണ് കരുണാകരന്റെ പോലീസ് സത്യാഗ്രഹികൾക്ക് നേരേ പ്രയോഗിച്ചത് . കണ്ണൂരിലും കോഴിക്കോട്ടും ആലപ്പുഴയിലുമൊക്കെ നരനായാട്ട് തന്നെ നടന്നു .

ഇന്ദിരയുടെ ഇരുപതിന പരിപാടികളെ അനുസ്മരിപ്പിക്കുന്ന വിധം ഇരുപതിന മർദ്ദന മുറകളാണ് സത്യഗ്രഹികൾക്കെതിരെ പ്രയോഗിച്ചത് . ഉരുട്ടൽ , കാവടി കെട്ട് , പട്ടിപ്പൂട്ട് , ഫാൻ കറക്കൽ തുടങ്ങി മൃഗീയമായ മർദ്ദനങ്ങളാണ് പോലീസ് നടത്തിയത് . പക്ഷേ ഒരിടത്തു പോലും സത്യഗ്രഹം അക്രമാസക്തമായില്ല .  അഹിംസാ വാദികൾ പ്രഖ്യാപിച്ച സഹന സമരങ്ങൾ പോലും അക്രമാസക്തമായിട്ടുള്ളപ്പോൾ ആർ എസ് എസിന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ പദ്ധതിയനുസരിച്ച് തന്നെ നീങ്ങിയത് എല്ലാവരേയും അത്ഭുതപ്പെടുത്തി .

ജന്മഭൂമി മാനേജിംഗ് ഡയറക്ടറായിരുന്ന യു ദത്താത്രേയ റാവുവിനെ അതിക്രൂരമായാണ് മർദ്ദിച്ചത് . ആലപ്പുഴ ജില്ലാ പ്രചാരകായിരുന്ന വൈക്കം ഗോപകുമാർ പോലീസ് മർദ്ദനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് . കുരുക്ഷേത്ര വിതരണം ചെയ്തതിന് കോട്ടയത്തെ അനിയൻ കുഞ്ഞിന്റെ ചെവിയിൽ കാക്കത്തൂവലിന്റെ കൂർത്ത ഭാഗം ഇടിച്ചു കയറ്റി  . അദ്ദേഹത്തിന് കേൾവി ശക്തി നിശേഷം നഷ്ടപ്പെട്ടു . മറ്റൊരു മർദ്ദന മുറയായ ക്ലിപ്പിടൽ പ്രയോഗിച്ചതിനെത്തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്കകം അദ്ദേഹത്തിന്റെ മുപ്പത്തിരണ്ട് പല്ലുകളും നഷ്ടപ്പെട്ടു.

കാസർകോട്ടെ പൈവെളിക്ക ഗ്രാമത്തിൽ പൊലീസ് നടത്തിയ കൊള്ളകൾ സമാനതകളില്ലാത്തതായിരുന്നു . അടിയന്തരാവസ്ഥയ്ക്ക് എറ്റവും കൂടുതൽ സത്യഗഹികളെ നൽകിയ സ്ഥലം കാസർഗോഡായിരുന്നതാണ് കാരണം.  സത്യഗ്രഹത്തിൽ പങ്കെടുത്ത സ്ത്രീകളെ കണ്ണിൽ ചോരയില്ലാതെ മർദ്ദിച്ചു . പേരിനു പോലും വനിത പോലീസുകാരില്ലായിരുന്നു .എന്നിട്ടും രണ്ട് പ്രാവശ്യം സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച സ്ത്രീകളുണ്ട് .

അമ്പലവയലിലെ ആർ എസ് എസ് മണ്ഡൽ കാര്യവാഹായിരുന്ന ബാലകൃഷ്ണനെയും സംഘത്തെയും സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ച് രാത്രി തമിഴ്നാടതിർത്തിയിലെ വനത്തിൽ ഇറക്കിവിട്ടു . പോലീസ് കാട്ടാളർ കാട്ടാത്ത ദയ കാട്ടാനകൾ കാണിച്ചതു കൊണ്ട് മാത്രം അവർ രക്ഷപ്പെട്ടു . ഇങ്ങനെ നിരവധി ആർ എസ് എസ് ജനസംഘം പ്രവർത്തകർ അതിക്രൂരമായ പോലീസ് മർദ്ദനങ്ങൾ അനുഭവിച്ചു .  അതു മുഴുവൻ പറയണമെങ്കിൽ ഒരു പുസ്തകം തന്നെയെഴുതേണ്ടി വരുമെന്നതിനാൽ ഇവിടെ വിശദീകരിക്കുന്നില്ല . സമര പോരാളികൾ ക്ഷമിക്കട്ടെ.

ഇത്രയും ക്രൂരതകൾ നടമാടിയിട്ടും നിശ്ചയിച്ച രണ്ടു മാസവും സത്യഗ്രഹം നടന്നു . രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകളിൽ കുരുത്തവർ അടിയന്തരാവസ്ഥയുടെ കരാളതയെ പുഞ്ചിരിയോടെ നേരിട്ടു . സെൻസർഷിപ്പിനെ തോൽപ്പിച്ച് നാടെങ്ങും  ലോകസംഘർഷ സമിതിയുടെ പ്രസിദ്ധീകരണമായ കുരുക്ഷേത്രമെത്തി . രഹസ്യപോലീസ് തലകുത്തി നിന്നിട്ടും കുരുക്ഷേത്രമടിക്കുന്ന പ്രസ് കണ്ടുപിടിച്ചില്ല .  സത്യത്തിൽ അങ്ങനെയൊരു പ്രസില്ലായിരുന്നു  .

എഴുതുന്നതൊരിടത്ത് ,സമാഹരിക്കുന്നതൊരിടത്ത് , അച്ചടിക്കുന്നത് മറ്റൊരിടത്ത് ,  അച്ചടിക്കാൻ കൊടുക്കുന്നതൊരാൾ , വാങ്ങുന്നത് മറ്റൊരാൾ , പ്രചാരണം വേറൊരാൾ, ആർ എസ് എസിന്റെ സംഘടനായന്ത്രം എണ്ണയിട്ടതു പോലെ പ്രവർത്തിച്ചപ്പോൾ കുരുക്ഷേത്രത്തിന്റെ ലക്കങ്ങൾ എല്ലാ മാസവും പുറത്തിറങ്ങി .സർക്കുലേഷൻ അൻപതിനായിരം കടന്നു . കുരുക്ഷേത്രത്തെ പത്തു ദിവസത്തിനുള്ളിൽ പൂട്ടിക്കെട്ടുമെന്ന് പ്രഖ്യാപിച്ച പോലീസ് ഏമാന്റെ ജീപ്പിൽ പോലും കുരുക്ഷേത്രമെത്തി എന്നുള്ളതാണ് സത്യം . കുരുക്ഷേത്രത്തിനു മുൻപ് ജനസന്ദേശവും പ്രവർത്തകർക്കുള്ള നിർദ്ദേശങ്ങളായി സുദർശനവും പലപ്രതികളിറങ്ങിയിട്ടുണ്ട് .എ കെ ജിയുടെ പാർലമെന്റിലെ പ്രസംഗം വന്നത് ദേശാഭിമാനിയിലല്ല. കുരുക്ഷേത്രത്തിലായിരുന്നു . മാർക്സിസ്റ്റുകാർ കുരുക്ഷേത്രം തേടിപ്പിടിച്ചാണ് വായിച്ചിരുന്നത് .

എന്നാൽ അടിയന്തരാവസ്ഥയുടെ ഓരോ വാർഷികത്തിലും ചാനലുകളും മാദ്ധ്യമങ്ങളും ഓടുന്നത് മറ്റ് പലരേയും കാണാനാണ് . പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർ പ്രസിദ്ധീ പരാങ്മുഖരായി സ്വയമൊതുങ്ങുമ്പോൾ ഒന്നും ചെയ്യാത്തവർ വീരനായകരാകുന്നു . അടിയന്തരാവസ്ഥയിലെ കഷ്ടപ്പാടുകളെപ്പറ്റി ഗദ്ഗദ കണ്ഠരായി ഗീർവാണം വിടുന്നു . യഥാർത്ഥ പോരാളികളാരെന്ന്  ഈ നാല്പതാം വർഷമെങ്കിലും ജനങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ് .  ചരിത്രത്തോട് അത്രയെങ്കിലും നീതി നാം പുലർത്തേണ്ടല്ലേ ?

എന്തെങ്കിലുമൊരു ശ്രേഷ്ഠമായ ആദർശത്തിന്റെ പ്രേരണയില്ലെങ്കിൽ സമര പോരാട്ടങ്ങളുടെ തീച്ചൂളയിൽ ഇത്തരമൊരു പ്രവർത്തനം നടത്താൻ ആർ എസ് എസിനു കഴിയുമായിരുന്നില്ലെന്ന് എ കെ ജി അഭിപ്രായപ്പെട്ടു. ജനാധിപത്യം തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന ലോകത്തെ ഒരേയൊരു ഇടതുപക്ഷേതര വിപ്ലവ പ്രസ്ഥാനമാണ് ആർ എസ് എസെന്ന് ലണ്ടനിലെ എക്കണോമിസ്റ്റ് വാരിക എഴുതി. ആർ എസ് എസ് ഫാസിസ്റ്റാണെങ്കിൽ താനും ഫാസിസ്റ്റാണെന്ന് ജയപ്രകാശ് നാരായണൻ പ്രഖ്യാപിച്ചു . 

അകത്തും പുറത്തും സമ്മർദ്ദം ശക്തമായതോടെ അടിയന്തരാവസ്ഥ പിൻവലിച്ച് തെരഞ്ഞെടുപ്പ് നടത്താൻ ഇന്ദിര നിർബന്ധിതയായി . ജനാധിപത്യം പുനസ്ഥാപിക്കാൻ സമരരംഗത്തിറങ്ങിയവരുടെ ത്യാഗങ്ങൾക്ക് ഒടുവിൽ ഫലമുണ്ടായി. ഭാരതത്തിലെമ്പാടും കോൺഗ്രസ് വിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോൾ കേരളത്തിൽ വിപരീത ഫലമാണുണ്ടായത്.

കേരളത്തിൽ കോൺഗ്രസ്സ് ജയിക്കാൻ കാരണം സി പി എമ്മിന്റെ നിഷ്ക്രിയത്വമായിരുന്നു . മിക്ക നേതാക്കളും ആദ്യം തന്നെ അറസ്റ്റിലായതോടെ , ചോരച്ചാലുകൾ നീന്തിക്കടന്ന പ്രസ്ഥാനം മിസയെപ്പേടിച്ച് മാളത്തിലൊളിക്കുകയാണുണ്ടായത്. ദേശാഭിമാനി നിർത്തിവച്ചാലോ എന്നു പോലും ആലോചനയുണ്ടായിരുന്നു . എന്നാൽ ഇന്ദിരയല്ല ഇന്ത്യയാണ് ചിരം ജീവിയെന്ന് ഉറക്കെ പ്രഖ്യാപിച്ച രാഷ്ട്രീയ സ്വയം സേവക സംഘവും ജനസംഘവും പോരാട്ടത്തിന്റെ ഐതിഹാസികമായ ചരിത്രമാണ് കേരളത്തിൽ രചിച്ചത് . 

ഏകാധിപത്യത്തിന്റെ കൊടുങ്കാറ്റിനിടയിലും സ്വാതന്ത്ര്യ ദീപത്തിന്റെ ചെറുനാളം അണയാതെ സൂക്ഷിച്ച സമര പോരാളികൾക്ക് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ നാൽപ്പത് വർഷങ്ങൾ പൂർത്തിയാകുന്ന ഈ വേളയിൽ അഭിവാദ്യങ്ങളർപ്പിക്കുന്നു...


അവലംബം : 

മരണത്തെ വെല്ലുവിളിച്ചവർ - കുരുക്ഷേത്ര പ്രകാശൻ
ഒളിവിലെ തെളിനാളങ്ങൾ - കുരുക്ഷേത്ര പ്രകാശൻ
അടിയന്തരാവസ്ഥയുടെ അന്തർധാരകൾ - കെ രാമൻ പിള്ള
ഒരു ജന്മം - എം വി രാഘവൻ
കുരുക്ഷേത്ര വിവിധ ലക്കങ്ങൾ

Posted by Unknown 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

Thursday, November 21, 2013

അടിയന്തിരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും

ഇതെല്ലാമാണെങ്കിലും അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതിയതിന്റെ ക്രെഡിറ്റുമായി രംഗത്തുവരുന്നത്‌ സിപിഎംകാരാണ്‌. ജൂണ്‍ 25 ന്‌ ടിവി ചാനലുകള്‍ മുന്‍കാല എസ്‌എഫ്‌ഐക്കാരെ തേടി പായുന്നു. അടിയന്തരാവസ്ഥയുടെ ആദ്യദിനത്തില്‍ ജയിലില്‍ കുറച്ചുനാള്‍ കഴിയേണ്ടി വന്നവര്‍ തങ്ങളുടെ വൈയക്തിക അനുഭവം പറയുന്നു. പാവം പ്രേക്ഷകര്‍ ഇത്‌ പാര്‍ട്ടിയുടെ ബാലന്‍സ്‌ ഷീറ്റായി കാണുന്നു. അടിയന്തരാവസ്ഥയില്‍ മര്‍ദ്ദനത്തിനിരയായവരെ രണ്ടാം സ്വാതന്ത്ര്യസമര സേനാനികളായി കണക്കാക്കണമെന്ന്‌ വി.എസ്‌.അച്യുതാനന്ദന്‍ പ്രതിപക്ഷത്തായിരിയ്ക്കുമ്പോള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണത്തില്‍ വന്നപ്പോള്‍ അതിനുവേണ്ടി ഒന്നും ചെയ്യാതിരുന്നതിന്റെ ഗുട്ടന്‍സ്‌ അതുതന്നെ. അങ്ങനെ ഒരു തീരുമാനമുണ്ടായാല്‍ തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക്‌ കാര്യമായി ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ്‌ അദ്ദേഹത്തിനും മറ്റു സിപിഎം നേതാക്കള്‍ക്കും ഉണ്ടായിട്ടുണ്ടാകണം. അങ്ങനെ വന്നാല്‍ ആര്‍എസ്‌എസ്കാര്‍ക്ക്‌ അര്‍ഹതയുണ്ടാവുകയും ചെയ്യും! ‘സ്വയം സ്വീകൃത’ മായ യത്നത്തിന്‌ പ്രതിഫലം വാങ്ങാന്‍ ഒറ്റ ആര്‍എസ്‌എസുകാരനും ക്യൂ നില്‍ക്കില്ല എന്നത്‌ വേറെ കാര്യം. കാരണം അവര്‍ ‘പതത്വേഷകായോ നമസ്തേ നമസ്തേ’ എന്ന്‌ ദൈനംദിനം ചൊല്ലി ശീലിച്ചവരാണ്‌.

ശ്രീ ടി . സതീശൻ ജന്മഭൂമിയിൽ എഴുതിയ ലേഖനം .. വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യുക

അടിയന്തിരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും

Posted by Unknown 1 comments Labels: അടിയന്തിരാവസ്ഥ, ആര്‍.എസ് .എസ്, ഇന്ദിരാഗാന്ധി, ചരിത്രം
Email ThisBlogThis!Share to XShare to FacebookShare to Pinterest
Older Posts Home
Subscribe to: Posts (Atom)
 

Sample Text

Contributor : വായുജിത്© വായുജിത്